കേരളത്തില്‍ പാറമട മരണങ്ങള് സാധാരണമാകുമ്പോഴും ഇത് തടയാന്‍ അധികാരികളോ പാറമട ഉടമകളോ യാതൊരു മുന്‍കരുതലും എടുക്കുന്നില്ല. 2007 ല്‍ അഞ്ച് പേരും 2008 ല്‍ അഞ്ചുപേരും പാറമട ഇടിഞ്ഞ് മരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ നാല് പേരുടെ ജീവനാണ് നഷ്ടമായത്. പാറമടകള്‍ പരിസ്ഥിതി സൗഹൃദമല്ലെന്നും സമീപവാസികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം സൃഷ്ടിക്കുന്നുവെന്നും തിരിച്ചറിഞ്ഞ വസ്തുതകളാണ്. പാറമടകള്‍ക്ക് സ്റ്റേറ്റ് എന്‍വയണ്‍മെന്റ് ഇംപാക്ട് അസെസ്മെന്റ് അതോറിറ്റിയുടെ പ്രവര്‍ത്തന അനുവാദവും ലഭിച്ചിരുന്നില്ല. വയല്‍ നികത്തി ബഹുനില കെട്ടിടങ്ങള്‍ പണിയുന്നത് വ്യാപകമായപ്പോള്‍ പാറമടകളും സമൃദ്ധമായി. പാറമടകള്‍ പ്രവര്‍ത്തിക്കാന്‍ പാരിസ്ഥിതിക അനുമതി വേണമെന്നിരിക്കെ നാലുപേര്‍ മരിച്ച പെരുമ്പാവൂര്‍ പാറമട ദുരന്തത്തിനിടക്കായ പാറമടക്ക് പരിസ്ഥിതിക അനുമതി തേടിയിരുന്നത് പോലുമില്ല. പാറമട ഇടിഞ്ഞത് 100 അടി ഉയരത്തില്‍ നിന്നാണ് എന്ന വസ്തുത തന്നെ പാറമടയുടെ അപകട സ്വഭാവം വ്യക്തമാക്കുന്നു. പാറ വെടിവെച്ച് പൊട്ടിച്ചപ്പോഴാണ് അതിന് മുകളിലുള്ള മണ്ണുംകൂടി ഇടിഞ്ഞ് ദുരന്തം സൃഷ്ടിച്ചത്. നൂറ്-നൂറ്റിയമ്പത് അടി ഉയരത്തിലുള്ള പാറകളാണ് താഴേയ്ക്ക് വീണ് നാല് ജീവന് പൊലിഞ്ഞത്. ലൈസന്‍സില്ലാതെ കേരളത്തില്‍ നൂറിലധികം പാറമടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. പാറമടകള്‍ പരിസ്ഥിതി മാത്രമല്ല സമീപവാസുകളുടെ ആരോഗ്യവും നശിപ്പിക്കുന്നു. പാറ പൊട്ടുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം സൃഷ്ടിക്കുന്ന അസ്വാസ്ഥ്യവും അതില്‍നിന്നുണ്ടാകുന്ന പൊടി മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും മറ്റുമാണ് ഇതിന് കാരണം. പാറമടകള്‍ക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ പ്രവര്‍ത്തിക്കാനാവൂ.
പക്ഷെ പാറമട ഉടമസ്ഥര്‍ ഇത് തീര്‍ത്തും അവഗണിച്ചാണ് പാറമടകള്‍ പ്രവര്‍ത്തിക്കുന്നത്. വെടി വെയ്പ്പിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളിലെ ചുമരുകളില്‍ പോലും വിള്ളല്‍ വീഴുന്നുണ്ട്. ശാസ്ത്രീയമായ പാറ പൊട്ടിക്കല്‍ അല്ല നടക്കുന്നതെന്നും 2007 ല്‍ തന്നെ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
എറണാകുളം ജില്ല പാറമടകളുടെ ആസ്ഥാനമാണ്. ഇവിടെ നൂറിലധികം പാറമടകള്‍ പ്രവര്‍ത്തിക്കുന്നത് പരിസ്ഥിതി ആന്‍ഡ് ജിയോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, എക്സ്പ്ലോസിവ്സ് ഡിപ്പാര്‍ട്ട്മെന്റ്, പഞ്ചായത്ത് എന്നിവയുടെ അനുമതി പാറമടകള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമാണെന്നിരിക്കെയാണ് നൂറിലധികം പാറമടകള്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നത്. ഇത് തെളിയിക്കുന്നത് ബന്ധപ്പെട്ട പഞ്ചായത്തുകള്‍ ജാഗ്രത പാലിക്കുന്നില്ല എന്ന വസ്തുതയാണ്. മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ കണക്കനുസരിച്ച് എറണാകുളം ജില്ലയില്‍ അനുമതിയുള്ള 240 പാറമടകളാണുള്ളത്. പക്ഷെ ഇവ പോലും മറ്റു വകുപ്പുകളുടെ അനുമതി നേടിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഈ വിഷയത്തില്‍ സൂക്ഷ്മത പുലര്‍ത്തേണ്ട ഡിപ്പാര്‍ട്ടുമെന്റുകള്‍ ലൈസന്‍സ് കൊടുത്തു കഴിഞ്ഞാല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരീക്ഷണ വിധേയമാക്കുന്നില്ല. 240 ക്വാറികള്‍ പരിശോധിക്കാനുളള സംവിധാനവും ബന്ധപ്പെട്ട ഡിപ്പാര്ട്ടുമെന്റിനില്ല. നിയമപ്രകാരം 20 അടി മാത്രം താഴ്ചയാണ് ഒരു പാറമടയ്ക്ക് അനുവദനീയമായത്. ഇപ്പോള്‍ ദുരന്തമുണ്ടായ പാറമട 200 അടി വരെ താഴ്ചയിലാണ് പ്രവര്‍ത്തിക്കുന്നത്.
ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്റ് തന്നെ പറയുന്നത് 40 പാറമടകള്‍ക്ക് മാത്രമേ ലൈസന്‍സ് നേടാന്‍ അര്‍ഹതയുള്ളൂ എന്നാണ്. എന്നാല്‍ ദുരന്തമുണ്ടായ പാറമടയുടെ ലൈസന്‍സ് കാലാവധി മാര്‍ച്ച് മാസത്തില്‍ അവസാനിച്ചിരിക്കുന്നു. പാറമടകള്‍ പരിശോധിക്കാന്‍ ചട്ട പ്രകാരം സംവിധാനങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും പ്രാവര്‍ത്തികമല്ല. പാറമട ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നത് തുടര്‍ക്കഥയായിട്ടും കേരളത്തില്‍ അതിന്റെ പരിശോധനയോ നിയന്ത്രണമോ നടക്കുന്നില്ല. ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍ഡ് സേഫ്റ്റിയാണ് മെയിന്‍ മാനേജര്‍ക്കും വെടിവെയ്പ്പുകാരനും സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. പക്ഷേ കേരളത്തില്‍ പല പാറമടകളും ഇതൊന്നും ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. 45 ഡിഗ്രി ചരിവുള്ള പാറമടകള്‍ക്ക് ലൈസന്‍സിന് അര്‍ഹത പോലുമില്ല.
സുരക്ഷ ഉറപ്പുവരുത്താന്‍ സമഗ്രമായ നിയമങ്ങള്‍ നിലവിലുണ്ടായിട്ടും അതെല്ലാം കടലാസില്‍ ഒതുങ്ങുകയാണ്. കൊടുത്ത ലൈസന്‍സുകളുടെ കാലാവധി തീര്‍ന്നോ എന്ന പരിശോധനയും നടപ്പിലാകുന്നില്ല. കേരളത്തില്‍ പാറമടകളും പാറമട ദുരന്തങ്ങളും തുടര്‍ക്കഥയാകുമ്പോഴും ഇതുണ്ടാക്കുന്ന പാരിസ്ഥിതിക-സാമ്പത്തിക സാമൂഹിക വിപത്തുകള്‍ ബന്ധപ്പെട്ടവര്‍ തിരിച്ചറിയുന്നുപോലുമില്ല. ഇപ്പോള്‍ കര്‍ണാടകത്തില്‍നിന്നും ആന്ധ്രയില്‍നിന്നു പോലും കേരളത്തിലേക്ക് പാറമടകള്‍ തേടി ആളുകള്‍ വരുന്നത് ഈ സംസ്ഥാനങ്ങള്‍ പാറമടകളെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതിനാലാണ്. കേരളത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് പോലും പാറമടകള്‍ ഉണ്ടെന്നാണറിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: