കൊച്ചി: സോളാര്‍ തട്ടിപ്പ് കേസ് പരിഗണിക്കുന്ന ജസ്റ്റിസ് സതീഷ് ചന്ദ്രനെ ഡിജിപി ടി. ആസഫലി ചേംബറില്‍ സന്ദര്‍ശിച്ചത് വിവാദമായി. ഇന്നലെ രാവിലെ കേസ് പരിഗണിക്കുന്നതിന് മുമ്പുള്ള ഡിജിപിയുടെ സന്ദര്‍ശനം പത്തുമിനിട്ടോളം നീണ്ടുനിന്നു.
കഴിഞ്ഞ ദിവസം തട്ടിപ്പുകേസിലെ പ്രതി ശാലുമേനോന്റെ ജാമ്യ ഹര്‍ജി പരിഗണിക്കവെ മറ്റൊരു പ്രതിയായ സരിത എസ്. നായരുമായി ബന്ധപ്പെട്ട് കോടതി നടത്തിയ പരാമര്‍ശം സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു. തുടര്‍ന്ന് കോടതിയുടെ പരാമര്‍ശം വിശദീകരിക്കാന്‍ ഡിജിപി പത്രസമ്മേളനം വിളിച്ചു ചേര്‍ത്തതും വിവാദത്തിന് മൂര്‍ച്ച കൂട്ടിയിരുന്നു.
കേസ് പരിഗണിച്ച ഉടനെ സരിതയുടെ മൊഴി രേഖപ്പെടുത്തുന്നത് സംബന്ധിച്ച വിശദീകരണം ഡിജിപി കോടതിയില്‍ നല്കി. സരിത ഇപ്പോഴെവിടെയുണ്ടെന്ന കോടതിയുടെ ചോദ്യത്തിന് പെരുമ്പാവൂരിലാണെന്ന് ഡിജിപി മറുപടി നല്കി. സരിതയ്ക്ക് പറയാനുള്ളത് രേഖപ്പെടുത്താന്‍ തടസ്സമൊന്നുമില്ലെന്ന് സര്‍ക്കാരിന് വേണ്ടി അദ്ദേഹം ബോധിപ്പിച്ചു. തുടര്‍ന്ന് സരിതയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അറിയിക്കണമെന്ന് കോടതി ഡിജിപിക്ക് നിര്‍ദേശം നല്കി. അതേസമയം, കേസിലെ പ്രതികളായ ബിജു രാധാകൃഷ്ണനെയും സരിതയെയും മൂവാറ്റുപുഴ മുന്‍സിഫ് കെ. ഷൈന്‍ ആഗസ്റ്റ് ഏഴുവരെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: