ന്യൂദല്‍ഹി: പാര്‍ട്ടി വക്താക്കളെ നിയന്ത്രിക്കാനാകാതെ കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ ഗാന്ധി വിഷമിക്കുന്നു. വക്താക്കള്‍ സ്വന്തം അഭിപ്രായമല്ല പറയേണ്ടതെന്നും പാര്‍ട്ടിയുടെ നിലപാടാണ് വ്യക്തമാക്കേണ്ടതെന്നും രണ്ടുദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കി മടങ്ങിയ നേതാക്കള്‍ക്ക് കര്‍ശനനിര്‍ദ്ദേശമാണ് രാഹുല്‍ഗാന്ധി നല്‍കിയിരുന്നത്. എന്നാല്‍ അന്നു മുതല്‍ തന്നെ വക്താക്കള്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു തുടങ്ങിയതാണ് നേതൃത്വത്തിന് തലവേദനയായിരിക്കുന്നത്.
വലിയ ശല്യക്കാരന് പാര്‍ട്ടി ജനറല്‍സെക്രട്ടറി ദിഗ്വിജയ് സിംഗാണ്. ഒരാഴ്ചയായി കോണ്‍ഗ്രസ് നേതൃത്വത്തെ കൂടുതല്‍ വെള്ളം കുടിപ്പിച്ചതും അവര്‍ക്ക് തള്ളിപ്പറയേണ്ടിവന്നതും ദിഗ്വിജയ് സിംഗിന്റെ പ്രസ്താവനകളെയാണ്. ബട്ല ഹൗസ് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന നിലപാടുമായി ദിഗ്വിജയ് നിലകൊണ്ടത് കോടതിവിധിക്കു ശേഷം കോണ്‍ഗ്രസിന് വലിയ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ആര്‍എസ്എസ് ക്യാമ്പുകളില്‍ ബോംബ് നിര്‍മിക്കാന്‍ പഠിപ്പിക്കുന്നുണ്ടെന്ന അടിസ്ഥാനരഹിതമായ പ്രസ്താവനകളും ദിഗ്വിജയ് സിംഗിന് വിമര്‍ശനമേല്‍ക്കാന്‍ കാരണമായി.
രാഹുല്‍ ഗാന്ധിയുടെ വിശ്വസ്ത അനുയായിയായ എംപി മീനാക്ഷി നടരാജനെക്കുറിച്ച് ലൈംഗികാകര്‍ഷണമുള്ള സ്ത്രീയെന്ന് പൊതുവേദിയില്‍ പ്രസംഗിച്ചതും ദേശീയമാധ്യമങ്ങളുടെയും വനിതാ സംഘടനകളുടെയും വിമര്‍ശനത്തിന് കാരണമായി. ഏറ്റവും അവസാനമായി ഇന്നലെ പ്ലാനിംഗ് കമ്മീഷന്റെ കണക്കുകള്‍ക്കെതിരെ രംഗത്തെത്തിയ ദിഗ്വിജയ് കോണ്‍ഗ്രസ് നേതൃത്വത്തെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. ദിഗ്വിജയ് സിംഗിന്റെ പരാമര്‍ശങ്ങള്‍ക്ക് വിശദീകരണം നല്കുന്നതിനു മാത്രമായി ഒരുവക്താവിനെ വയ്ക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ്.
മുംബൈയില്‍ 12 രൂപയ്ക്ക് വയറുനിറയെ ഭക്ഷണം ലഭിക്കുമെന്ന് പറഞ്ഞ് പുലിവാലു പിടിച്ച രാജ്ബബ്ബാറും ദല്‍ഹിയില്‍ 5 രൂപയ്ക്ക് ഊണ് ലഭിക്കുമെന്ന് പറഞ്ഞ റഷീദ് മസൂദും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും വലിയ വിമര്‍ശനത്തിനു വിധേയരായി. പ്ലാനിംഗ് കമ്മീഷന്റെ ദാരിദ്ര്യരേഖാ കണക്കുകള്‍ക്കെതിരെ കേന്ദ്രമന്ത്രി കപില്‍ സിബല്കൂടി ഇന്നലെ രംഗത്തെത്തിയിട്ടുണ്ട്. അഞ്ചംഗ കുടുംബത്തിന് ഒരു മാസം 5000 രൂപ കൊണ്ടു ജീവിക്കാനാകില്ലെന്നും ദാരിദ്ര്യ നിര്‍വചനത്തില്‍ പ്ലാനിംഗ് കമ്മീഷന് വീഴ്ച ഉണ്ടായെന്നും കപില്‍ സിബല്‍ പറഞ്ഞു. ഇത്തരം വ്യത്യസ്ത നിലപാടുകള്‍ക്ക് വ്യക്തമായ മറുപടി നല്കാന് കോണ്‍ഗ്രസിനാകുന്നില്ല. പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ പറയുന്ന നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കേന്ദ്ര-സംസ്ഥാന വക്താക്കളുടെ പരിശീലന പരിപാടിയില്‍ രാഹുല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാഹുലിപ്പോള്‍ പാര്ട്ടിനാവുകളെ നിയന്ത്രിക്കാന്‍ വെള്ളം കുടിക്കുകയാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: