കണ്ണൂര്‍: വായ്പാ കുടിശ്ശിക വരുത്തുകയും തിരിച്ചടക്കുകയും ചെയ്യാത്തിനെ തുടര്‍ന്ന് റബ്കോവിനെതിരെ വീണ്ടും ജപ്തി നടപടി. തുടര്‍ച്ചയായി ജപ്തി നടപടികളുമായി റബ്കോവിനെതിരെ വായ്പ നല്കിയ ധനകാര്യ സ്ഥാപനങ്ങള്‍ മുന്നോട്ടു പോവുമ്പോള്‍ സ്ഥാപനത്തെ രക്ഷിക്കാന്‍ നടപടികളെടുക്കാത്ത സിപിഎം ഭരണസമിതിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കൂടാതെ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ തങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്കയിലുമാണ്. മലപ്പുറം ജില്ലയിലെ വാഴയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കാണ് ഏറ്റവും അവസാനം കഴിഞ്ഞ ദിവസം റബ്കോയില്‍ നിന്ന് തങ്ങള്‍ക്ക് ലഭിക്കാനുള്ള മുതലും പലിശയുമടക്കമുള്ള 75 ലക്ഷം രൂപ വായ്പ തിരിച്ചു പിടിക്കാന്‍ റബ്കോ കേന്ദ്ര ഓഫീസും എം.ഡിയുടെ വീടുള്‍പ്പെടുന്ന സ്ഥലവും ജപ്തി ചെയ്യുമെന്ന് കാണിച്ച് ആസ്ഥാനമന്ദിരത്തില്‍ നോട്ടീസ് പതിച്ചത്.
2006ല്‍ റബ്കോയില്‍ നിക്ഷേപിച്ച 40 ലക്ഷം രൂപ കാലവധിക്കുശേഷം ഒരുതവണ പുതുക്കുകയും പിന്നീട് ആവശ്യപ്പെട്ടപ്പോള്‍ തിരിച്ചുനല്‍കിയില്ലെന്നും ഇത് വസൂലാക്കാന്‍ നടപടി സ്വീകരിക്കാന്‍ അനുമതി നല്‍കണമെന്നും ചൂണ്ടിക്കാട്ടി കണ്ണൂര്‍ സബ്കോടതിയില്‍ വാഴയൂര്‍ ബാങ്കധികൃതര്‍ നല്കിയ കേസിലെ കോടതി ഉത്തരവു പ്രകാരമാണ് ജപ്തി നടപടി ആരംഭിച്ചിരിക്കുന്നത്. പണം ലഭിക്കാത്തതിനെ തുടര്‍ന്ന് 2009ല്‍ ആര്ബിട്രേഷന് ഫയല്‍ ചെയ്യുകയും 2011ല്‍ പലിശ സഹിതം പത്ത് ഗഡുക്കളായി തിരിച്ചടക്കാമെന്ന് ഉത്തരവാകുകയും ചെയ്തിരുന്നു. എന്നാല്‍ റബ്കോ വാക്ക് പാലിക്കാത്തതിനാല്‍ സഹകരണ രജിസ്ട്രാര്‍ അനുമതിയോടെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. കേന്ദ്ര ഓഫീസ് സ്ഥിതിചെയ്യുന്ന 67.5 സെന്റ് ഭൂമിയും എംഡിയുടെ വീടും സ്ഥലവും ജപ്തി ചെയ്യുമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ഈ രണ്ട് വസ്തുവകകളുടേയും രേഖകള്‍ ബാങ്ക് കോടതിയില്‍ ഹാജരാക്കിയിരുന്നു.
വായ്പാ കുടിശ്ശിക തിരിച്ചടക്കാത്തതിനാല്‍ ഒന്നര മാസം മുമ്പ് സംസ്ഥാന സഹകരണബാങ്ക് റബ്കോ ആസ്ഥാന മന്ദിരമുള്‍പ്പെടുന്ന ഭൂമിയും കോട്ടയം പാമ്പാടിയിലെ റബ്കോ യൂണിറ്റും ജപ്തി ചെയ്യാന്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് സംസ്ഥാന സഹകരണബാങ്കിന് നല്‍കാനുള്ള തുക ആഗസ്ത് 31ന് മുമ്പ് അഞ്ച് ഗഡുക്കളായി നല്‍കാമെന്ന വ്യവസ്ഥയില്‍ ഡബിറ്റ്റിക്കവറി ട്രൈബ്യൂണല്‍ ജപ്തി നടപടി സ്റ്റേ ചെയ്യുകയായിരുന്നു.
റബ്കോവിന് ബാധ്യതയുള്ള സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റ് ധനകാര്യ സ്ഥാപനങ്ങളും വരും ദിവസങ്ങളില്‍ വായ്പ തിരിച്ചുപിടിക്കാന്‍ നടപടികളാരംഭിക്കുമെന്നാണ് സൂചന. ഇതോടെ സ്ഥാപനം കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണ് ജീവനക്കാര്‍. വിവിധ നിര്‍മ്മാണ യൂണിറ്റുകളിലായി നൂറുകണക്കിന് സിപിഎമ്മുകാര്‍ ജീവനക്കാരായുള്ള സ്ഥാപനത്തെ കടക്കെണിയില്‍ നിന്നു രക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ ആസൂത്രണം ചെയ്യാന്‍ തയ്യാറാവാത്ത സി.പി.എം നേതാക്കള്‍ നേതൃത്വം നല്കുന്ന ഭരണസമിതിക്കെതിരെ ജീവനക്കാര്‍ക്കിടയിലും പാര്‍ട്ടി അണികള്‍ക്കിടയിലും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുള്ളതായി അറിയുന്നു.
ശമ്പളം വൈകുന്നതായും കഴിഞ്ഞ വിഷുവിന് ബോണസ്സ് നല്‍കിയില്ലെന്നു തുടങ്ങി വിവിധ ആരോപണങ്ങള്‍ സ്ഥാപനത്തിനു നേരെ ഉയര്‍ന്നിരുന്നു. സംസ്ഥാന സഹകരണ ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ട് വന്ന സമയത്ത് സിപിഎം നേതൃത്വം യോഗം ചേര്‍ന്ന് പാര്‍ട്ടിക്കു കീഴിലുള്ള സഹകരണസ്ഥാപനങ്ങളോട് നിശ്ചിത തുക റബ്കോയെ രക്ഷിക്കാനായി നല്‍കണമെന്ന് ശാസനാ രൂപത്തില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പല ബാങ്ക് ഭരണസമിതികളും നേതൃത്വത്തിന്റെ തീരുമാനത്തെ അവഗണിക്കുകയും പണം നല്‍കാതിരിക്കുകയുമായിരുന്നു. പാര്‍ട്ടി നേതൃത്വം നല്കുന്ന റബ്കോ പോലുള്ള സഹകരണസ്ഥാപനത്തെ ബാധ്യതയില്‍ നിന്നും കരകയറ്റാനാവാതെ ഉഴലുകയാണ് സിപിഎം നേതൃത്വം.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: