കാസര്‍കോട്: മുസ്ലിം ലീഗ് സംസ്ഥാന നേതാക്കള്‍ക്ക് നല്കിയ സ്വീകരണ പരിപാടിക്കിടെയുണ്ടായ സംഘര്‍ഷത്തിനിടെ മുസ്ലിം ലീഗ് പ്രവര്ത്തകന് കൈതക്കാട്ടെ ഷെഫീഖ് (21) വെടിയേറ്റ് മരിച്ച സംഭവത്തില്‍ റിട്ട. എസ്.പി. രാംദാസ് പോത്തന് കുറ്റക്കാരനല്ലെന്ന് സിബിഐ അന്വേഷണ റിപ്പോര്‍ട്ട്.
എറണാകുളം സിജെഎം കോടതിയിലാണ് സിബിഐ അഡീഷണല്‍ സൂപ്രണ്ട് നന്ദകുമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. നന്ദകുമാറിനു പുറമെ ഡിഐജി സൈനുഗതറും എസ്പി ജോസ് മോഹനുമാണ് കേസില്‍ അന്വേഷണം നടത്തിയത്.
സ്വയരക്ഷാര്‍ത്ഥമാണ് വെടിവെച്ചതെന്ന രാംദാസ് പോത്തന്റെ വാദം സിബിഐ റിപ്പോര്‍ട്ടില്‍ ശരിവെക്കുന്നു. സ്വയരക്ഷയ്ക്കും സഹപ്രവര്‍ത്തകരുടെ രക്ഷയ്ക്കും അക്രമം തടയുന്നതിനുമാണ് വെടിവെപ്പ് നടന്നത്. കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായ നടപടിയാണ് രാംദാസ് പോത്തന്റെ ഭാഗത്തുനിന്നും ഉണ്ടായത്. അതിനാല്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ല.
ജില്ലയിലെ ലീഗ് നേതാക്കളായ ചെര്‍ക്കളം അബ്ദുല്ല, എം.സി. ഖമറുദ്ദീന്, എ. ഹമീദ് ഹാജി എന്നിവരുള്പെടെയുള്ളവരില് നിന്നും രാംദാസ് പോത്തനില്‍ നിന്നും ഷഫീഖിന്റെ ബന്ധുക്കളില്‍ നിന്നും ദൃക്സാക്ഷികളായവരില്‍ നിന്നും സിബിഐ ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തിയിരുന്നു. 2009 നവംബര്‍ 15നാണ് കാസര്‍കോട് കലാപത്തെ തുടര്‍ന്ന് അന്നത്തെ എസ്പിയായിരുന്ന രാംദാസ് പോത്തന് വെടിവെച്ചത്. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ക്ക് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സ്വീകരണം നല്‍കുന്നതിന്റെ മറവില്‍ നഗരത്തില്‍ കലാപം അഴിച്ചുവിടുകയായിരുന്നു.
ഭൂരിപക്ഷ സമുദായം തിങ്ങിപാര്‍ക്കുന്ന അമേയ് കോളനി അക്രമത്തിനിരയാക്കിയ ലീഗുകാര്‍ ഗുളികന്‍തറ അടിച്ചുതകര്‍ത്തിരുന്നു. കലാപം തടയാന്‍ ശ്രമിച്ച അന്നത്തെ എസ്പിയായിരുന്ന രാംദാസ് പോത്തനെ ഒരു സംഘം അക്രമികള്‍ വളഞ്ഞതോടെയാണ് എസ്പി വെടി ഉതിര്‍ത്തത്. ഈ നടപടി ഉയര്‍ത്തിക്കാട്ടി കലാപം ലീഗും കോണ്‍ഗ്രസും മൂടിവെക്കുകയായിരുന്നു. വെടിയേറ്റ് മരിച്ച ലീഗ് പ്രവര്‍ത്തകന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ നല്കുകയുണ്ടായി. സംഭവം അന്വേഷിച്ച നിസാര്‍ കമ്മീഷനെ ലീഗ് നേതാക്കള്‍ക്കെതിരെ തെളിവ് ലഭിച്ചതിനെ തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിടുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: