ന്യൂദല്‍ഹി: നരേന്ദ്രമോദിക്ക് വിസ നല്‍കരുതെന്ന ആവശ്യവുമായി അമേരിക്കന്‍ പ്രസിഡന്റിന് കള്ളയൊപ്പിട്ട് കത്തയച്ച സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എംപിമാര്‍ ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്കി. എന്‍സിപി എംപി സഞ്ജീവ് നായിക്കാണ് തന്റെ ഒപ്പ് വ്യാജമായിട്ട് മറ്റൊരു രാജ്യത്തിന്റെ ഭരണാധികാരിക്കു കൈമാറിയത് ക്രിമിനല്‍ കുറ്റമാണെന്ന് കാട്ടി മീരാകുമാറിന് പരാതി നല്‍കിയിരിക്കുന്നത്. ബിജെപിയുടെ ലോക്സഭാംഗങ്ങളും സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കൂടുതല്‍ എംപിമാര്‍ ഇന്ന് സ്പീക്കര്‍ക്ക് പരാതി നല്‍കും. നിലവില്‍ ഒമ്പത് എംപിമാര്‍ തങ്ങളുടെ ഒപ്പ് വ്യാജമാണെന്ന് ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അതിനിടെ, നരേന്ദ്രമോദി വിസയ്ക്ക് അപേക്ഷിച്ചാല്‍ പരിഗണിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. നിലവിലെ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ അപേക്ഷ പരിഗണിക്കുമെന്ന് യുഎസ് ഇമിഗ്രേഷന്‍ വിഭാഗം വക്താവ് ജെന്‍ സാക്കി അറിയിച്ചു. മോദി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്കു തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ അമേരിക്ക ഇപ്പോഴുള്ള നിലപാടില്‍ തുടരുമോ എന്ന ചോദ്യത്തിനു മോദി നിയമപ്രകാരം അര്‍ഹനാണെങ്കില്‍ വിസ അനുവദിക്കും. ജനാധിപത്യപരമായ രീതികളില്‍ നടന്ന തെരഞ്ഞെടുപ്പുകളെ മാനിക്കുന്ന നിലപാടാണ് അമേരിക്ക എന്നും സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ആരുടെയും പക്ഷം പിടിക്കില്ല, യുഎസ് വക്താവ് പറഞ്ഞു.
രാജ്യസഭയിലെ സ്വതന്ത്ര അംഗമായ മുഹമ്മദ് അദീബാണ് 65 പാര്‍ലമെന്റംഗങ്ങളുടെ ഒപ്പുകള്‍ ശേഖരിച്ച് അമേരിക്കന്‍ പ്രസിഡന്റിന് അയച്ചു കൊടുത്ത് പുലിവാലു പിടിച്ചിരിക്കുന്നത്. ലോക്സഭയിലെ 40 അംഗങ്ങളും രാജ്യസഭയിലെ 25 പേരും ഒപ്പിട്ട കത്താണ് ഞായറാഴ്ച വൈതൗസിലേക്ക് അയച്ചിരിക്കുന്നത്. 2012 ഡിസംബര്‍ 5ന് അയച്ച കത്ത് വീണ്ടും ഫാക്സ് ചെയ്തതാണെന്നാണ് മുഹമ്മദ് അബീദിന്റെ വിശദീകരണം. എന്നാല്‍ മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലേക്ക് ഇടപെടാന്‍ ഇന്ത്യയിലെ നിയമനിര്‍മാണ സഭയിലെ അംഗങ്ങള്‍ ശ്രമിച്ചത് വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. മോദിക്കെതിരെ കത്തയച്ചത് കോണ്‍ഗ്രസ് നിര്‍ദ്ദേശപ്രകാരമാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: