കൊച്ചി: മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വബോധം കാട്ടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനാധിപത്യത്തില്‍ ഉത്തരവാദിത്വം ഉയര്‍ത്തിക്കാട്ടുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്.
തെറ്റായ വാര്‍ത്തകള്‍ കൊടുക്കില്ലെന്ന നിഷ്കര്‍ഷ മുന്‍തലമുറയിലെ മാധ്യമപ്രവര്ത്തകര്ക്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വി.പി. രാമചന്ദ്രന് സ്വദേശാഭിമാനി , കേസരി പുരസ്ക്കാരം സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം എത്ര കാലം കഴിഞ്ഞാലും സ്മരിക്കുന്ന രണ്ട് പേരുകളായിരിക്കും സ്വദേശാഭിമാനിയുടേയും, കേസരിയുടേയും. ഇന്നത്തെ പത്രപ്രവര്‍ത്തകര്‍ മാതൃകയാക്കേണ്ട വ്യക്തിത്വങ്ങളാണ് ഇവരെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദര്‍ശങ്ങള്‍ പറയുകയല്ല, അത് പ്രാവര്‍ത്തികമാക്കാന്‍ ധീരത കാണിച്ചവരാണ് അവര്‍. അവരുടെ പേരിലുള്ള അവാര്‍ഡ് പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന് ഏറ്റവും അധികം ശക്തി നല്കുന്ന ഘടകമാണ് മാധ്യമങ്ങള്‍. ആ ഉത്തരവാദിത്തങ്ങള്‍ ഉള്‍ക്കൊണ്ട് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റ് ആര്‍ക്കും സംഭവിക്കാം, അത് തെറ്റാണെന്ന് വിളിച്ചുപറയാന്‍ ആര്‍ജ്ജവം കാണിച്ചവരാണ് പഴയകാല പത്രപ്രവര്‍ത്തകരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു, സോളാര്‍ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ നേരത്തെയും മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സോളാര്‍ കേസ് പരാമര്‍ശിക്കാതെ മുഖ്യമന്ത്രിയുടെ വിമര്‍ശനം. . വി.പി ആറിനെ മുഖ്യമന്ത്രി പൊന്നാട അണിയിച്ചു. ഒരു അവാര്‍ഡിന്റെ മൂല്യം ആര്‍ക്ക് കൊടുക്കുന്നു എന്നതിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലും ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും പ്രവര്‍ത്തിച്ചിട്ടുള്ള പിവിആറിന് എല്ലാത്തരത്തിലും അര്‍ഹിച്ചതാണ് ഈ അവാര്‍ഡ്. ഈ പുരസ്ക്കാരം നല്കുന്നതില് അദ്ദേഹത്തിനേക്കാള്‍ അഭിമാനം സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ലക്ഷം രൂപയും, ഫലകവും, പ്രശസ്തി പത്രവും അങ്ങുന്നതാണ് പുരസ്ക്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: