ബംഗളൂരു: ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഇന്‍സാറ്റ്-3 ഡി ഫ്രഞ്ച് ഗയാനയിലെ കൗറുവില്നിന്നും വിജയകരമായി വിക്ഷേപിച്ചു. യൂറോപ്യന്‍ സ്പേസ് കണ്‍സോര്‍ഷ്യം വികസിപ്പിച്ച ഏരിയന്‍-5 റോക്കറ്റില്‍ ഇന്നലെ പുലര്‍ച്ചെ 1.24 നായിരുന്നു വിക്ഷേപണം. 32 മിനിറ്റുകള്‍ക്കുശേഷം ഉപഗ്രഹം ഭൂമിയില്‍നിന്നും 36000 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിയതായി ഐഎസ്ആര്‍ഒ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. റോക്കറ്റില്‍നിന്നും വേര്‍പെട്ട ഉപഗ്രഹത്തിന്റെ സോളാര്‍ പാനലുകള്‍ പ്രവര്‍ത്തനക്ഷമമായി. ഉപഗ്രഹത്തിന്റെ നിയന്ത്രണം കര്‍ണാടകയിലെ ഹസനിലുള്ള നിരീക്ഷണകേന്ദ്രം ഏറ്റെടുത്തതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ സൂചിപ്പിച്ചു. പ്രാഥമിക പരിശോധനയില്‍ ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമാണ്. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉപഗ്രഹത്തെ ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കും. ആഗസ്റ്റ് മാസത്തിലെ രണ്ടാം ആഴ്ചയോടെ ഉപഗ്രഹത്തിന്റെ നിരീക്ഷണ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
ഇന്‍സാറ്റ്-3 ഡിയുടെ വിക്ഷേപണത്തോടെ കാലാവസ്ഥാ നിരീക്ഷണരംഗത്ത് ഇന്ത്യ ഒരു കുതിച്ചുചാട്ടം തന്നെ നടത്തുമെന്ന് വിലയിരുത്തപ്പെടുന്നു. പ്രകൃതിക്ഷോഭങ്ങളും മറ്റും മുന്‍കൂട്ടി പ്രവചിക്കുന്നതിന് ഇന്‍സാറ്റ്-3 ഡി സഹായിക്കും. ഏഴുവര്‍ഷം ഉപഗ്രഹം സുഗമമായി പ്രവര്‍ത്തിക്കുമെന്ന് ഐഎസ്ആര്‍ഒ പത്രക്കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: