മുല്ലപ്പെരിയാര്‍ കരാറിന്റെ നിയമസാധുത ചോദ്യം ചെയ്ത സുപ്രീംകോടതി മുല്ലപ്പെരിയാറിന്റെ ജലവുമായി ബന്ധപ്പെട്ട 1886 ലെ കരാറിന്റെ പിന്തുടര്ച്ച അവകാശപ്പെടാന്‍ തമിഴ്നാടിന് അര്‍ഹതയുണ്ടോ എന്നും ചോദിച്ചത് തമിഴ്നാട് മുല്ലപ്പെരിയാര്‍ ജലത്തിന് വേണ്ടി ഇതുവരെ ഉന്നയിച്ചിരുന്ന വാദമുഖങ്ങളുടെ മുന ഒടിക്കുന്നതാണ്. 1886 ല്‍ തിരുവിതാംകൂര്‍ ദിവാനും സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ഇന്ത്യന്‍ കൗണ്‍സിലുമാണ് കരാര്‍ ഒപ്പിട്ടത്. സ്വാതന്ത്ര്യലബ്ധിക്ക് മുന്പായിരിക്കെ പിന്തുടര്ച്ചാവകാശം കേന്ദ്രസര്‍ക്കാരിനാണെന്നും ഭരണഘടനയുടെ 295-ാം വകുപ്പനുസരിച്ച് രാജകുടുംബത്തിന്റെ അവകാശം കേരളത്തിനുമായിരിക്കെ ഈ അവകാശം ഉന്നയിക്കാന്‍ തമിഴ്നാടിന് ഒരു അവകാശവുമില്ലെന്ന സുപ്രീംകോടതി നിരീക്ഷണം വളരെ പ്രസക്തമാണ്.
മുല്ലപ്പെരിയാര്‍ നദി കേരളത്തില്‍ ഉത്ഭവിച്ച് കേരളത്തില്‍ തന്നെ അവസാനിക്കുന്ന നദിയാണെങ്കിലും തമിഴ്നാട് അവകാശപ്പെട്ടത് അത് അന്തര്‍ സംസ്ഥാന നദി ആണെന്നായിരുന്നു. 1886 ലെ കരാറനുസരിച്ച് ജലനിരപ്പ് 142 അടിയാക്കണം എന്ന 2006 ലെ സുപ്രീംകോടതി വിധി മറികടക്കാന്‍ കേരളം നിയമം നിര്‍മ്മിച്ചിരുന്നു. ഇപ്പോള്‍ പിന്തുടര്ച്ചാവകാശം അവകാശപ്പെടാന്‍ തമിഴ്നാടിന് അധികാരമില്ലെന്നാണ് കോടതിക്ക് തോന്നുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുകയാണ്. 999 വര്‍ഷത്തെ കരാറിന്റെ നിയമസാധുതയില്‍ സംശയമുണ്ടെന്ന കോടതി പരാമര്‍ശം തമിഴ്നാടിന് വന്‍ തിരിച്ചടിയാണ്. മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്നും അണക്കെട്ടില്‍ ജലനിരപ്പുയരുന്നത് പരിസ്ഥിതിയ്ക്ക് ദോഷം ചെയ്യില്ലെന്നുമുള്ള തമിഴ്നാട് വാദവും നിരാകരിച്ച് കോടതി പറഞ്ഞത് സ്വന്തം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേരളത്തിന് അധികാരം ഉണ്ടെന്നാണ്.
നയപരമായി കേരളത്തിന്റെ തീരുമാനം തെറ്റല്ലെന്ന് കൂട്ടിച്ചേര്‍ത്തതും തമിഴ്നാടിന്റെ വാദഗതികളെ തകര്‍ക്കുന്നതാണ്. അണക്കെട്ട് സുരക്ഷിതമാണെന്ന ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിന്റെ ബലത്തില്‍ വാദങ്ങള്‍ ഉന്നയിച്ച തമിഴ്നാടിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതി പറഞ്ഞു. അതുകൊണ്ട് തന്നെ റിപ്പോര്‍ട്ട് പ്രഥമദൃഷ്ട്യാ അംഗീകരിക്കാനാവില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 999 വര്‍ഷത്തെ കരാര്‍ മുന്‍നിര്‍ത്തിയാണ് മുല്ലപ്പെരിയാര്‍ വെള്ളത്തിന് തമിഴ്നാട് സര്‍ക്കാര്‍ അവകാശവാദം ഉന്നയിക്കുന്നത്. തിരുവിതാംകൂര്‍ രാജവംശവും ബ്രിട്ടീഷ് സര്‍ക്കാരും തമ്മിലുള്ള ഈ കരാര്‍ സ്വാതന്ത്ര്യാനന്തരം കേന്ദ്രവും കേരളവും തമ്മിലുള്ള കരാറായാണ് മാറിയത് എന്ന കേരളത്തിന്റെ വാദം പ്രസക്തമാണ്. 1970 ല്‍ കേരളവും തമിഴ്നാടുമായുണ്ടാക്കിയ കരാര്‍ മാത്രമാണ് ഇപ്പോള്‍ പ്രാബല്യത്തിലുള്ളത്. 2006 ല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിവരെ ഉയര്‍ത്താമെന്ന സുപ്രീംകോടതി വിധിക്കെതിരെ ജലനിരപ്പ് 136 അടിയായി കേരള നിയമസഭ നിജപ്പെടുത്തിയതുതന്നെ സുര്‍ക്കിയും സിമന്റും ഉപയോഗിച്ച് പണിത മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷിതത്വം പരിഗണിച്ചാണ്. ഗ്രാവിറ്റി ഡാം അണക്കെട്ട് ദുരന്തങ്ങള്‍ ലോകത്തിന്റെ അപൂര്‍വ സംഭവങ്ങളല്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുരന്തങ്ങള്‍ ലോകത്തില്‍ അപൂര്‍വ സംഭവങ്ങളല്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ ഇടുക്കി-എറണാകുളം ജില്ലകള്‍ നാമാവശേഷമാകുമെന്ന വസ്തുത കേരളത്തിന് അവഗണിക്കാന്‍ സാധ്യമല്ല.
പശ്ചിമഘട്ടത്തില്‍ കേരളത്തിന് പൂര്‍ണാവകാശമുള്ള ഇടുക്കി ജില്ലയിലെ തേക്കടി വനമേഖലയില്‍ ഒരു നൂറ്റാണ്ടുമുമ്പ് നിര്‍മിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ട് പടിഞ്ഞാറോട്ടൊഴുകുന്ന നദിയുടെ ദിശമാറ്റി ഭൂഗര്‍ഭ ടണലിലൂടെ തമിഴ്നാടിന് നല്‍കുന്നതാണ് കരാര്‍. മുല്ലപ്പെരിയാറിന്റെ മൊത്തം ക്യാച്ച്മെന്റ് ഏരിയയായ 5398 ചതുരശ്ര കിലോമീറ്ററില്‍ വെറും 114 ചതുരശ്ര കിലോമീറ്റര്‍ മാത്രം അവകാശമുള്ള തമിഴ്നാടിന്റെ വിചിത്രവാദം ഈ അണക്കെട്ടിലെ വെള്ളം തമിഴ്നാടിന്റെ അവകാശമാണെന്നാണ്. കേരളം കടുത്ത വരള്‍ച്ച നേരിട്ടപ്പോഴും ശിരുവാണിയില്‍ നിന്നും മറ്റുമുള്ള ജലം കേരളത്തിന് നല്കാന് സന്നദ്ധമാകാതിരുന്ന തമിഴ്നാട് കേരളത്തിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലുള്ള മുല്ലപ്പെരിയാറിലെ വെള്ളത്തിനും അവകാശവാദം ഉന്നയിക്കുന്നത് പരിഹാസ്യമാണ്. കേരളം മുന്നോട്ടു വയ്ക്കുന്നത് തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന തികച്ചും ന്യായമായ സമവാക്യമാണ്. ഈ അവകാശവാദത്തെ ന്യായീകരിച്ചാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പരാമര്‍ശം. കേരളത്തിന്റെ വാദമുഖങ്ങള്‍ ചിലതെങ്കിലും അംഗീകരിച്ച സുപ്രീംകോടതി തിരുവിതാംകൂര്‍ രാജാവും ബ്രിട്ടീഷ് സര്‍ക്കാരും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം അധികാരം നിക്ഷിപ്തമാകുന്നത് തമിഴ്നാടിനല്ല, കേന്ദ്രത്തിലാണ് എന്ന വസ്തുത കണക്കിലെടുത്തു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെപ്പറ്റി ഇടുക്കി നിവാസികള്‍ ആശങ്കാകുലരാണ്. അവരുടെ ജീവ സുരക്ഷ കേരളത്തിന്റെ ബാധ്യതയാണ്. അതിന് വേണ്ടിയാണ് കേരളത്തിന്റെ വാദവും. അതുകൊണ്ടുതന്നെ സുപ്രീംകോടതി നിരീക്ഷണം കേരളത്തിന് ആശ്വാസകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: