ന്യൂദല്‍ഹി: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയോട് സംസ്ഥാന മന്ത്രിസഭയില്‍ ചേരാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ആവശ്യപ്പെടും. ചെന്നിത്തലയുടെ വകുപ്പ് സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുമായി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തിങ്കളാഴ്ച ദല്‍ഹിയില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ തീരുമാനമെടുക്കും.
കേരളത്തിലെ പ്രശ്നങ്ങള്‍ അവസാനിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ മുന്നിലെ ഏകമാര്‍ഗ്ഗമാണ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയും വയലാര്‍ രവിയും ചെന്നിത്തല മന്ത്രിസഭയിലെത്തണമെന്ന ആവശ്യം സോണിയാഗാന്ധിയോട് നേരത്തെ ഉന്നയിച്ചിരുന്നു. ഇതിനു പുറമേ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കും ഇതേ അഭിപ്രായം അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രമേശ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും കോണ്‍ഗ്രസ് ഹൈക്കമാന്റ് ദല്‍ഹിക്കു വിളിപ്പിച്ചിരിക്കുന്നത്. ഇരുവരുമായി തിങ്കളാഴ്ച രാവിലെ നടത്തുന്ന കൂടിക്കാഴ്ചയില്‍ ചെന്നിത്തല മന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്ന ഹൈക്കമാന്റ് തീരുമാനം രാഹുല്‍ഗാന്ധി അറിയിക്കും. വകുപ്പ് സംബന്ധിച്ച തീരുമാനവും അന്നു തന്നെ ഉണ്ടാകും. ആഭ്യന്തരമന്ത്രിസ്ഥാനം ചെന്നിത്തലയ്ക്ക് നല്‍കുന്നതിന് നിലവില്‍ ധാരണയായിട്ടുണ്ട്. ഇതിനു പുറമേ ഉപമുഖ്യമന്ത്രിസ്ഥാനവും കൂടി വേണമെന്ന ആവശ്യം ചെന്നിത്തലയ്ക്കുണ്ട്. ഇക്കാര്യത്തിലും തിങ്കളാഴ്ച അന്തിമ തീരുമാനമുണ്ടാകും.
മന്ത്രിസഭയിലേക്കില്ലെന്ന മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നാണ് ഐ ഗ്രൂപ്പ് വ്യക്തമാക്കുന്നതെങ്കിലും ഹൈക്കമാന്റ് നിര്‍ദ്ദേശത്തെ അവഗണിക്കാനാവാത്തതിനാല്‍ ചെന്നിത്തലയ്ക്കു മുന്നില്‍ മറ്റു മാര്‍ഗ്ഗങ്ങളില്ല. ഹൈക്കമാന്റ് പറഞ്ഞാല്‍ മന്ത്രിസഭയിലെത്തുമെന്ന് രമേശ് നേരത്തെ വ്യക്തമാക്കിയിരുന്നതുമാണ്. എങ്കിലും നിലപാടിലെ കടുംപിടുത്തം തുടരുന്നത് ഉപമുഖ്യമന്ത്രിസ്ഥാനത്തിനു വേണ്ടിയാണ്. ഇതുസംബന്ധിച്ച് ഘടകകക്ഷികള്‍ കൂടി യോജിപ്പിലെത്തേണ്ടതുണ്ട്. മുസ്ലിംലീഗും കേരളകോണ്‍ഗ്രസും ഇതിനെ എതിര്‍ത്ത് നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതിനാല്‍ ഇവരെ അനുനയിപ്പിക്കേണ്ട ചുമതല ഉമ്മന്‍ചാണ്ടി ഏറ്റെടുക്കേണ്ടി വരും.
രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കെത്തിയാല് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ പേരാണ് പരിഗണിക്കുന്നത്. ചെന്നിത്തലയ്ക്കു വേണ്ടി ആഭ്യന്തരമൊഴിയേണ്ടിവരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സ്പീക്കറായി തീരുമാനിക്കണമെന്ന അഭിപ്രായമുണ്ട്. സോളാര്‍ കേസില്‍ കോടതി പരാമര്‍ശങ്ങള്‍ വീണ്ടും ഉണ്ടായാല്‍ ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ട സ്ഥിതി ഉണ്ടാകുമെന്ന വിലയിരുത്തല്‍ ഐ ഗ്രൂപ്പിനുണ്ട്.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: