കൊച്ചി: വിവാദ സര്‍ക്കുലറുമായി വീണ്ടും സംസ്ഥാനസര്‍ക്കാര്‍. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സമ്പദ്ഘടനയില്‍ നിര്‍ണായക സ്വധീനം ചെലുത്തുന്ന ക്ഷീരമേഖലയെയും കന്നുകാലി കര്‍ഷകരെയും അവഹേളിക്കുന്ന തരത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് തയ്യാറാക്കിയ സര്‍ക്കുലര്‍ പുറത്തുവന്നു. ലൈവ്സ്റ്റോക്ക് ഫാം സ്ഥാപിക്കുന്നതും നടത്തുന്നതും അസഹ്യതയുണ്ടാക്കുന്ന പ്രവൃത്തിയായി സര്‍ക്കുലറില്‍ വിശദീകരിച്ചിരിക്കുന്നു.
ഗോസമ്പത്തിനെക്കുറിച്ചും ക്ഷീരകര്ഷകരെക്കുറിച്ചുമെല്ലാം സര്‍ക്കാര്‍ വാചാലരാകുന്നതിനിടെയാണ് മുസ്ലീംലീഗ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പ് 2012 ലെ കേരള പഞ്ചായത്ത് രാജ് (ലൈവ്സ്റ്റോക്ക് ഫാമുകള്‍ക്ക് ലൈസന്‍സ് നല്കല്) ചട്ടങ്ങള്‍ സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ലൈവ്സ്റ്റോക്ക് ഫാം സ്ഥാപിക്കുന്നതും നടത്തുന്നതും അസഹ്യതയുളവാക്കുന്ന പ്രവൃത്തിയായിരിക്കുമത്രെ. 199 4 ലെ കേരള പഞ്ചായത്ത് ആക്ട് 232-ാം വകുപ്പുപ്രകാരം ഗ്രാമപഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമായ അസഹ്യതയുളവാക്കുന്ന ഒരു പ്രവൃത്തിയാണിതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് ഒപ്പിട്ടിരിക്കുന്ന സര്‍ക്കുലറില്‍ പറയുന്നു. കന്നുകാലി, ആട്, പന്നി, മുതല്‍, പൗള്‍ട്രി ഫാമുകളില്‍ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ മൃഗങ്ങളെയും പക്ഷികളെയും വളര്‍ത്തുന്നത് അറപ്പുളവാക്കുന്ന ജോലിയായിട്ടാണ് തദ്ദേശസ്വയംഭരണ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഡോ. എം.കെ. മുനീറാണ് തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി.
1994 ലെ കേരള പഞ്ചായത്ത് രാജ്, ആക്ട് 232-ാം വകുപ്പ്, 254-ാം വകുപ്പിനോട് കൂട്ടിവായിച്ച പ്രകാരം നല്കപ്പെട്ട അധികാരം ഉപയോഗിച്ച് ലൈവ്സ്റ്റോക്ക് ഫാമുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള ചട്ടങ്ങളിലാണ് കര്‍ഷകരെ നിരുല്‍സാഹപ്പെടുത്തുന്നതും യുവാക്കളില്‍ കന്നുകാലി വളര്‍ത്തല്‍ അറപ്പുളവാക്കുന്ന ജോലിയാണെന്ന് ഓര്‍മ്മിപ്പിക്കുന്ന രീതിയിലുമുള്ള പരാമര്‍ശം അടങ്ങിയിരിക്കുന്നത്. ഗോസംരക്ഷണത്തിനും ക്ഷീരവികസനത്തിനുമായി ഊര്‍ജിത പദ്ധതികളും പ്രഖ്യാപനങ്ങളും നടത്തുന്നതിനിടെ ഇതിനെ അസഹ്യതയുളവാക്കുന്ന ജോലിയായി സര്‍ക്കാര്‍ തന്നെ വിശദീകരിച്ചിരിക്കുന്നത് വിചിത്രമാണ്.
ഈ ചട്ടങ്ങളിലെ നിബന്ധനകളും ഫാം സ്ഥാപിക്കാന്‍ അനുമതി നല്കിയപ്പോള് ഏര്‍പ്പെടുത്തിയ നിബന്ധനകളും പാലിച്ചുകൊണ്ടാണ് അത് നടത്തുന്നതെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് ബോധ്യപ്പെട്ടാല്‍ തുടര്‍ന്നുള്ള സാമ്പത്തിക വര്ഷങ്ങളിലേക്കും ലൈസന്‍സ് പുതുക്കി നല്‍കാവുന്നതാണെന്ന് പറഞ്ഞിരിക്കുന്നു. വായ്പയെടുത്തും മറ്റും ലക്ഷങ്ങള്‍ മുടക്കി ഫാംതുടങ്ങുന്ന കര്‍ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന നടപടിയാണിതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഒരു വര്‍ഷത്തിനുശേഷം ലൈസന്‍സ് പുതുക്കി കിട്ടിയില്ലെങ്കില്‍ ഈ കര്‍ഷകര്‍ ഗുരുതരമായ പ്രതിസന്ധിയില്‍ അകപ്പെടുമെന്ന് ഉറപ്പാണ്. ആരുടെയെങ്കിലും പരാതിയുടെ അടിസ്ഥാനത്തില്‍ ഫാമിന്റെ പ്രവര്‍ത്തനം സ്റ്റേ ചെയ്യാന്‍ സെക്രട്ടറിക്ക് കഴിയും. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ചട്ടങ്ങളും വ്യവസ്ഥകളും പാലിക്കാത്ത ഫാം ഉടമയില്‍നിന്ന് 1000 രൂപയില്‍ കവിയാത്ത പിഴയീടാക്കി ശിക്ഷിക്കണമെന്നും കുറ്റം തുടര്‍ന്നാല്‍ പ്രതിദിനം 50 രൂപയില്‍ കവിയാത്ത തുക അധികപിഴയായി ചുമത്തണമെന്നും നിര്‍ദ്ദേശിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: