കണ്ണൂര്‍: കെ.ടി.ജയകൃഷ്ണന്‍മാസ്റ്റര്‍ വധക്കേസില്‍ പുനരന്വേഷണം വേണ്ടിവന്നത് കേരളാപോലീസിന്റെ വീഴ്ചമൂലമാണെമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. കണ്ണൂരില്‍ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് 31-ാമത് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റവാളികളുടെ ലിസ്റ്റ് നല്കി പ്രതികളെ അറസ്റ്റ്ചെയ്യുന്നത് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപ്പെടാന്‍ സഹായിക്കും. ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് യഥാര്‍ത്ഥ പ്രതികളല്ലെന്ന് ടി.കെ.രജീഷ് പറഞ്ഞത്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് കേരളാപോലീസിന് ഒട്ടും ഭൂഷണമല്ല. അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യം സൃഷ്ടിക്കണമോ എന്നകാര്യത്തില്‍ പോലീസ് ആത്മപരിശോധന നടത്തണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
പോലീസിന്റെ ഉത്തരവാദിത്തം ഭരണഘടനാചട്ടങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയെന്നതാണ്. ആര് ആവശ്യപ്പെട്ടാലും നിയമത്തെ വളച്ചൊടിക്കരുത്. കുറ്റവാളികളെ കുറ്റവാളികളായി തന്നെ കാണണം. അവര്‍ക്ക് വിഐപി പരിഗണന നല്‍കുന്നത് ശരിയല്ല. കുറ്റവാളികള്‍ക്ക് സംസാരിക്കാന്‍ മൊബെയില്‍ ഫോണ്‍ നല്‍കുന്നതും രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നതും പോലീസിന് ഭൂഷണമല്ല. സേനയിലെ ചില കറുത്ത കരങ്ങളാണ് ഇതിനൊക്കെ പിറകില്‍. രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ പോലീസിന് സാധിക്കണം. അല്ലെങ്കില്‍ പോലീസിന്റെ വിശ്വാസ്യതയെ ഇത് ബാധിക്കും. പോലീസ് സേനയില്‍ പുനരേകീകരണം ആവശ്യമാണെന്നും ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ പോലീസ് കൂടുതല്‍ വൈദഗ്ദ്യം നേടണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അസോസിയേഷന് ജില്ലാ പ്രസിഡണ്ട് പി.ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.എ.സരള, കെ.ബി.വേണുഗോപാല്‍, എം.എ.അബ്ദുള്‍ റഹിം,സി.പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം.ജി.ജോസഫ് സ്വാഗതവും പി.കെ.ലൂക്കോസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: