ആലപ്പുഴ: കേരള സാഹിത്യ അക്കാദമിയുടെ ദക്ഷിണേന്ത്യന്‍ എഴുത്തുകാരികളുടെ സംഗമം വിവാദമാകുന്നു. അറിയപ്പെടാത്ത എഴുത്തുകാരികളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സംരംഭത്തിന്റെ തുടക്കമാണ് സംഗമമെന്നാണ് അക്കാദമി പറയുന്നതെങ്കിലും ചില ഉന്നതരുടെ ഭാര്യമാരെയും ബന്ധുക്കളെയും ഉയര്‍ത്തിക്കൊണ്ടു വരാനാണ് ലക്ഷങ്ങള്‍ മുടക്കി എഴുത്തുകാര്‍ക്ക് പ്രയോജനമില്ലാത്ത സംഗമം നടത്തുന്നതെന്നാണ് ആക്ഷേപം. ചെങ്ങന്നൂരിലാണ് സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. 16 സാഹിത്യകാരികളാണ് പങ്കെടുക്കുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, കോംഗ്കണി, തുളു, ഇംഗ്ലീഷ് ഭാഷകളിലെ സാഹിത്യകാരികളെയാണ് പങ്കെടുപ്പിക്കുന്നതെന്നാണ് അക്കാദമിയുടെ അവകാശവാദം. എന്നാല്‍ ഇതില്‍ ചിലര്‍ കാര്യമായ കലാസൃഷ്ടി നടത്തുന്നവരല്ലെന്ന് വ്യക്തമായിട്ടുണ്ട്.
ചെങ്ങന്നൂര്‍ എംഎല്‍എ പി.സി. വിഷ്ണുനാഥിന്റെ ഭാര്യ കനകഹാമയെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ചെങ്ങന്നൂരില്‍ ഈ ചടങ്ങ് നടത്തുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇവര്‍ കവയത്രിയാണെന്നാണ് സാഹിത്യഅക്കാദമിയുടെ കണ്ടെത്തല്‍. എന്നാല്‍ സംസ്ഥാനത്തെ പല എഴുത്തുകാരികളെയും ഒഴിവാക്കിയും അവഗണിച്ചുമാണ് കനകഹാമയെ തെരഞ്ഞെടുത്തത്. സംഗമത്തിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡമെന്താണെന്ന് അക്കാദമി വ്യക്തമാക്കുന്നില്ല. ചെങ്ങന്നൂരിലെ സാഹിത്യരചനാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരെയും പരിപാടി അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്.
ഇത്രയും വിപുലമായ സംഗമം ചെങ്ങന്നൂരില്‍ നടത്തുമ്പോള്‍ സാഹിത്യ അക്കാദമി കേരളത്തിന്റെ അഭിമാനമായി മാറിയ ചെങ്ങന്നൂരിന്റെ എഴുത്തുകാരി വയോധികയായ സരോജിനി ഉണ്ണിത്താനെ അവഗണിക്കുകയാണ് ചെയ്തത്. ഉദ്ഘാടന ചടങ്ങില്‍ നിന്ന് അവരെ ഒഴിവാക്കിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ആര്.അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: