തിരുവനന്തപുരം: ഡെങ്കിപ്പനിയും എലിപ്പനിയും ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികള്‍ ഗുരുതരമായി പടര്‍ന്നുപിടിക്കുമ്പോഴും സംസ്ഥാനത്തെ പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ വന്‍ വീഴ്ച. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനും പ്രതിരോധത്തിനും സര്‍ക്കാര്‍ അനുവദിച്ച അഞ്ചുകോടി രൂപയില്‍ ജില്ലകള്‍ ചെലവഴിച്ചതു പത്തുലക്ഷത്തില്‍ താഴെ മാത്രമാണ്. പകര്‍ച്ചവ്യാധികള്‍ ഏറെ അപകടംവിതച്ച ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകള്‍ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ ഒരുരൂപപോലും ചെലവഴിച്ചില്ലെന്നും വിവ രാവകാശരേഖകള് പറയുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ ഏഴു മാസത്തിനിടെ 20 ലക്ഷത്തിലധികം പേര്‍ക്കു പകര്‍ച്ചവ്യാധി പിടിപെടുകയും 300പേര് മരിക്കുകയും ചെയ്തു. എന്നിട്ടും സര്‍ക്കാര്‍ അനുവദിച്ച 5.3 കോടി രൂപയില്‍ ഇതുവരെ ചെലവഴിച്ചത് 9.73 ലക്ഷം രൂപ മാത്രമാണ്. ഡെങ്കിപ്പനി ഏറ്റവുംകൂടുതല്‍ പടര്‍ന്നുപിടിച്ച പത്തനംതിട്ട, ഇടുക്കി ജില്ലകളും കോളറയും മഞ്ഞപ്പിത്ത രോഗങ്ങളും പിടിമുറുക്കിയ ആലപ്പുഴ, മലപ്പുറം ജില്ലകളും ഒരുരൂപപോലും ചെലവഴിച്ചിട്ടില്ലെന്നും വിവരാവകാശരേഖകള്‍ പറയുന്നു. ജനങ്ങളുടെ ആരോഗ്യപരിപാലത്തില്‍ അധികൃതര്‍ കാട്ടുന്ന കടുത്ത അലംഭാവമാണ് തുക വിനിയോഗിക്കുന്നതില്‍ കാലതാമസം നേരിട്ടതെന്നു വിലയിരുത്തപ്പെടുന്നു.
സംസ്ഥാനത്ത് ദിനംപ്രതി ഏറ്റവുമധികം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന തിരുവനന്തപുരം ജില്ലയ്ക്ക് അനുവദിച്ച 55 ലക്ഷം രൂപയില്‍ ചെലവഴിച്ചത് കേവലം ഒന്നേകാല്‍ ലക്ഷം രൂപ മാത്രമാണ്. തുക ചെലവഴിച്ച ജില്ലകളുടെ പട്ടികയില്‍ കോട്ടയം ജില്ലയാണ് ഏറ്റവും മുന്നിലുള്ളത്. രണ്ടു ലക്ഷം രൂപയാണ് കോട്ടയത്ത് ചെലവഴിച്ചത്.
എന്നാല്‍, തുക വിനിയോഗിച്ചതില്‍ നേരിട്ട പാളിച്ചകളെ ഇപ്പോഴും ഗൗരവമായി എടുക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറായിട്ടില്ല. ചെലവഴിച്ച തുക സംബന്ധിച്ച കണക്കുകള്‍ നല്കാന് വൈകിയതാണു പ്രശ്നമായതെന്നാണു ഡിഎംഒമാരുടെ വാദം. ജില്ലകള്‍ക്ക് അനുവദിച്ച തുക യഥാസമയം കിട്ടിയില്ലെന്ന ആരോപണവുമുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: