ഈ ജഗത്തിന്റെ വാസ്തവാവസ്ഥയുടെ, ഇതെങ്ങനെ പൊയ്ക്കൊണ്ടിരിക്കുന്നു എന്നതിന്റെ, വിവരണമത്രേ മായ. ഈ സംഗതികള്‍ കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ ഭയപ്പെടുന്നതു സാധാരണമാണ്. നാം ധീരന്മാരായിരിക്കതന്നെ വേണം. സംഗതികള്‍ ഒളിച്ചുവയ്ക്കുകയല്ല അവയുടെ നിവൃത്തിക്കുള്ള വഴി. മുയലിനെ നായാടുമ്പോള്‍ അത് മല പൂഴ്ത്തി രക്ഷപ്പെട്ടു എന്ന് കരുതുന്നത് നിങ്ങള്‍ക്കറിയാമല്ലോ. നമുക്ക് വിഷമങ്ങള്‍ നേരിടുമ്പോള്‍ നാം ശുഭപ്രതീക്ഷയെ ശരണം പ്രാപിക്കുമ്പോള്‍, നമുക്ക് മുയലിന്റെ സ്വഭാവം തന്നെയാണ്. അതുകൊണ്ട് കാര്യനിവൃത്തി വരുന്നില്ല. വിഷമതകളെപ്പറ്റി വിചാരിക്കുന്നതും പറയുന്നതും തെറ്റാണെന്നൊരുപക്ഷമുണ്ട്. ആ പക്ഷക്കാര്‍ ഏറെയും ലൗകികസുഖാനുഭവങ്ങള് പലതും ഉള്ളവരാണെന്ന് നോക്കിയാല്‍ കാണാം.
ഈ രാജ്യത്ത് (ഇംഗ്ലണ്ടില്‍ അശുഭദൃക്കാകാന് വളരെ പ്രയാസം. ലോകം എത്ര വിസ്മയകരമായി പൊയ്ക്കൊണ്ടിരിക്കുന്നു. എന്തൊരഭിവൃദ്ധി എന്നാണ് ഇവിടെ ഓരോരുത്തനും പറയുന്നത്. അവനവന്റെ നില, അവനവന്റെ ലോകം. പഴയ ചോദ്യങ്ങളും പുറപ്പെടുന്നുണ്ട്. ലോകത്തില്‍ ശരിയായ മതംഏത്? അത് ക്രുസ്തുമതം മാത്രം എന്തുകൊണ്ട്? ആ മതക്കാര്‍ക്കാണ് ഐശ്വര്യം. എന്തബദ്ധം! ഈ വാദം മതത്തെ ഖണ്ഡിക്കയാണ് ചെയ്യുന്നത്. ക്രിസ്ത്യന്മാര്ക്ക് ഐശ്വര്യമുണ്ടാകുന്നത് ക്രിസ്ത്യന്മാരല്ലാത്തവര്ക്ക് ദാരിദ്ര്യമുണ്ടാക്കീട്ടാണ്. ഭക്തോവിന് ഭോജ്യം വേണം. ലോകമാകെ ക്രിസ്തുമതമായി എന്ന് വിചാരിക്കുക. അപ്പോള്‍ ചില ക്രിസ്ത്യന്രാജ്യക്കാര് ദരിദ്രരായിരിക്കും, ക്രിസ്തന്മാര്ക്ക് ഇരയാകാന്‍ ക്രിസ്ത്യരല്ലാത്തവര് അപ്പോള്‍ ഉണ്ടായിരിക്കില്ലല്ലോ. അതുകൊണ്ട് ആ ന്യായം സ്വന്തം വാദത്തെത്തന്നെ ഖണ്ഡിക്കുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: