ന്യൂദല്‍ഹി: മുല്ലപ്പെരിയാല്‍ കേസില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും തമിഴ്നാടിന്റെ വാദങ്ങള്‍ക്ക് തിരിച്ചടി. ജനങ്ങളുടെ സുരക്ഷയാണ് പരമപ്രധാനമെന്ന് വ്യക്തമാക്കിയ കോടതി, ഡാം തകര്‍ന്നാല്‍ സുപ്രീംകോടതി വിധിയടക്കം ഒലിച്ചുപോകുമെന്ന് പറഞ്ഞു.
വര്‍ഷങ്ങള്‍ പഴക്കമുള്ള ഡാമിന്റെ സുരക്ഷ ഉറപ്പു വരുത്താന്‍ കേരളത്തിന് അവകാശമുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി നിയമം പാസാക്കാന്‍ കേരളത്തിന് അവകാശമുണ്ട്. അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന 2006ലെ സുപ്രീംകോടതിയുടെ ഉത്തരവ് എക്കാലവും നിലനില്‍ക്കുന്നതല്ല. സാഹചര്യം മാറിയാല്‍ വിധിയും ഒലിച്ചുപോകും, ജസ്റ്റിസ് ആര്.എം ലോധ അദ്ധ്യക്ഷനായ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പറഞ്ഞു.
ജലനിരപ്പ് 136 അടി ആയാലും തമിഴ്നാടിന് ആവശ്യത്തിനു ജലം ലഭിക്കുമെന്ന് മുല്ലപ്പെരിയാര്‍ വിഷയം പഠിക്കാന്‍ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാടിന്റെ അവകാശങ്ങള്‍ പ്രസക്തമാണെങ്കിലും ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം. അത്തരം സമയങ്ങളില്‍ കോടതിവിധിയുണ്ടെന്ന പേരില്‍ നിശ്ശബ്ദരായിരിക്കണമെന്നോ നിയമനിര്മാണത്തിനടക്കമുള്ള അധികാരങ്ങള്ഉപയോഗപ്പെടുത്തരുതെന്നോ സര്‍ക്കാരിനോടാവശ്യപ്പെടാന്‍ കഴിയില്ല,കോടതി പറഞ്ഞു. ജലനിരപ്പ് 142 അടിയാക്കണമെന്ന സുപ്രീംകോടതി വിധിയെ പ്രതിരോധിക്കാനായി ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തി കേരളനിയമസഭ പാസാക്കിയ നിയമത്തിനെതിരെ തമിഴ്നാട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരംഭിച്ച അന്തിമവാദത്തിലെ കോടതി പരാമര്‍ശങ്ങള്‍ തമിഴ്നാടിന് ശക്തമായ പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികള്‍ക്ക് തടസം നില്‍ക്കുകയാണ് കേരളമെന്നും തമിഴ്നാടിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് വിനോദ് ബോബ്ഡേ പറഞ്ഞു.
ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തിയാലും തമിഴ്നാടിനുവേണ്ട വെള്ളം കിട്ടുമെന്ന ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് കോടതി ചൂണ്ടിക്കാട്ടിയപ്പോള്‍ കൂടുതല്‍ വെള്ളം ആവശ്യമാണെന്ന പുതിയ നിലപാടും തമിഴ്നാട് കോടതിയില്‍ സ്വീകരിച്ചു. 1886 ലെ കരാറില്‍ 1935ലെ ഇന്ത്യാ ഗവണ്മെന്റ് നിയമപ്രകാരം കേന്ദ്രസര്‍ക്കാരിനല്ല തമിഴ്നാടിനാണ് പങ്കാളിത്തമെന്നും തമിഴ്നാട് അഭിഭാഷകന് ചൂണ്ടിക്കാട്ടി. 1886ല്‍ തിരുവിതാംകൂര്‍ രാജവംശവും ബ്രിട്ടീഷ്സര്‍ക്കാരും തമ്മിലുള്ള കരാര്‍ സ്വാതന്ത്ര്യത്തിന് ശേഷം കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും തമ്മിലുള്ള കരാറായാണ് മാറേണ്ടതെന്ന് ആദ്യ ദിവസം കോടതി പരാമര്‍ശിച്ചിരുന്നു. കേസില്‍ ഇന്നും തമിഴ്നാടിന്റെ വാദം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: