പാലക്കാട്: റെയില്‍വേ ട്രാക്കിലെ അജ്ഞാതമൃതദേഹം കാണാന്‍ പോയ മൂന്നു യുവാക്കള്‍ ട്രെയിനിടിച്ചു മരിച്ചു. കഞ്ചിക്കോട് കൊയ്യാമരക്കാട് രാമകൃഷ്ണന്റെ മകന് പ്രതീഷ്കുമാര്‍ (31), പയറ്റുകാട് ചിന്നദുരൈയുടെ മകന് ജെയിംസ് (28), കൊയ്യാമരക്കാട് പരേതനായ ചിന്നക്കുട്ടന്റെ മകന് സതീഷ് (32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 8.40ന് വാളയാര്‍-കഞ്ചിക്കോട് സ്റ്റേഷനുകള്‍ക്കിടയില്‍ കൊയ്യാമരക്കാട് മായപ്പള്ളത്താണ് അപകടം.
ട്രെയിനില്‍നിന്നു വീണ നിലയില്‍ ട്രാക്കില്‍ കിടന്ന അജ്ഞാതമൃതദേഹം കാണാന്‍ വേണ്ടി പോയതായിരുന്നു മൂവരും. അന്യസംസ്ഥാനക്കാരനെന്നു സംശയിക്കുന്നയാളുടെ മൃതദേഹമാണു ട്രാക്കിലുണ്ടായിരുന്നത്. മൃതദേഹം കണ്ടു മടങ്ങുമ്പോള്‍ 200 മീറ്ററോളം ദൂരത്തു വെച്ചാണ് ട്രെയിനിടിച്ചത്. ഇരുവശത്തും പാടങ്ങളും ട്രാക്കിനു സമീപം ചെളിയുമുള്ള സ്ഥലമാണ് ഇത്. ട്രാക്കിലൂടെ നടന്നു നീങ്ങുന്നതിനിടെ പിന്നിലൂടെ വന്ന കോയമ്പത്തൂര്‍ – മംഗലാപുരം ഫാസ്റ്റ് പാസഞ്ചര്‍ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ട്രാക്കിലെ വളവും കൊടുംമഴയും മൂലം ട്രെയിന്‍ വരുന്ന ശബ്ദം കേള്‍ക്കാതിരുന്നതാണ് അപകട കാരണമെന്ന് കരുതുന്നു. പുതുശ്ശേരിയിലെ സനാ സ്റ്റുഡിയോ ഉടമ കൂടിയായ പ്രതീഷ് ഓള് കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് കഞ്ചിക്കോട് യൂണിറ്റ് വൈസ് പ്രസിഡന്റാണ്. അമ്മ: പാറു. ഭാര്യ: സജിത. മകള്‍: സന. ഏഴുമാസം പ്രായമുള്ള ആണ്‍കുട്ടി കൂടിയുണ്ട്.
ചെങ്കല്‍ച്ചൂള നടത്തുന്ന ജെയിംസിന്റെ അമ്മ അന്നമേരി. ഭാര്യ: മേരിജയന്തി. നാലു മാസം പ്രായമായ ജെയിനെലിയയാണ് ഏകമകള്‍. ജെയിംസിന്റെ സഹോദരങ്ങള്‍: മൈക്കിള്‍, ഡാനിയേല്‍, വിക്ടോറിയ, ജാന്‍സി, ജെയ്സിലി. ഓട്ടോഡ്രൈവറായ സതീഷ് അവിവാഹിതനാണ്. അമ്മ: പത്മാവതി. സഹോദരങ്ങള്‍: രാജാമണി, സുരേഷ്, മിനി, രജനി.
സംഭവമറിഞ്ഞ് ജില്ലാ ആശുപത്രിയിലെത്തിയ എം.ബി. രാജേഷ് എം.പി, ജില്ലാ പോലീസ് സൂപ്രണ്ട് രാജ്പാല് മീണ എന്നിവരും സംഭവസ്ഥലം സന്ദര്‍ശിച്ചു.
ദുരന്തവിവരമറിഞ്ഞ് സുഹൃത്തുക്കളും നാട്ടുകാരുമടക്കം വന്‍ ജനാവലിയാണ് ജില്ലാ ആശുപത്രി പരിസരത്തു തടിച്ചുകൂടിയത്.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: