ന്യൂദല്‍ഹി: 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ വിജയം നേടുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി. ആര്‍എസ്എസിന്റെ ജാതിരഹിതമായ പ്രവര്‍ത്തനം മഹത്തരമാണെന്നും ബിജെപി പട്ടികജാതി മോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ എല്ലാ മേഖലകളിലും കാണുന്ന ഉണര്‍വ്വ് തെരഞ്ഞെടുപ്പില്‍ റിക്കോര്‍ഡ് വിജയം കരസ്ഥമാക്കുന്നതിന്റെ സൂചനകളാണ്. അഭിപ്രായ സര്‍വ്വേകളില്‍ പ്രവചിച്ചതിലും കൂടുതല്‍ സീറ്റുകള്‍ നേടിക്കൊണ്ടുള്ള ചരിത്ര വിജയമാണ് ബിജെപി തെരഞ്ഞെടുപ്പില്‍ കരസ്ഥമാക്കുകയെന്നും അദ്വാനി പറഞ്ഞു.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും തുല്യരാണെന്ന കാഴ്ചപ്പാടിലാണ് ആര്‍എസ്എസ് പ്രവര്‍ത്തനം തുടരുന്നത്. ജാതിവിഭാഗങ്ങളെ ആര്‍എസ്എസ് ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. വാര്‍ദ്ധയിലെ ആര്‍എസ്എസ് ശിബിരം സന്ദര്‍ശിച്ച മഹാത്മാഗാന്ധി അത്ഭുതപ്പെട്ടുപോയത് എല്ലാ ജാതികളിലും പെട്ട ആളുകള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോഴാണ്.
ജാതിപീഡനങ്ങള്‍ തുടരുന്നതാണ് ഹിന്ദുക്കള്‍ക്കിടയിലെ മതപരിവര്‍ത്തനത്തിന് ആക്കം കൂട്ടുന്നത്. ജാതിയുടെ അടിസ്ഥാനത്തില്‍ ആളുകളെ തരംതിരിക്കുന്ന പ്രവര്‍ത്തന രീതി ആര്എസ്എസിനില്ലാത്തത് ബിജെപിയുടെ വളര്‍ച്ചയെ വളരെയധികം സഹായിച്ചു. ദളിത് ജനവിഭാഗങ്ങളെ പാര്‍ട്ടിയോട് അടുപ്പിച്ചത് ജാതിയുടെ തരംതിരിക്കലുകള്‍ ഇല്ലാതിരുന്നതുകൊണ്ടാണ്.
സാമൂഹ്യമായി ദളിത് വിഭാഗങ്ങള്‍ക്ക് നേടാനാവാത്തത് രാഷ്ട്രീയമായി നേടുമെന്ന് ബിഎസ്പി നേതാവ് കാന്‍ഷിറാം ഒരിക്കല്‍ തന്നോട് പറഞ്ഞപ്പോള്‍ പഞ്ചാബിലെ ആര്‍എസ്എസ് ശാഖകളില്‍ എല്ലാ വിഭാഗക്കാരും ഒരുമിച്ചു പങ്കെടുക്കുന്നതിന്റെ ഉദാഹരണം നല്കിയ ഒര്‍മ്മകളും അദ്വാനി പങ്കുവെച്ചു.
പട്ടിക വര്‍ഗ്ഗ, ന്യൂനപക്ഷ,വനിതാ,യുവജന വോട്ടുകള്‍ സമാഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും കഴിഞ്ഞ മൂന്നു വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം ബിജെപിയുടെ വിജയം എളുപ്പമാക്കുമെന്നും അദ്വാനി കൂട്ടിച്ചേര്‍ത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: