പയ്യന്നൂര്‍: ജാതി, രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ഹൈന്ദവജനത ഒന്നിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു. കേരളത്തിലങ്ങോളമിങ്ങോളം ഇപ്പോള്‍ ഹൈന്ദവാരാധലായങ്ങള്ക്ക് നേരെയുള്ള അക്രമണം ആശങ്കാജനകമാണ്. നാട്ടില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുണ്ടാക്കി അതിലൂടെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ നേടിയെടുക്കാനുള്ള വര്‍ഗ്ഗീയ ഭീകരവാദികളുടെ ആസൂത്രിത പദ്ധതിയാണിത്.
ഇത്തരത്തിലുള്ളവര്‍ ഭരണസംവിധാനങ്ങളിലേക്കും നുഴഞ്ഞുകയറുകയാണ്. എന്തുവിലകൊടുത്തും ഇതിനെ ചെറുക്കണം. ഇത്തരം കേസുകളില്‍ പിടിക്കപ്പെട്ടവര്‍ കാര്യമായി ശിക്ഷിക്കപ്പെടുന്നില്ല. ഇരു വിഭാഗങ്ങളിലുമുള്ളവരെ തമ്മിലടിപ്പിക്കാനുള്ള ഒരു ശ്രമമാണ് കഴിഞ്ഞദിവസം മാവേലിക്കരയിലുണ്ടായത്. ഹൈന്ദവ ക്ഷേത്രത്തിനും ക്രിസ്ത്യന്‍ പള്ളിക്കുനേരെയും ഒരേസമയം അക്രമം നടത്തി ഇരുവിഭാഗങ്ങളെയും ഭിന്നിപ്പിക്കാനുള്ള ഗൂഡാലോചനയാണ് അവിടെ നടന്നത്. സംഭവത്തിന് പിന്നിലുള്ളവരെ പിടികൂടിയെങ്കിലും അതിന് അവരെ പ്രേരിപ്പിച്ച നേതൃത്വത്തെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കണം.
വര്‍ഗ്ഗീയ സംഘര്‍ഷം തന്നെ ഉണ്ടായേക്കാവുന്ന സംഭവമായിരുന്നു അങ്ങാടിപ്പുറം തളി മഹാശിവക്ഷേത്രത്തിലെ ഗോപുരവാതില്‍ കത്തിച്ചത്. ആ സംഭവത്തിന് പിന്നിലുള്ളവരെയും അതിന് പ്രേരിപ്പിച്ചവരെയും പിടികൂടാന്‍ പോലീസിനായിട്ടില്ല. ഇത്തരം കാര്യങ്ങള്‍ പോലീസും ഭരണകൂടവും എത്ര നിരുത്തരവാദപരമായാണ് കാണുന്നത് എന്നതിന്റെ തെളിവാണിത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം കേരളത്തില്‍ ആയിരത്തില്‍ കൂടുതല്‍ ക്ഷേത്രങ്ങളാണ് അക്രമിക്കപ്പെടുകയും കവര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളത്. ഇത് തടയാന്‍ സര്‍ക്കാര്‍ പ്രത്യേക സെക്യൂരിറ്റി വിഭാഗത്തെ രൂപീകരിക്കണം.
ആറളം, അട്ടപ്പാടി എന്നിവിടങ്ങളിലെ ആദിവാസി വിഭാഗങ്ങളും ശബരിമല പരിസരങ്ങളിലുളളവരും കാലങ്ങളായി ദുരിതമനുഭവിക്കുകയാണ്. അസംഘടിത ഹൈന്ദവ വിഭാഗങ്ങളും പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഹൈന്ദവ സമൂഹത്തിന് നേരെയുള്ള സര്‍ക്കാര്‍ നിലപാട് തീര്‍ത്തും ഉദാസീനമാണ്. മറ്റു മതവിഭാഗങ്ങള്‍ സംഘടിത ശക്തി ഉപയോഗിച്ച് അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ അവകാശങ്ങള്‍ നേടിയെടുക്കാനും അനീതിക്കെതിരെയും ജാതി-രാഷ്ട്രീയ ചിന്തവെടിഞ്ഞ് ഹൈന്ദവജനത ഒറ്റക്കെട്ടായി സംഘടിക്കണം.
ആറന്മുള വിമാനത്താവള പദ്ധതിയിലും ഒളിഞ്ഞിരിക്കുന്ന അജണ്ട ഹൈന്ദവ സംസ്കാരത്തെക്കൂടി ഇല്ലാതാക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണ്. ഇതിനെതിരെ സമര സമിതി നടത്തുന്ന പ്രക്ഷോഭങ്ങള്‍ വിജയകരമായി മുന്നോട്ട് പോകുന്നുണ്ട്. എന്ത് പ്രത്യാഘാതങ്ങളുണ്ടായാലും ഈ സമരം ശക്തമായി നടത്തുമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: