പത്തനംതിട്ട: പഠിക്കാന്‍ ക്ലാസ് മുറി അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊരിയുന്ന വെയിലത്ത് 8 മണിക്കൂര്‍ റോഡ് ഉപരോധിച്ച കുട്ടികളുടെ സമരം വീര്യത്തിന് മുമ്പില്‍ അധികൃതര്‍ മുട്ടുമടക്കി. ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഇരുന്നുപഠിക്കാന്‍ ക്ലാസ് മുറി അനുവദിച്ച് തരണമെന്ന് അവശ്യപ്പെട്ടായിരുന്നു കുരുന്നുകളുടെ റോഡ് ഉപരോധം. രാവിലെ 10 ന് ജില്ലയിലെ ഗാന്ധി സ്ക്വയര്‍ ജംഗ്ഷനില്‍ ആരംഭിച്ച റോഡ് ഉപരോധം വൈകുന്നേരം 5 മണിവരെ തുടര്‍ന്നു. ഇരുന്നൂറോളം കുട്ടികളാണ് മണിക്കൂറുകളായുള്ള സമരത്തില്‍ പങ്കെടുത്തത്. ഒപ്പം രക്ഷിതാക്കള്‍ ഇവര്‍ക്ക് വെള്ളവും ആഹാരവും നല്കിയതും കുട്ടികളുടെ സമരത്തിന് ചൂടുപകര്‍ന്നു.
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ക്ലാസ് നടത്താന്‍ മുറി ഇല്ല. ഇതിന് പരിഹാരമായി പന്ന്യാലി ഗവ യുപി സ്കൂളിന്റെ ഒരു സ്റ്റോര്‍ മുറി താത്കാലികമായി വിട്ടുകൊടുക്കണമെന്നും പകരം സ്റ്റോറിനായി താത്കാലികഷെഡ് നിര്മിച്ചുനല്കണമെന്നായിരുന്നു ധാരണ. എന്നാല്‍ കേന്ദ്രീയവിദ്യാലയ പിടിഎ സ്കൂള്‍ പരിസരത്ത് സ്റ്റോര്‍ മുറി നിര്‍മിച്ചു. അതു ചെറിയ ഷെഡാണെന്നും മൂത്രപ്പുരയ്ക്കു സമീപത്താണെന്നും പറഞ്ഞ് ഗവ.യുപി സ്കൂള്‍ പിടിഎ ക്ലാസ് മുറി വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് സ്റ്റോര്‍ മുറി താത്കാലികമായി കേന്ദ്രീയ വിദ്യാലയത്തിനു വിട്ടു കൊടുക്കാന്‍ കളക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവുമിട്ടിരുന്നു. എന്നിട്ടും കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് അനുവദിച്ച മുറി ഗവ.യുപി സ്കൂള്‍ അധികൃതര്‍ വിട്ടു നല്‍കാതിരുന്നതാണ് സമരം നടത്താന്‍ കുട്ടികളെ പ്രേരിപ്പിച്ചത്.
പൊരിയുന്ന വെയിലിനെ അവഗണിച്ച് തളരാതെയുള്ള സമരം ആശങ്കയിലാഴ്ത്തി. അവസാനം ജില്ലാഭരണ കര്‍ത്താക്കളുടെ ഇടപെടലിനൊടുവില്‍ സ്വകാര്യകെട്ടിടത്തില്‍ ക്ലാസ് റൂം അനുവദിച്ചതോടെ കുട്ടികള്‍ ശാന്തരാകുകയായിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: