കണ്ണൂര്‍: നാറാത്ത് ആയുധപരിശീലനത്തിനിടെ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും. തീവ്രവാദ പരിശീലനത്തിനിടെ കഴിഞ്ഞ ഏപ്രില്‍ 23 നാണ് 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായത്. തീവ്രവാദ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഇവര്‍ക്കെതിരെ ഭീകരവിരുദ്ധ നിയമപ്രകാരമാണ് കേസെടുത്തത്. യുഎപിഎ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും കോടതി ഇത് തള്ളിയിരുന്നു. അറസ്റ്റിലായതിനു ശേഷം മൂന്നു മാസത്തോളമായി പ്രതികള്‍ റിമാന്റില്‍ കഴിയുകയാണ്.
ആയുധപരിശീലന സംഘത്തില്‍ നിന്നും മാരകശേഷിയുള്ള ബോംബുകള്‍, വാളുകള്‍, ബോംബ് നിര്‍മാണ സാമഗ്രികള്‍, തീവ്രവാദ സ്വഭാവമുള്ള ലഘുലേഖകള്‍, ജില്ലയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ-സാംസ്കാരിക നേതാക്കളുടെ പേരടങ്ങുന്ന ലിസ്റ്റ്, വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട ചില രേഖകള്‍, മൊബെയില്‍ ഫോണുകള്‍, നിരവധി എടിഎം കാര്‍ഡുകള്‍ തുടങ്ങിയവ ലഭിച്ചിരുന്നു. പ്രതികള്‍ക്ക് അന്താരാഷ്ട്ര തീവ്രവാദ ബന്ധങ്ങളുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിരുന്നു. കണ്ണൂര്‍ എസ്പി രാഹുല്‍ ആര് നായരുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി പി.സുകുമാരനാണ് കേസ് അന്വേഷിച്ചത്.
കേസിന്റെ തീവ്രവാദ സ്വഭാവം കണക്കിലെടുത്ത് ദേശീയ അന്വേഷണ ഏജന്‍സി കേസിന്റെ തുടരന്വേഷണം നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസന്വേഷണത്തില്‍ അന്വേഷണ സംഘം അലംഭാവം കാട്ടുന്നുവെന്ന ആരോപണവും ശക്തമാണ്.
സംഭവസ്ഥലത്ത് പോലീസിന്റെ സാന്നിധ്യം മനസ്സിലാക്കി ഓടിരക്ഷപ്പെട്ട പോപ്പുലര്‍ ഫ്രണ്ടുകാരന്‍ കമറുദ്ദീന് എന്നയാളെ ഇതുവരെയും കണ്ടെത്താനാവാത്തത് പോലീസിന്റെ അലംഭാവം കൊണ്ടാണെന്ന ആക്ഷേപവും നിലവിലുണ്ട്. കമറുദ്ദീന്റെ വീട് പരിശോധിച്ച പോലീസിന് നിരവധി ആയുധങ്ങള്‍ ലഭിച്ചിരുന്നു. കമറുദ്ദീന് വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്.
യുഎപിഎ വകുപ്പ് പ്രകാരം പ്രതികളെ 180 ദിവസം വരെ റിമാന്റില്‍ വെക്കാവുന്നതാണ്. ഇതിനിടയില്‍ കുറ്റപത്രം സമര്‍പ്പിച്ചാലും തുടര്‍ന്നും കോടതിക്ക് ഇവര്‍ക്ക് ജാമ്യം നല്കാതിരിക്കാം. കോടതിയില്‍ പ്രതികളുടെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുമെന്നും ബന്ധപ്പെട്ട രേഖകള്‍ കോടതിയില്‍ ഹാജരാക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ തങ്കച്ചന് മാത്യു പറഞ്ഞു. ജില്ലാ സെഷന്‍സ് ജഡ്ജ് വി.ഷിര്‍സിയാണ് കേസ് പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: