കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.എം.കെ.കുരുവിള നല്കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിച്ചോയെന്ന് ആരാഞ്ഞ കോടതി ഇല്ലെങ്കില്‍ എന്തുകൊണ്ട് അന്വേഷിച്ചില്ല എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.കേസന്വേഷണം തൃപ്തികരമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.സര്‍ക്കാര്‍ എന്താണ് മറച്ചുവക്കാന്‍ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. കേസിലെ മുഖ്യപ്രതി സരിതാ നായര്‍ക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞിട്ടും അവരുടെ മൊഴി രേഖപ്പെടുത്താന്‍ അവസരമൊരുക്കാത്തത് സംശയകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ശാലുമേനോന് നല്കിയ ജാമ്യാപേക്ഷയിലും എം.കെ. കുരുവിള നല്കിയ പരാതിയിലുമായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. ഹൈക്കോടതിയുടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്.സര്‍ക്കാരിന്റെയും പോലീസിന്റെയും നടപടികള്‍ നാണക്കേടാണെന്നും അന്വേഷണം ഏകോപിപ്പിക്കുന്നതിന് എന്തുനടപടിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സോളാര്‍ തട്ടിപ്പ് പണം കണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ജസ്റ്റിസ് എസ്.എസ്.സതീശ് ചന്ദ്രനാണ് ശാലുവിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്.ജസ്റ്റിസ് വി. കെ.മോഹനനാണ് കുരുവിളയുടെ പരാതി പരിഗണിച്ചത്.മുഖ്യമന്ത്രിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടാണ് കുരുവിള പരാതി നല്‍കിയിട്ടുള്ളത്.തന്റെ പരാതി പരിഗണിക്കാതെ തനിക്കെതിരെ മൂന്ന് കേസുകള്‍ എടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും കുരുവിള കോടതിയില്‍ ബോധിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ബന്ധുവെന്നും പേഴ്സണല്‍ സ്റ്റാഫ് അംഗമെന്നും പറഞ്ഞ് തന്റെ പക്കല്‍ നിന്നും ഒരുകോടി മുപ്പത്തി അയ്യായിരം രൂപ തട്ടിയെടുത്തെന്നും കുരുവിളയുടെ പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ല എന്ന ഹൈക്കോടതിയുടെ ചോദ്യം ഏറെ ഗൗരവമുള്ളതാണ്. അതേസമയം കോടതി പരാമര്‍ശങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍സ് ടി.ആസിഫലി അസാധാരണ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് കോടതിക്കുണ്ടായ തെറ്റിദ്ധാരണകള്‍ മൂലമാണ് പരാമര്‍ശങ്ങള്‍ ഉണ്ടായതെന്ന് വിവരിച്ചതും കൗതുകമായി.
നിയമകാര്യ ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: