അബ്രാഹ്ണരെ ക്ഷേത്രത്തില്‍ പൂജാരികളായിനി യോഗിക്കുന്നത് സംബന്ധിച്ച് പി.പരമേശ്വര്‍ജി എഴുതിയ ലേഖനം കാലികപ്രസക്തമാണ്. ആവശ്യത്തിന് ശാന്തിക്കാരെ കിട്ടാതെ വരുന്നതിനാല്‍ പുറത്തുനിന്ന് ആളുകളെ വിളിച്ചുവരുത്തേണ്ട സാഹചര്യമാണ് ഇന്നുള്ളത് എന്ന് ഇംഗ്ലീഷ് പത്രത്തില്‍ വന്ന വാര്‍ത്ത മുന്‍നിര്‍ത്തിയാണെങ്കിലും പരമേശ്വര്‍ജി പറഞ്ഞ കാര്യങ്ങളെപ്പറ്റി ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം പറഞ്ഞതൊന്നും ആവര്‍ത്തിക്കുന്നില്ല. ഇക്കാര്യത്തില്‍ നാം ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. അതേക്കുറിച്ചൊക്കെ അവധാനതയോടെ ചര്‍ച്ച ചെയ്തു തീരുമാനങ്ങള്‍ കൊടുക്കേണ്ടതായിട്ടുമുണ്ട്. അതിന് ഒരു മുഖക്കുറിപ്പ് മാത്രമാണ് ഇവിടെ കുറിക്കുന്നത്.
ശാന്തി ഒരു തൊഴില്‍ മാത്രമായി കാണരുത്. ഏറ്റവും പവിത്രവും ഉത്കൃഷ്ടവുമായ ഒരു അനുഷ്ഠാന കര്‍മമാണത്. ആ കര്‍മം യഥാവിധി നിര്‍വഹിക്കാന്‍ മാനസികമായും ശാരീരികമായും ഒരു തയ്യാറെടുപ്പ് ആവശ്യമാണ്. ആ തയ്യാറെടുപ്പുതന്നെയാണ് പരിശീലനം. പരമ്പരാഗതമായ ജീവിതചര്യകളുടേയും ആര്‍ജ്ജിത വിജ്ഞാനത്തിന്റേയും വെളിച്ചത്തില്‍ ആത്മസമര്‍പ്പിതമായി ചെയ്യേണ്ട മഹത്കര്‍മമാണ് താന്ത്രിക കര്‍മം. ശ്രദ്ധാഭക്തി വിശ്വാസമാണ് ആ കര്‍മം ശ്രേയസ്ക്കരമാക്കുന്നത്. അതിന് ഒരു മനസ്സും ഒരു നിശ്ചയവും വേണം. അതുള്ളവരെയേ ശാന്തിക്കാരായി നിയമിക്കുവാന്‍ പാടുള്ളൂ. എങ്ങനെയും ഒരു തൊഴില്‍ സംഘടിപ്പിക്കുക എന്ന ഉദ്ദേശവുമായെത്തുന്നവരെ ആ തസ്തികയില്‍ പരിഗണിക്കുകയൊ ചെയ്യരുത്. അടുത്തയിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ശാന്തി നിയമത്തിനുവേണ്ടി നടത്തിയ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ നാല്‍പ്പത്തി ഒന്നുപേര്‍ എത്തിയിരുന്നുവെന്നും അവരിലാരെയും അടിസ്ഥാന കാര്യങ്ങള്‍ പോലും അറിയാന്‍ പാടില്ലാത്തതു കാരണം നിയമിക്കുവാനായില്ലെന്നും ദേവസ്വം കമ്മീഷണര്‍ പി.വേഗണുഗോപാല് പറഞ്ഞു. ശാന്തിക്കാര്‍ക്ക് വേണ്ടി നടത്തിയ ശാന്തി ബോധന ക്ലാസിന്റെ ഉദ്ഘാടനത്തിലാണ് അദ്ദേഹമിത് പറഞ്ഞത്. അത്രയെങ്കിലും ദേവസ്വം ബോര്‍ഡ് ശ്രദ്ധിച്ചത് ശുഭോദര്‍ക്കമാണ്. ഇപ്പോള്‍ വിവിധ ക്ഷേത്രങ്ങളില്‍ ശാന്തി അനുഷ്ഠിക്കുന്നവര്ക്കുവേണ്ടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ബോധന ക്ലാസുകള്‍ നടത്തി വരുന്നതും അഭിനന്ദനാര്‍ഹം തന്നെ.
അബ്രാഹ്മണരായവര്‍ താന്ത്രിക കര്‍മങ്ങള്‍ പഠിക്കുവാന്‍ തയ്യാറായി വരുന്നുണ്ടെങ്കിലും ക്ഷേത്രങ്ങളില്‍ നിയമിതിരായി കഴിഞ്ഞാല്‍ മറ്റ് തസ്തികകളിലേക്ക് മാറ്റം വാങ്ങുവാനാണ് ഉത്സാഹിക്കുന്നത്. അവരെ ഭക്തജനങ്ങള്‍ അംഗീകരിക്കാത്തതുകൊണ്ടാണോ, അതോ നിഷ്ഠയും ചിട്ടയും വേണ്ട ശാന്തി ജോലി നിര്‍വഹിക്കുന്നതിലുള്ള സമര്‍പ്പണമില്ലായ്മ കൊണ്ടാണോ ഇത് സംഭവിക്കുന്നതെന്ന് നിശ്ചയമില്ല. ക്ഷേത്രത്തിലെ ഒരു ക്ലാസ് ഫോര്‍ ജീവനക്കാരന് ലഭിക്കുന്ന ശമ്പളമേ ശാന്തിക്കാര്ക്കുളളൂ എന്നത് മനസ്സിലാക്കണം. ഇത് മാറ്റി അവര്‍ക്ക് മാന്യമായി ജീവിക്കാന്‍ ഉതകുന്ന ശമ്പളം നല്കി, ജോലിയുടെ മഹത്വവും പവിത്രതയും സംരക്ഷിക്കാന്‍ ഉള്ള സാഹചര്യമുണ്ടാവണം. ക്ഷേത്രത്തില്‍ ഏറ്റവും ആദരണീയരായി കാണുന്നത് പൂജാരികളെയാണ്. ദേവനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന അവരെ ദൈവതുല്യരായിക്കാണുന്ന ഇടങ്ങളും ഉണ്ട്. ജനങ്ങളുടെ മനസ്സിന് ശാന്തിയും സന്തോഷവും പകരുന്ന വിധത്തില്‍ വേണം അവര്‍ പ്രവര്‍ത്തിക്കേണ്ടത്. ആത്മനിയന്ത്രണവും ആചാരവിശുദ്ധിയും അവരുടെ വാക്കിലും പ്രവൃത്തിയിലുമുണ്ടാവണം. പണമുളളവര്‍ വരുമ്പോള്‍ കിട്ടുന്ന ദക്ഷിണയില്‍ കണ്ണുനട്ട് പ്രത്യേക പരിഗണനകള്‍ നല്‍കിവരുന്നത് സര്‍വസാധാരണമാണ്. വിഐപികള്‍ വരുമ്പോഴും ഇതുപോലെതന്നെ. ഭഗവാന്റെ മുമ്പില്‍ വലുപ്പ ചെറുപ്പമില്ല. എല്ലാവരും കാണുന്നത് സങ്കടം ബോധിപ്പിക്കാനാണ്. അങ്ങനെ വരുന്നവരെ വേദനിപ്പിക്കുന്ന നടപടികള്‍ ഉണ്ടാവരുത്. ശാന്തിക്കാര്‍ മാത്രമല്ല ക്ഷേത്ര ജീവനക്കാരും ഒരുപാട് കാര്യങ്ങളില്‍ ശ്രദ്ധിക്കാനുണ്ട്. അത് ബോധ്യപ്പെടുത്തുവാന്‍ അവര്‍ക്കൊക്കെ ബോധവല്‍ക്കരണമാവശ്യമാണ്.
എമ്പ്രാനല്പ്പം കട്ട് ഭുജിച്ചാല്‍ അമ്പലവാസികളൊക്കെയും എന്ന് നമ്പ്യാര്‍ പാടിയത് ഇന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ദേവസ്വം ബോര്‍ഡുകളുടെ ഭരണത്തെപ്പറ്റിയുള്ള ആക്ഷേപങ്ങള്‍ ഒരുവശത്ത്. അതേപ്പറ്റിയൊന്നും പ്രകൃതത്തില്‍ പരാമര്‍ശിക്കുന്നില്ല. ബ്രാഹ്മണരല്ലാത്തവര്‍ പൂജാദികാര്യങ്ങളിലേക്ക് സ്വമനസ്സാലെ വരുന്നുവെങ്കില്‍ അവരെ വേണ്ട വിധത്തില്‍ പരിശീലിപ്പിച്ച് നിയമിക്കേണ്ടതാണ്. ഇതിന് പൊതുസമൂഹത്തില്‍ തന്നെ ഒരു പ്രചാരണമുണ്ടാവണം.
ഹിന്ദുമതത്തില്‍ പെട്ട, ഈശ്വരവിശ്വാസിയും സത്സ്വഭാവിയുമായ ആര്‍ക്കും, മന്ത്രതന്ത്രങ്ങള്‍ പഠിക്കാനുള്ള അവസരമുണ്ടായാല്‍ ശാന്തിക്കാരുടെ ഇന്നത്തെ ക്ഷാമത്തിന് പരിഹാരമുണ്ടാകും. പുറം നാടുകളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നവര്‍ക്ക് ഈ നാടുമായോ ഇവിടുത്തെ സമ്പ്രദായങ്ങളുമായോ ഒരു പരിചയവുമുണ്ടായിരിക്കില്ല. നല്ല വസ്ത്രം ധരിച്ച് കുളിച്ചു കുറിയിട്ട് കുറച്ച് സംസ്കൃത ശ്ലോകങ്ങള്‍ ചൊല്ലിയതുകൊണ്ട് കാര്യമില്ല. കേരളത്തിലെ ക്ഷേത്രാനുഷ്ഠാനങ്ങളും ആചാരരീതികളും പുറംനാളുകളില്നിന്ന് വളരെ വ്യത്യസ്തമാണ്. ശുദ്ധവും വൃത്തിയും നിഷ്ഠയും പരിപാലിച്ച് വളരെ പവിത്രമായ രീതിയിലാണ് ഇവിടെ ക്ഷേത്ര പൂജകള്‍ നടന്നുവരുന്നത്. മുമ്പൊക്കെ ഓരോ ജോലിക്കും ഓരോ കഴകക്കാരുണ്ടായിരുന്നു. ഇന്നിപ്പോള്‍ ഏത് ജാതിയില്‍പ്പെട്ടവര്‍ക്കും ഏത് ജോലിയും ചെയ്യാമെന്നായിട്ടുണ്ട്. ചെയ്യുന്ന ജോലി വീറായും വെടിപ്പായും നേരനീക്കം കൂടാതെയും ചെയ്യുവാന്‍ മന്ത്രതന്ത്രങ്ങള്‍ പഠിച്ച ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ബ്രാഹ്മണര്‍ക്കേ അതിനവകാശമുള്ളൂ എന്നുപറയുന്ന കാലം കഴിഞ്ഞു. ബ്രാഹ്മണ്യം ജന്മനാ ഉണ്ടാകുന്നതല്ല. ‘ജന്മനാജായതേ ശുദ്ര, കര്മണാജായതേദ്വിജാ’എന്നല്ലേ പ്രമാണം. രണ്ടു ജന്മമുള്ളതുകൊണ്ടാണ് ബ്രാഹ്മണനെ ദ്വിജന് എന്നു പറയുന്നത്. ഷോഡശവിധിപ്രകാരം ഉപനയനം കഴിഞ്ഞേ ബ്രാഹ്മണന് ജനിക്കുന്നുളളൂ. അങ്ങനെ പുനര്‍ജ്ജനിക്കുവാന്‍ ഹിന്ദുമതവിശ്വാസിയായ ആര്‍ക്കും സ്വാതന്ത്ര്യവും അധികാരവുമുണ്ട്. പക്ഷേ ആ ഒരു ബോധതലത്തിലേയ്ക്ക് നമ്മുടെ സമൂഹം ഇന്നുമുണര്ന്നിട്ടില്ല.
ദൈവവിശ്വാസം ഏറിയേറി വരുന്ന ഒരു കാലമാണിത്. ക്ഷേത്രദര്‍ശനം നടത്തുവാനും വിശ്വാസാധിഷ്ഠിതമായ വഴിപാടുകള്‍ നല്കി ദേവനെ പ്രീതിപ്പെടുത്തുവാനും മുമ്പെന്നത്തേക്കാളും ഭക്തജനങ്ങളുടെ ആധിക്യം ഇന്നനുഭവപ്പെടുന്നു. പലയിടങ്ങളിലും ദൈവത്തിന്റെ പേരില്‍ നടത്തുന്ന ചൂഷണങ്ങള്‍ ഒരു വാര്‍ത്തയല്ലാതായിട്ടുണ്ട്. എങ്കിലും സമര്‍പ്പിത വിശ്വാസത്തില്‍ എല്ലാം സഹിച്ചും ക്ഷമിച്ചും പതിവുതെറ്റിക്കാതെ മുന്നോട്ടു പോകുന്നവരാണ് അധികവും. ദേവനെ പൂജിക്കുന്ന, അല്ലെങ്കില്‍ ക്ഷേത്രത്തില്‍ ശാന്തികര്‍മം ചെയ്യുന്നവരുടെ കയ്യില്‍നിന്ന് തീര്‍ത്ഥവും പ്രസാദവും കിട്ടുമ്പോള്‍ അത് ഭഗവദനുഗ്രഹമായിക്കരുതുന്നു. മേല്‍ശാന്തിയുടെ കൈയില്‍നിന്നു തന്നെ അതുകിട്ടിയാല്‍ വലിയ തൃപ്തിയായി. പരികര്‍മികളായ കീഴ്ശാന്തിക്കാര്‍ക്ക് ശമ്പളമല്ലാതെ മറ്റൊന്നും ലഭിക്കാറില്ല.
വെളുപ്പിന് മൂന്ന് മണിക്ക് നാല് മണിക്ക് കുളിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന പൂജാരികളുടെ കഷ്ടപ്പാട് മറക്കുന്നില്ല. മേജര്‍ ക്ഷേത്രങ്ങളില്‍ അവര്‍ നടുവൊടിഞ്ഞു പണി ചെയ്യേണ്ടി വരാറുണ്ട്. അതിന് തക്ക പ്രതിഫലം കൊടുക്കുവാന്‍ ബോര്‍ഡിനോ ക്ഷേത്രം ഊരാണ്മയ്ക്കൊ കഴിയുന്നുണ്ടോ? പിന്നെ, കിട്ടുന്ന ദക്ഷിണിയാണ് ഏക ആകര്‍ഷക ഘടകം. അതിന് പല ക്ഷേത്രങ്ങളിലും നിയന്ത്രണവുമുണ്ട് എന്ന വസ്തുതയും മറക്കുന്നില്ല.
ബ്രാഹ്മണരല്ലാത്ത പൂജാരികള്‍ വളരെ ജാഗ്രതയോടും ശ്രദ്ധയോടും പേടിയോടും കൂടി ക്ഷേത്രകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. ബ്രാഹ്മണര്‍ തങ്ങളുടെ ജന്മാവകാശമാണിത് എന്നു പറഞ്ഞു എന്ത് സ്വാതന്ത്ര്യവും കാട്ടുന്നത് പലയിടങ്ങളിലും അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുണ്ട്. ഭക്തജനങ്ങളോട് സംയമനത്തോടെ പെരുമാറുവാനും അവര്‍ അര്‍പ്പിക്കുന്ന വഴിപാടുസാധനങ്ങള്‍, പൂവോ നെയ്യോ എണ്ണയോ മാലയോ എന്തുമാകട്ടെ ഭക്ത്യാദരപൂര്‍വം ഭഗവാന് സമര്‍പ്പിക്കാനും ഉള്ള മനസ്സ് അവര്‍ക്കുണ്ടാവണം. അങ്ങനെയാണ് നടക്കുന്നതെങ്കിലും പലയിടങ്ങളിലും ചിലരുടെ പക്ഷത്തുനിന്ന് ദുഃഖകരമായ അനുഭവങ്ങള്‍ ഉണ്ടാവുന്നത് കണ്ട് ചൂണ്ടിക്കാണിക്കുകയാണ്. മദ്യപാനവും വഴിവിട്ടുള്ള ജീവിതവും കൊണ്ട് തങ്ങളുടെ മഹത്തായ കര്മത്തിന്റേ പാരമ്പര്യത്തിന് കളങ്കം സൃഷ്ടിക്കുന്ന നിരവധി പേര് ഇന്ന് ശാന്തിക്കാരായുണ്ട്. ക്രിമിനല്‍ നടപടികള്‍ക്ക് വിധേയമായവരും കുറവല്ല. ഇതെല്ലാം പരിശോധിച്ച്, പൂര്‍വകാല നടപടിക്രമങ്ങള്‍ നിരീക്ഷിച്ചുവേണം പൂജാരികളെ തിരഞ്ഞടുക്കേണ്ടത്. അങ്ങനെ തിരഞ്ഞെടുത്താല്‍ തന്നെ, കുറഞ്ഞത് ഒരു മൂന്നുമാസക്കാലം അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണം. വളരെ ഉത്കൃഷ്ടമായ ശാന്തി കര്‍മത്തിന് അയാള്‍ യോഗ്യനാണോ എന്ന് അറിഞ്ഞിട്ടു മാത്രമേ തുടര്‍ പഠനത്തിന് അനുവദിക്കാവൂ. കോഴ്സ് എങ്ങനെയെങ്കിലും പൂര്‍ത്തിയാക്കിയതുകൊണ്ടായില്ല. വിധിയാംവണ്ണം ഒരു ക്ഷേത്രത്തില്‍ പൂജ ചെയ്യുന്നതിന് സര്‍വധാ യോഗ്യനാണോ എന്ന് പരീക്ഷിച്ചിട്ടുവേണം, സാമാന്യം നല്ല ശമ്പള സ്കെയിലില്‍ നിയമനം നല്‍കേണ്ടത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ ഇക്കാര്യത്തില്‍ ഗൗരവപൂര്‍വം ചിന്തിച്ചു തുടങ്ങിയിട്ടുള്ളതുകൊണ്ട് ചില കാര്യങ്ങള്‍ പറഞ്ഞു പോയതാണ്. ശാന്തിക്കാര്‍ക്ക് ബോധന ക്ലാസ്സ് നടത്തുന്നതുപോലെ ക്ഷേത്രം ജീവനക്കാര്‍ക്കും പെരുമാറ്റച്ചട്ടങ്ങളില്‍ മാര്‍ഗദര്‍ശനം നല്‍കേണ്ടതാണ്. ഇതൊക്കെ നമ്മുടെ നാടിന്റെ ആദ്ധ്യാത്മിക സംസ്കൃതിയുടെ ശ്രീകോവിലുകളായ ക്ഷേത്രങ്ങള്‍ സംരക്ഷിക്കുവാനും ക്ഷേത്ര വിശ്വാസം ഊട്ടി ഉറപ്പിക്കാനും സഹായകമാവും. അത് നാടിന്റെ നന്മയിലേക്കുള്ള ഒരു ചുവടുവെയ്പ്പുമായിരിക്കും.
ഡോ.അമ്പലപ്പുഴ ഗോപകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: