തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായരുടെ പരാതി നാളെ അട്ടക്കുളങ്ങര വനിതാജയില്‍ സൂപ്രണ്ട് എഴുതി വാങ്ങും. കോടതി നിര്‍ദ്ദേശപ്രകാരമാണ് പരാതി എഴുതിവാങ്ങുന്നത്. ഈ പരാതി നാളെതന്നെ എറണാകുളം സിജെഎം കോടതിയില്‍ എത്തിക്കും. തന്റെ അഭിഭാഷകന് ഫെനി ബാലകൃഷ്ണനെ കാണാന്‍ താത്പര്യമില്ലെന്ന് സരിത അറിയിച്ചു.
തന്നെ കാണാന്‍ അമ്മയെയും സഹോദരനെയും മാത്രം അനുവദിച്ചാല്‍ മതിയെന്നും അവര്‍ വനിതാജയില്സൂപ്രണ്ടിനെ അറിയിച്ചു. സരിതയുടെ മൊഴി തിരുത്താന്‍ ഫെനി ശ്രമിച്ചെന്ന ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് സരിത ഫെനിയെ ഒഴിവാക്കുന്നതെന്നാണ് സൂചന. ഇപ്പോഴുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഫെനിയെ വിശ്വാസമില്ലെന്ന് സരിത സൂപ്രണ്ടിനെ അറിയിച്ചതായും സൂചനയുണ്ട്.
എന്നാല്‍, സരിതയുടെ വക്കാലത്ത് ഒഴിയുന്നതായി ഫെനി ബാലകൃഷ്ണനും അറിയിച്ചു. സമ്മര്‍ദം സഹിക്കാന്‍ വയ്യാതെയാണ് തീരുമാനമെന്ന് ഫെനി പറഞ്ഞു. സരിതയുടെ കേസ് ഏറ്റെടുത്തതിന്റെ പേരില്‍ തനിക്കും കുടുംബത്തിനും ബുദ്ധിമുട്ടുണ്ടാകുന്നതായും ഫെനി വ്യക്തമാക്കി. സരിതയുടെ മൊഴി തിരുത്താന്‍ അഭിഭാഷകന് ഫെനി ബാലകൃഷ്ണനും ചില കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വിലപേശല്‍ നടത്തിയതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
സരിതയുടെ മൊഴിയില്‍ പറഞ്ഞിരിക്കുന്ന ചില പേരുകള്‍ ഒഴിവാക്കാനും പുതിയ പേരുകള്‍ കൂട്ടിച്ചേര്‍ക്കാനും നാലുകോടി രൂപ ഫെനിക്ക് നല്‍കാമെന്നായിരുന്നു ധാരണയെന്നായിരുന്നു വെളിപ്പെടുത്തല്‍. വാര്‍ത്ത പുറത്തുവന്നതോടെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാത്ത അവസ്ഥയാണുളളതെന്ന് ഫെനി പറഞ്ഞു. പലരും തന്നോട് ഇക്കാര്യം വിളിച്ചു ചോദിക്കുന്നു. കടുത്ത മാനഹാനിയാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. ഈസാഹചര്യത്തില്‍ ഇസരിതയുടെവക്കാലത്ത് തുടരാന്‍ താത്പര്യമില്ലെന്നും ഫെനി പറഞ്ഞു. പുറത്തുവന്നവാര്ത്തകളില് അടിസ്ഥാനമില്ലെന്നും ഫെനി ആവര്‍ത്തിച്ചു.
അതേസമയം വക്കാലത്ത് ഒഴിയരുതെന്ന് സരിതയുടെ അമ്മ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തുടര്‍ന്നും സരിതയ്ക്കു വേ ണ്ടി ഹാജരാകുമെന്നും അഡ്വ. ഫെനി ബാലകൃഷ്ണന് ആലപ്പുഴയില്‍ പറഞ്ഞു.
ഫെനിക്കെതിരെ ആരോപണം ഉയര്‍ന്നതോടെ സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ നിന്ന് കോടതി തന്നെ ഇടപെട്ട് ഫെനിയെ ഒഴിവാക്കിയിരുന്നു. തുടര്‍ന്നു സരിതയോട് നേരിട്ട് മൊഴി എഴുതി നല്കാന് കോടതി ആവശ്യപ്പെടുകയും ചെയ്തു. മൊഴി രേഖപ്പെടുത്തുന്നതുവരെ സരിതയെ കാണുന്നതിന് ഫെനിക്ക് ജയില്‍ വകുപ്പ് താത്കാലിക വിലക്കും ഏര്‍പ്പെടുത്തി.
സരിതയുടെ മൊഴിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള ഉന്നതരുടെ പേരുണ്ടെന്ന് ഫെനിയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ സരിതയുടെ മൊഴിയെന്ന പേരില്‍ പ്രചരിക്കുന്നത് ഒരുകെട്ട് നുണകളാണെന്ന് കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഫെനിയുടെ ഉദ്ദേശ്യശുദ്ധയില് സംശയമുള്ളതു കൊണ്ടാണ് സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ നിന്നും ഒഴിവാക്കിയതെന്നും കോടതി വിലയിരുത്തി. സരിതയെ കാണാന്‍ ഇന്നലെ അട്ടക്കുളങ്ങര ജയിലിലെത്തുമെന്നാണ് ഫെനി നേരത്തെ പറഞ്ഞിരുന്നെങ്കിലും എത്തിയില്ലെന്ന് ജയില്‍സൂപ്രണ്ട് അറിയിച്ചു. പരാതി രേഖപ്പെടുത്താനുള്ള കോടതി ഉത്തരവിന്റെ പകര്‍പ്പ് ജയില്‍ അധികൃതര്‍ സരിതയ്ക്ക് കൈമാറിയിരുന്നു. സരിതയ്ക്ക് പേനയും പേപ്പറും നല്‍കിയിട്ടുണ്ട്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിഞ്ഞദിവസം പ്രവേശിപ്പിച്ച സരിതയെ സന്ദര്‍ശിക്കാന്‍ ഇതിനോടകം 28 പേരാണ് ജയില്‍ അധികൃതര്‍ക്ക് അപക്ഷേ നല്‍കിയത്. എന്നാല്‍ അപേക്ഷ നല്‍കിയവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ജയില്‍അധികൃതര്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: