കാസര്‍കോട്: കാസര്‍കോട് കലാപം സംബന്ധിച്ച സിബിഐ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത് ജുഡിഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക്. മുസ്ലിംലീഗ് സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം നല്‍കുന്നതിന്റെ മറവിലാണ് 2009-ല്‍ കാസര്‍കോട്ട് ഒരു വിഭാഗം കലാപം നടത്തിയത്. കലാപം നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെ ഉണ്ടായ വെടിവയ്പ്പിനെക്കുറിച്ച് അന്വേഷണം നടത്തിയ സിബിഐ കണ്ടെത്തിയത് അന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്പി രാംദാസ് പോത്തന് കുറ്റക്കാരനല്ലെന്നാണ്.
സിബിഐയുടെ റിപ്പോര്‍ട്ട് നൂറുശതമാനം ശരിയാണെന്ന് കലാപം അന്വേഷിക്കാന്‍ ആദ്യം നിയുക്തമായ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് നിസാര്‍ ‘ജന്മഭൂമി’യോട് പറഞ്ഞു. ‘കലാപം വ്യാപിക്കാതിരിക്കാന്‍ വെടിവയ്ക്കുകയല്ലാതെ എസ്പിക്ക് മറ്റ് മാര്‍ഗ്ഗം ഉണ്ടായിരുന്നില്ല. എന്നാല്‍ സിബിഐ റിപ്പോര്‍ട്ട് കൊണ്ട് ഇത് അവസാനിക്കുന്നില്ല. കലാപത്തിനു പിന്നിലെ ഗൂഢാലോചനയും സാമ്പത്തിക സ്രോതസും പുറത്തുവരണം. ഇതിന് ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണ്’. അദ്ദേഹം പറഞ്ഞു.
അതിനിടെ, കാസര്‍കോട് കലാപത്തിന് വന്‍തോതില്‍ കള്ളനോട്ടുകള്‍ ഒഴുകിയിരുന്നുവെന്ന് അടുത്തിടെ ഇന്റര്‍പോളിന്റെ പിടിയിലായ കാഞ്ഞങ്ങാട് സ്വദേശിയായ അബൂബക്കര്‍ ഹാജി വെളിപ്പെടുത്തിയിരുന്നു. ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ളയാളാണ് അബൂബക്കര്‍ ഹാജി. പാക്കിസ്ഥാനില്‍ അച്ചടിച്ച കള്ളനോട്ടുകള്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന സംഘത്തിന്റെ തലവനാണ്.
2009 നവംബര്‍ 15നാണ് കാസര്‍കോട് കലാപം നടന്നത്. അന്നത്തെ ജില്ലാ പോലീസ് മേധാവിയായിരുന്ന രാംദാസ് പോത്തന്റെ വെടിയേറ്റ് ഒരു ലീഗ് പ്രവര്ത്തകന് കൊല്ലപ്പെട്ടിരുന്നു. ഇത് ഭരണകൂട- പോലീസ് വേട്ടയായി ചിത്രീകരിച്ച് കലാപം സംബന്ധിച്ച തങ്ങളുടെ പങ്ക് മൂടിവെക്കുകയായിരുന്നു ലീഗ് ഇതുവരെ ചെയ്തത്. എന്നാല്‍ കഴിഞ്ഞ ദിവസം എറണാകുളം സിജെഎം കോടതിയില്‍ സിബിഐ അഡീഷണല്‍ സൂപ്രണ്ട് നന്ദകുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വെടിവയ്പ്പ് അനിവാര്യമായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച നിസാര്‍ കമ്മീഷന് ലീഗ് നേതാക്കള്‍ക്കെതിരായ തെളിവുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ തുടര്‍ന്ന് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ കേട്ടുകേള്‍വിയില്ലാത്ത രീതിയില്‍ കമ്മീഷനെ തന്നെ പിരിച്ചുവിടുന്ന രാഷ്ട്രീയ തീരുമാനം കൈക്കൊള്ളുകയായിരുന്നു. ജസ്റ്റീസ് നിസാര്‍ ഇടതുപക്ഷക്കാരനെന്ന മുടന്തന്‍ ന്യായമാണ് ഇതിന് യുഡിഎഫ് നല്‍കിയത്. ഇതോടുകൂടി കലാപത്തെ സംബന്ധിച്ച അന്വേഷണം അവസാനിക്കുകയും ചെയ്തു. ജുഡീഷ്യല്‍ കമ്മീഷന് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ബിജെപിയും രംഗത്തെത്തി.
കെ.സുജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: