തിരുവനന്തപുരം: അബ്ദുള്‍ നാസര്‍ മദനി കൊടുംകുറ്റവാളിയെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ അസന്നിഗ്ധമായി കോടതിയില്‍ വ്യക്തമാക്കിയതോടെ വെട്ടിലാകുന്നത് കേരളത്തിലെ ഇരുമുന്നണികളുമാണ്. മദനിക്കുവേണ്ടി ബിജെപിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഇരുകൂട്ടരും ഒറ്റക്കെട്ടായിരുന്നു. മദനിയുടെ മോചനത്തിനായി എല്ലാവരും കൈകോര്‍ത്തു. രാഷ്ട്രപതിക്ക് ഒരുമിച്ചൊപ്പിട്ട് കത്തയച്ചു. നിയമസഭാവേദിപോലും മദനിക്കായി ഉപയോഗിച്ചു. ഈ കൊടുംകുറ്റവാളിയുടെ ചികിത്സാചെലവ് വഹിച്ചു. കുടുംബത്തെ വഴിവിട്ട് സഹായിച്ചു. ഇനിയെന്ത് പറയും ? കുറഞ്ഞപക്ഷം തെറ്റ് ഏറ്റുപറയുകയെങ്കിലും വേണ്ടേ ?
കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായ മദനിയെ പിടികൂടി തമിഴ്നാട് പോലീസിന് കൈമാറിയത് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായപ്പോഴാണ്. സര്‍ക്കാരിന്റെ ഭരണനേട്ടമായി ഇത് അവകാശപ്പെടുകയും ചെയ്തിരുന്നു. വിചാരണത്തടവുകാരനായി കിടന്നത് കോയമ്പത്തൂര്‍ ജയിലിലാണ്. മദനി അന്ന് ജാമ്യം ചോദിച്ചപ്പോള്‍ കേരളസര്‍ക്കാര്‍ ഇടപെടുകയും ചെയ്തു. എ.കെ. ആന്റണിയായിരുന്നു മുഖ്യമന്ത്രി. ലീഗ് ഉള്‍പ്പെടെയുള്ള ഇന്നത്തെ ഘടകകക്ഷികള്‍ അന്ന് മന്ത്രിസഭയിലുണ്ടായിരുന്നു. ‘മദനി ജാമ്യത്തിലിറങ്ങിയാല്‍ കേരളത്തില്‍ കലാപം നടക്കും’ ഇതായിരുന്നു കേരളസര്‍ക്കാര്‍ അറിയിച്ചത്. അതോടെ ജാമ്യം നിഷേധിച്ചു. ഇതില്‍ എവിടെയാണ് ബിജെപിയുടെ ഇടപെടല്‍ ? ഒരിടത്തുമില്ല. എന്നിട്ടും ബിജെപിയെ വേട്ടയാടാന്‍ എല്ലാവരും ഒന്നിച്ചു. മദനി പിടിയിലാകുന്നതും കേസില്‍പ്പെട്ടതും ബോധപൂര്‍വ്വം ചെയ്ത കൃത്യങ്ങള്‍ കൊണ്ടാണ്. ഐഎസ്എസ് എന്ന ഭീകരസംഘടന രൂപീകരിച്ചത് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ ആണെന്നത് പോലീസ് റിപ്പോര്‍ട്ടാണ്. 1992 ഏപ്രില്‍ ഒന്നിന് ആറു ജില്ലകളിലാണ് 186 സ്ഥലത്ത് ഒരേ രീതിയില്‍ അക്രമം നടത്തിയത് ഐഎസ്എസ് ആഹ്വാനപ്രകാരമാണ്. മുസ്ലിം ചെറുപ്പക്കാരില്‍ വെറുപ്പും വിദ്വേഷവും കുത്തിനിറച്ച് പ്രസംഗങ്ങളും പ്രചാരണങ്ങളും നടത്തിയതിന് 23 കേസ് കേരളത്തിലെടുത്തത് ബിജെപിയല്ല. ഐഎസ്എസിനെ നിരോധിച്ചതും ബിജെപിയല്ല.
ഐഎസ്എസിന്റെ രൂപം മാറ്റി പിഡിപി എന്ന പാര്‍ട്ടി ഉണ്ടാക്കിയിട്ടും സ്വരവും സ്വഭാവവും മാറ്റിയില്ല. എല്‍.കെ. അദ്വാനിയെ കൊലപ്പെടുത്താന്‍ കോയമ്പത്തൂരില്‍ സ്ഫോടനം നടത്തുന്നതിന് ഗൂഢാലോചന നടത്തിയ കേസില്‍ മദനി കുറ്റവിമുക്തനായത് കുറ്റം തെളിയിക്കാത്തതുകൊണ്ടാണ്. കേരള-തമിഴ്നാട് സര്‍ക്കാരുകള്‍ ഉണ്ടാക്കിയ ധാരണപ്രകാരം കേസ് തോറ്റുകൊടുത്തതാണ്. അതില്‍ നിന്നും തടിയൂരി തലസ്ഥാനത്തെത്തി സ്വീകരണം ഏറ്റുവാങ്ങി പ്രസംഗിച്ചതാകട്ടെ ‘ചത്താലും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിലെ’ന്നതുപോലെയാണ്. വര്‍ഗീയ വിഷമാണ് ചുരത്തിയത്.
ബാംഗ്ലൂര്‍ സ്ഫോടനത്തിന് മദനി ഗൂഢാലോചനനടത്തി എന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് കേന്ദ്രഏജന്‍സിയാണ്. അവരുടെ റിപ്പോര്‍ട്ടും തടിയന്റവിട നസീറും നല്കിയ വിവരം വച്ചാണ് കേസില്‍ പ്രതിയായത്. ഗൂഢാലോചന നടത്തിയതിന് സാക്ഷിയുമുണ്ട്. ജയിലിലാകട്ടെ മദനിക്കാവശ്യമുള്ള സൗകര്യങ്ങളും ചികിത്സയും ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതിന് കുറവും വരുത്തിയിട്ടില്ല. മകളുടെ കല്യാണത്തിന് അവധി ചോദിച്ചു, നല്കി. ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രസംഗിച്ചു. എന്നിട്ടും കേസെടുത്തില്ല. ഒരു തരത്തിലും തലത്തിലും കര്‍ണാടകം ഭരിച്ച ബിജെപി കേസില്‍ ഇടപെട്ടില്ല. ആ കാര്യങ്ങളെല്ലാം അന്വേഷണഏജന്‍സികളുടെ ചുമതല. കോണ്ഗ്രസ്സുകാര് ഉറപ്പുനല്‍കി. ലീഗുകാര്‍ പൂത്തിരികത്തിച്ചു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം വന്നു. മലയാളി ആഭ്യന്തരമന്ത്രിയുമായി. മുഖ്യമന്ത്രിയെ കേരളനേതാക്കള്‍ കണ്ട് മദനിയെ വിട്ടേ പറ്റൂ എന്നാവശ്യപ്പെട്ടു. മുഖ്യമന്ത്രിയാകട്ടെ ‘ഞാനേറ്റു’ എന്ന് മറുപടിയും നല്കി.
ഇപ്പോഴിതാ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലപാടും വന്നു. മദനി കൊടുംകുറ്റവാളി. 57 കേസുകളില്‍ പ്രതി. പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും സഹായം. പറയത്തക്ക അസുഖങ്ങളൊന്നുമില്ല. ജയില്‍ ഡോക്ടര്‍മാര്‍ ചികിത്സിക്കേണ്ട രോഗമേയുള്ളൂ. കോണ്‍ഗ്രസ് സര്‍ക്കാരാണെങ്കിലും സത്യം മൂടി വയ്ക്കാനാകുമോ ? നിയമം നിയമത്തിന്റെ വഴിയേ – ഇതൊക്കെ മറികടന്ന് മദനിയെ മോചിപ്പിക്കുമോ ?
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: