ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മ്മിക്കാന്‍ തയ്യാറാണെന്ന് തമിഴ്നാട് സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ആദ്യമായാണ് പുതിയ ഡാം നിര്‍മ്മിക്കാമെന്ന നിലപാടിലേക്ക് തമിഴ്നാട് എത്തിയിരിക്കുന്നത്. എന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തമിഴ്നാടിന്റെ സ്വന്തമാണെന്നും പുതിയ ഡാം തമിഴ്നാട് നിര്‍മ്മിക്കുമെന്നും അവര്‍ കോടതിയില്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ കേസിന്റെ വിചാരണ ആരംഭിച്ചതു മുതല്‍ തമിഴ്നാടിനെതിരായി തുടര്‍ച്ചയായി വന്ന കോടതി പരാമര്‍ശങ്ങളാണ് പഴയ നിലപാട് പുന:പരിശോധിക്കാന്‍ തമിഴ്നാടിനെ നിര്‍ബന്ധിതമാക്കിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കരാര്‍ കേരളം റദ്ദാക്കിയാല്‍ തമിഴ്നാട് എന്തുചെയ്യുമെന്ന് സുപ്രീംകോടതി ഇന്നലെ വാദത്തിനിടെ ചോദിച്ചു. ഈ സമയത്താണ് കരാര്‍ റദ്ദാക്കാന്‍ കേരളത്തിന് അവകാശമില്ലെന്നും ഡാം തമിഴ്നാടിന്റേതാണെന്നും അവര്‍ വാദിച്ചത്.
മൂന്നു ദിവസമായി തുടര്‍ന്ന തമിഴ്നാടിന്റെ വാദങ്ങള്‍ ഇന്നലെ അവസാനിച്ചു. അടുത്ത ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി കേരളത്തിന്റെ വാദം തുടങ്ങും. മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് കേരളത്തിനുവേണ്ടി ഹാജരാകുന്നത്. ജസ്റ്റിസ് ലോധ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് കേള്‍ക്കുന്നത്.
നിലപാടുകളില്‍ വ്യക്തതയില്ലാത്തതാണ് കേസില്‍ തമിഴ്നാടിന് തിരിച്ചടിയാകുന്നത്. രണ്ടു നദികളിലെ ജലമാണ് മുല്ലപ്പെരിയാറിലുള്ളതെന്ന വാദം ഇന്നലെ കോടതിയില്‍ തമിഴ്നാട് ഉന്നയിച്ചെങ്കിലും ഇതു നദീജല ട്രിബ്യൂണലിലേക്ക് കേസ് മാറ്റപ്പെടുന്നതിനു കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ആ അവകാശവാദം തമിഴ്നാട് പിന്‍വലിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ നിയമനിര്‍മ്മാണം നടത്തിയ കേരള നിയമസഭയുടെ നടപടി ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുമെന്ന തമിഴ്നാടിന്റെ വാദത്തെയും കോടതി തള്ളി.
വേണ്ടിവന്നാല്‍ നിയമനിര്‍മ്മാണം നടത്തുന്നതിന് നിയമസഭയ്ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിലവിലുള്ള പഴയ ഡാം സ്ഥിതി ചെയ്യുന്നതിന് താഴെയായി ആയിരം കോടി രൂപ മുടക്കി പുതിയ അണക്കെട്ട് നിര്‍മ്മിക്കാമെന്ന കേരളത്തിന്റെ നിലപാട് നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. പുതിയ ഡാമിലെ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തി ഇപ്പോള്‍ തമിഴ്നാടിന് നല്‍കിവരുന്ന വെള്ളം തുടര്‍ന്ന് നല്‍കാമെന്നും കേരളം സുപ്രീംകോടതിയില്‍ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: