ഐക്യകേരളം രൂപംകൊള്ളുന്നതിന് മുന്‍പേ കോണ്‍ഗ്രസില്‍ ഗ്രൂപ്പിസവും ഉടലെടുത്തു എന്നു ചരിത്രം. കേരളമായപ്പോള്‍ ഗ്രൂപ്പിസത്തിന്റെ അയ്യര്കളിയായി. ഗ്രൂപ്പിസം കോണ്‍ഗ്രസിന്റെ കൂടെപ്പിറപ്പെന്നവിധമാണ്. ആദ്യമൊക്കെ ആശയപരം. അത് പിന്നെ മാറി. ആമാശയപരമായി. ഗാന്ധിയന്മാരും സോഷ്യലിസ്റ്റുകളുമെന്ന ഭിന്നതയായിരുന്നല്ലോ ആദ്യം. പി.ടി. ചാക്കോ ആര്. ശങ്കര്‍ ചേരിതിരിവിന്റെ കാലത്തും അതില്‍ അല്‍പ്പം ആശയപരമുണ്ടായിരുന്നു. പിന്നീടെല്ലാം ആമാശത്തിലൊതുങ്ങി. പിന്നെ ചിലപ്പോഴൊക്കെ സാമുദായികവുമായി. അമരാവതി കുടിയിറക്കലില്‍ സാമുദായികം സജീവമായി. ഒരേ രാഷ്ട്രീയത്തിന്റെ അകവും പുറവുമായിരുന്ന ശങ്കറും ചാക്കോയും ഇടഞ്ഞപ്പോള്‍ ഹൈക്കമാണ്ട് ഇടപെട്ടതാണ്. ഹൈക്കമാണ്ടിലെ പലരും കേരളത്തില്‍ വന്നു.
ഇന്ദിരാഗാന്ധിയും ലാല്‍ബഹദൂര്‍ ശാസ്ത്രിയുമൊക്കെ. ഇന്നത്തെപോലെ ഹൈക്കമാണ്ടിന്റെ ദര്‍ശനം കാത്ത് ദിവസങ്ങളോളം കാത്തിരിക്കുകയൊന്നും വേണ്ടാ. സരിതപ്രശ്നം രൂക്ഷമായപ്പോള്‍ കേരളത്തിലെ “ഹരിത എംഎല്‍എ മാര്‍” ഹൈക്കമാണ്ടിന്റെ ഗോപുരവാതിലില്‍ ദിവസങ്ങളോളം കൈകൂപ്പി നിന്നിട്ടും ദര്‍ശന ഭാഗ്യമുണ്ടായില്ല. നിരാശ പരവശരായാണവര് കേരളത്തിലേക്ക് തിരിച്ചത്. അന്ന് അങ്ങിനെയായിരുന്നില്ല.
നിലയും വിലയുമുള്ളവര്‍ കേരളത്തിലുള്ളപ്പോള്‍ ഹൈക്കമാണ്ട് ഇങ്ങോട്ടുവന്നതാണ് ചരിത്രം. ചിലര്‍ക്ക് വന്നപോലെ തിരിച്ചുപോകാനായില്ലെന്നത് മറ്റൊരുവശം. ഹൈക്കമാണ്ട് പ്രതിനിധികളുടെ മുന്നില്‍ കയ്യാങ്കളി നടന്ന സംഭവങ്ങള്‍ നിരവധി. ഒരിക്കല്‍ കേരളത്തിന്റെ ചുമതല മഹാരാഷ്ട്രയില്‍നിന്നുള്ള മഹതി പ്രഭാറാവു ആയിരുന്നു. അവര്‍ക്ക് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലുണ്ടായത് ദുരാനുഭവമാണ്. കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ പൊറുതിമുട്ടി അവര്‍ വാതിലടച്ച് അകത്തിരിക്കേണ്ടിവന്നു. അത് അധികം പഴക്കമില്ലാത്ത ചരിത്രം.
അടിയന്തിരാവസ്ഥയ്ക്ക്ശേഷം മുഖ്യമന്ത്രിയായി കെ. കരുണാകരന് സത്യപ്രതിജ്ഞ ചെയ്തത് നൂറുമേനി തിളക്കത്തോടെയാണ്. കേന്ദ്രത്തിലും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടപ്പോള്‍ കേരളം കോണ്‍ഗ്രസിന് വീണ്ടും അവസരം നല്കി. അടിയന്തരാവസ്ഥ അറബിക്കടലില്‍ എന്ന് ആര്ത്തട്ടഹസിച്ചവര്ക്ക് അടിതെറ്റി. മുഖ്യമന്ത്രിസ്ഥാനത്ത് പക്ഷേ കെ. കരുണാകരന് അല്‍പ്പായുസ്സേ ഉണ്ടായുള്ളൂ. രാജന് കേസ് സംബന്ധിച്ച് ഹൈക്കോടതിയുടെ ഒരു പരാമര്‍ശം കരുണാകരന് പറഞ്ഞതിന് വിരുദ്ധമായിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പിസം അത് അവസരമാക്കിയപ്പോള്‍ കരുണാകരന് രാജിവച്ചു. എ.കെ.ആന്റണി മുഖ്യമന്ത്രിയുമായി. അന്നും ഹൈക്കമാണ്ട് ഇങ്ങോട്ട് വരികയായിരുന്നു. അതും സീനിയറായ സി. സുബ്രഹ്മണ്യത്തെപോലുള്ളവര്. നിയമസഭാ കക്ഷിയോഗവും ഹൈക്കമാണ്ട് പ്രതിനിധിയുടെ നിലപാടും ആന്റണിക്ക് അവസരമൊരുക്കിയപ്പോള്‍ കരുണാകരന് പറഞ്ഞു “കേരള ഹൈക്കോടതിയുടെ വിധിയെതുടര്‍ന്ന് ഉത്തമ ജനാധിപത്യത്തിന്റെ കീഴ് വഴക്കമനുസരിച്ച് രാജിവയ്ക്കുന്നു. സാങ്കേതികമായോ ഭരണഘടനാപരമായോ നിയമപരമായോ രാജിവയ്ക്കേണ്ട കാര്യമില്ല. പക്ഷേ രാഷ്ട്രീയ ധാര്‍മ്മികതയെ ഞാന്‍ ബഹുമാനിക്കുന്നു. കാലമാണ് എല്ലാറ്റിന്റെയും വിധി കര്‍ത്താവ് ഇന്നല്ലെങ്കില്‍ നാളെ തെറ്റിദ്ധാരണയുടേയും കുപ്രചാരണത്തിന്റെയും മൂടല്‍മഞ്ഞ് മാറും.
പ്രചാരണങ്ങളെല്ലാം കുപ്രചാരമാണെന്ന് ഉത്തമബോധ്യമുണ്ടായിരുന്നത്രെ കരുണാകരന്. പക്ഷേ അന്ന് മാധ്യമങ്ങളെ കുറ്റം പറഞ്ഞ് പിടിച്ചുനില്‍ക്കാനല്ല കരുണാകരന് ശ്രമിച്ചത്. സ്ഥാനമൊഴിഞ്ഞശേഷം എല്ലാ കുപ്രചാരണമെന്നവകാശപ്പെടുകയായിരുന്നു. കാലം ഏറെകഴിഞ്ഞിട്ടും കെ. കരുണാകരന് തീര്‍ത്തും നിരപരാധിയാണെന്നൊന്നും പൊതുസമൂഹത്തിന് ബോധ്യമാകാത്തത് അദ്ദേഹത്തിന്റെ കുതന്ത്രങ്ങളും കുനിഷ്ഠ് നിറഞ്ഞ പെരുമാറ്റവും കൊണ്ടാണെന്നറിയാത്തവരില്ല. പക്ഷേ അന്ന് ധാര്‍മികതയുടെപേരില്‍ കരുണാകരന്റെ ചോരയ്ക്കുവേണ്ടി നടന്ന സ്വന്തം പാര്‍ട്ടിക്കാരുടെ ഇന്നത്തെ നിലപാടിനോളം അപഹാസ്യമായി വേറൊന്നില്ല.
കരുണാകരന് രണ്ടാമത് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത് ചാരകേസിനെതുടര്ന്നാണ്. സരിതയെപോലെതന്നെ ഒരു മാദകതിടമ്പായ മാലിക്കാരി മറിയം റഷീദ മുഖ്യകണ്ണിയായി കോളിളക്കം സൃഷ്ടിച്ച ചാരകേസ് ഇന്നത്തെപോലെ ചാനല്‍ചര്‍ച്ച നടന്നില്ല. അന്നാകട്ടെ ചാനലുകളില്ല. ദൂരദര്ശനാണെങ്കില് അക്കഥ ചര്‍ച്ച ചെയ്യാനും നിര്‍വാഹമില്ല. പത്രങ്ങള്‍ ആഘോഷിച്ചു. ചില ലേഖകര്‍ മാലിയിലേക്ക് പറന്ന് നിറംപിടിപ്പിച്ച കഥകള്‍ ചമച്ചു. ഗ്രൂപ്പ് പോരില്‍ ഇന്നത്തെപോലെതന്നെ പോരടിക്കുന്ന കോണ്‍ഗ്രസിലെ ആന്റണിവിഭാഗത്തിന് അന്ന് വൈക്കോലും ആയുധമായി. ഉമ്മന്‍ചാണ്ടിയാണ് കരുണാകരനെതിരെ യുദ്ധം നയിച്ചത്. അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞത് ഇങ്ങിനെ:-
“ചാരക്കേസിന്റെ പാപഭാരത്തില്‍നിന്ന് കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി രാജിവച്ചേ മതിയാകൂ. ചാരക്കേസിന്റെ വിഴുപ്പ് പേറാന്‍ കോണ്‍ഗ്രസിലെ മാറ്റാരെയും കിട്ടില്ല കാരണം ഇത് മുഖ്യമന്ത്രിയുടെ മാത്രം പാപഭാരമാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നേരെ ഭീഷണി ഉയര്‍ത്തിയ പ്രശ്നത്തില്‍ സംഘടനയ്ക്ക് അകത്തോ സഹപ്രവര്‍ത്തകരുമായോ ചര്‍ച്ച ചെയ്യാന്‍ കരുണാകരന് തയ്യാറായില്ല. സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് ഓരോരുത്തരും തീരുമാനമെടുക്കുകയായിരുന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയും സംശയവും ഉളവാക്കി. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തവേ ജനങ്ങളും പത്രങ്ങളും തനിക്കെതിരെ ഉയര്‍ത്തുന്ന സംശയത്തിന്റെ വിരല്‍മുനയെ ചൊല്ലി വിലപിച്ചു. ഈ സത്യം തന്നെയാണ് തങ്ങളും വിളിച്ചുപറയുന്നത്. മുഖ്യമന്ത്രി പറഞ്ഞാല്‍ സംസ്ഥാനത്തെ ഒരു കൊച്ചു കുഞ്ഞുപോലും വിശ്വാസിക്കാത്ത അവസ്ഥ സംജാതമായിരിക്കുന്നു. ഇന്നത്തെ നിലയില്‍ ശ്രീവാസ്തവര്ക്കെതിരെ (കരുണാകരന്റെ വിശ്വസ്തനായ പോലീസ് ഓഫീസര്‍ രമണ്‍ശ്രീവാസ്തവ) നടപടി എടുത്താലും ജനങ്ങള്‍ കോണ്‍ഗ്രസിനെ വെറുതെ വിടില്ലാ. പത്രങ്ങളും മറ്റും ഇളക്കിവിട്ട ജനവികാരത്തിന്റെ മുള്‍മുനയില്‍ നിന്ന് നടപടി എടുക്കേണ്ടിവന്നു എന്നു വിലയിരുത്തപ്പെടും. ആ നിലയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കരുണാകരന് മാറുക മാത്രമാണ് കോണ്‍ഗ്രസിന്റെ രക്ഷയ്ക്ക് നല്ലത്.
വ്യക്തികളെക്കാള്‍ വലുത് പ്രസ്ഥാനം തന്നെയാണ്. കോണ്‍ഗ്രസ് തകര്‍ന്നാല്‍ അതുവഴി തകര്‍ക്കപ്പെടുക രാജ്യത്തിന്റേ അഖണ്ഡതയാകും. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കാന്‍ ആരെയും അനുവദിച്ചുകൂടാ….. കഴിഞ്ഞ മൂന്നുവര്‍ഷകാലത്തെ ദുഷിപ്പ് മാറ്റണം” എന്നുതുടങ്ങി കോണ്‍ഗ്രസ് വിരുദ്ധര്‍ സംഘടിപ്പിച്ച ഐക്യദാര്‍ഡ്യ റാലിയില്‍ ഉമ്മന്‍ചാണ്ടി പ്രസംഗിക്കുമ്പോള്‍ എസ്.വാസുദേവശര്‍മ, എംഎം. ഹസ്സന്, എം.ഐ.ഷാനവാസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.പി.വിശ്വനാഥന്, ബെന്നി ബഹനാന്, ഡൊമിനിക് പ്രസന്റേഷന്, കെ.ബാബു, കെ.സി. ജോസഫ്, തലേക്കുന്നില്‍ ബഷീര്‍, കൊടിക്കുന്നില്‍ സുരേഷ്, എം.എ.കുട്ടപ്പന്, ഫിലിപ്പോസ് തോമസ് തുടങ്ങിയവരൊക്കെ വേദിയില്‍ ഉണ്ടായിരുന്നു. അന്നുണ്ടായിരുന്ന പി. ബാലന് മാത്രമേ ജീവിച്ചിരിപ്പില്ലാതുള്ളൂ. ഉമ്മന്‍ചാണ്ടിക്ക് വേണ്ടി തലങ്ങും വിലങ്ങും ഇന്ന് വാദിക്കുന്നവരുടെ നടുവിലിരുന്നാണ് കരുണാകരന് രാജിക്കുവേണ്ടി ശക്തമായി ആവശ്യം ഉയര്‍ത്തിയിരുന്നത്.
അന്നത്തെ ന്യായം ഇന്ന് ഉമ്മന്‍ചാണ്ടി പാടെ വിസ്മരിച്ചിരിക്കുന്നു. അന്ന് കരുണാകരനെ മാറ്റുന്നതിനുവേണ്ടി പലതവണ ദല്‍ഹിയിലേക്ക് പറന്ന ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ദല്‍ഹിക്ക് പോകുന്നത് തന്റെ കസേര ഉറപ്പിക്കാനാണെന്ന് എല്ലാവര്ക്കും അറിയാം. ഇതിനാണ് അമ്മയ്ക്കൊരു ന്യായം മോള്‍ക്ക് ഒരു ന്യായം എന്നുപറയുന്നത്. ഇനി ഹൈക്കമാണ്ട് എന്നൊരു സാധനം എന്ത് തീരുമാനമെടുക്കുന്നു എന്നതാവും കൗതുകകരം. പലനാള്‍ കള്ളന്മാരും ഒരുനാള്‍ കള്ളനും എന്ന അവസ്ഥയിലാണ് കേന്ദ്രവും കേരളവും. കേന്ദ്രം ഞാണിന്മേലാണ്. ചെണ്ടയോട് ചെന്ന് മദ്ദളം പരിഭവം പറഞ്ഞാല്‍ എന്താകും സ്ഥിതി. എല്ലാം കേരളത്തില്‍നിന്ന് തീരുമാനിക്കൂ എന്ന് ഉപദേശിക്കുന്നത് തീരുമാനമെടുക്കാന്‍ കഴിവോ കരുത്തോ ഇല്ലാത്ത കേന്ദ്രനേതൃത്ത്വമാണെന്ന് പറഞ്ഞാല്‍ അധിക്ഷേമപാകുമെങ്കില് ക്ഷമിക്കുക. പക്ഷേ പറയാതിരിക്കാന്‍ വയ്യ.
എന്തൊക്കെ കഥകളാണ് ഇറങ്ങുന്നത്. സരിത എന്തുപറയും, ബിജു എന്ത് പറയും ശാലുവും എന്തെങ്കിലും പറയുമോ എന്ന ഭീതിയിലാണ് മന്ത്രിമാരില്‍ പലരും. ഭരണം കേരളത്തിന്റെ മാരണമായി. എന്നിട്ടും ഹൈക്കമാണ്ട് അനങ്ങുന്നില്ല. ഒന്നിടവിട്ട് ദിവസങ്ങളില്‍ കേരളത്തിലേക്ക് പറന്നുവീഴുന്ന മലയാളി മന്ത്രിപുംഗവന്മാര് പശ്ചിമഘട്ടം താണ്ടിയെത്താന്‍ മടിക്കുന്നു. അവര്‍ക്ക് കേരളം ബാലികേറാമലയായോ ? അവളെ പേടിച്ചാരും ഈ വഴിക്ക് നടപ്പീലാ എന്നായോ ?
e-mail: [email protected]
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: