കൊച്ചി: സോളാര്‍ തട്ടിപ്പ് വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ സമീപനം ആശ്ചര്യപ്പെടുത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.
മുഖ്യമന്ത്രികസേര നഷ്ടപ്പെടുമെന്ന ആധിയില്‍ ഉമ്മന്‍ചാണ്ടി പിടിച്ചുനില്ക്കാന് നോക്കുന്നത് മനസിലാക്കാമെന്നും എന്നാല്‍ ജനങ്ങളുടെ ക്ഷമയെ ചോദ്യം ചെയ്യുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശരിയായ നിലപാട് എടുക്കാന്‍ കോണ്‍ഗ്രസിനും കഴിയുന്നില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി. എറണാകുളത്ത് എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
മുഖ്യമന്ത്രി വന്‍ തട്ടിപ്പിന് കൂട്ടുനിന്നുവെന്ന തെളിവുകള്‍ പുറത്തുവന്നുകഴിഞ്ഞിട്ടും വിഷയം കോണ്‍ഗ്രസിനും യുഡിഎഫിനും അകത്തുള്ള പ്രശ്നമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.
അതേസമയം തന്നെ കക്ഷി ഏല്പിച്ച കേസില്‍ നിന്ന് വക്കീലിനെ അയോഗ്യനാക്കാന്‍ ഒരു മജിസ്ട്രേറ്റിനും അവകാശമില്ലെന്ന് പിണറായി വിജയന് പറഞ്ഞു. വക്കീല്‍ കൊള്ളരുതാത്തവനാണെങ്കില്‍ അയാളെ നീക്കുന്നതിന് ബാര്‍ കൗണ്‍സിലും മറ്റും സംവിധാനങ്ങളുണ്ട്.
എന്നാല്‍ സരിതയുടെ അഭിഭാഷകന് ഫെനി ബാലകൃഷ്ണനെ മാറ്റിയത് എന്തിനാണെന്ന് കോടതി വ്യക്തമാക്കിയിട്ടില്ലെന്നും പിണറായി പറഞ്ഞു. സോളാര്‍ കേസിലെ പ്രതി സരിതാ എസ്.നായരുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ നിന്ന് അഭിഭാഷകനെ ഒഴിവാക്കിയ കോടതി നടപടിയെ വിമര്‍ശിച്ചായിരുന്നു പിണറായിയുടെ ഈ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: