കേരളത്തില്‍ പത്ത് വര്‍ഷത്തിനിടെ റോഡുകളുടെ സംവഹന ശേഷിയ്ക്ക് മുകളില്‍ വാഹനങ്ങള്‍ പെരുകിയിരുന്നു. ഒപ്പം റോഡപകടങ്ങളും. റോഡപകടങ്ങളിലെ മരണസംഖ്യ വര്‍ഷംതോറും കുത്തനെ ഉയരുകയാണ്. നാഷണല്‍ ഹൈവേകളും സ്റ്റേറ്റ് ഹൈവേകളും ഇടറോഡുകളും നഗര-ഗ്രാമ റോഡുകളുമെല്ലാം അപകടങ്ങളുടെ ആധിക്യം മൂലം അക്ഷരാര്‍ത്ഥത്തില്‍ കുരുതിക്കളമായി മാറിയിരിക്കയാണ്.
റോഡിലെ കാല്‍നടക്കാരുടെയും വാഹന യാത്ര ചെയ്യുന്ന സാധാരണക്കാരുടെയും ജീവന് വിലയില്ലാതായി. എപ്പോള്‍ വേണമെങ്കിലും റോഡപകടങ്ങളില്‍ ചെന്നു പെടാം. സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചില്‍ ജനങ്ങളുടെ സുരക്ഷിതത്വത്തിന് ഒരു വിലയും നല്കാത്തതുപോലെയാണ്. ഏതാനും നാണയങ്ങള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന് വെച്ചാണ് സ്വകാര്യ ബസ്സ് ഡ്രൈവര്‍മാര്‍ പന്താടുന്നത്.
ഡ്രൈവിംഗില്‍ ക്രിമിനല്‍ വാസന ഈ അടുത്തകാലത്തുണ്ടായ സംഭവവികാസമാണ്. വാഹനങ്ങളുടെ മരണപ്പാച്ചിലാണ് പ്രധാനമായും അപകടങ്ങള്‍ വരുത്തിവെയ്ക്കുന്നതെങ്കിലും അശ്രദ്ധമായ ഡ്രൈവിംഗ്, റോഡുകളിലെ പോര്‍വിളികള്‍, റോഡ് നിര്‍മാണത്തിലെ അപാകതകള്‍, ഡ്രൈവിംഗ് ലൈന്‍സ് നല്‍കുന്നതിലെ അഴിമതികള്‍, പ്രാപ്തരും പക്വമതികളും സമചിത്തരുമായ ഡ്രൈവര്‍മാരുടെ അഭാവം എന്നിവയെല്ലാം റോഡപകടങ്ങളുടെ ക്രമാതീതമായ പെരുകലിന് കാരണമാകുന്നുണ്ട്.
പലപ്പോഴും റോഡ് നിയമങ്ങള്‍ ഏട്ടിലെ പശുക്കളാകുകയാണ്. സാമാന്യ റോഡ് മര്യാദ പോലും പാലിക്കാത്ത ഡ്രൈവിംഗാണ് മിക്കവാറും അപകടങ്ങളില്‍ കലാശിക്കുന്നത്. റോഡ് മുറിച്ച് കടക്കാനുള്ള സീബ്രാലൈനുകളെ ഡ്രൈവര്‍മാര്‍ പരിഗണിക്കുകപോലും ചെയ്യുന്നില്ല. മദ്യപിച്ചുള്ള ഡ്രൈവിംഗ്, മൊബെയില്‍ ഫോണ്‍ വിളിച്ചു കൊണ്ടുള്ള ഡ്രൈവിംഗ്, കുട്ടികളെ കൊണ്ട് വാഹനം ഓടിപ്പിക്കല്‍ തുടങ്ങി കേരളത്തിലെ റോഡുകളില്‍ നടക്കുന്നത് നിയമലംഘനങ്ങളുടെ പരമ്പര തന്നെയാണ്.
റോഡുകള്‍ ടാര്‍ ചെയ്യുമ്പോള്‍ നടപ്പാതകള്‍ പോലുമില്ലാതെ പണിതീര്‍ക്കുന്നത് കാല്‍നടക്കാരുടെ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണ്. വലിയ വാഹനങ്ങള്‍ ചെറിയ വാഹനങ്ങളെ റോഡുകളില്‍ പരിഗണിക്കുന്നുപോലുമില്ല. റോഡിലൂടെ ചരക്കുനീക്കം നടത്തുന്ന ഡ്രൈവര്‍മാരും രാസപദാര്‍ത്ഥങ്ങളും തീ പിടിക്കുന്ന വാതകങ്ങള്‍ കൊണ്ടുപോകുന്ന ഡ്രൈവര്‍മാരും ടാങ്കര്‍ ലോറി ഡ്രൈവര്‍മാരും മറ്റും തങ്ങള്‍ കൊണ്ടുപോകുന്ന അപകടകാരികളായ രാസപദാര്‍ത്ഥങ്ങളെക്കുറിച്ച് ബോധവാന്മാരല്ല എന്നത് റോഡപകടങ്ങളുടെ തോത് വര്ധിക്കുവാന് ഇടവരുത്തിയിട്ടുണ്ട്. സ്കൂള്‍ ബസ്സുകളും മറ്റ് വണ്ടികളും ഓടിക്കുന്ന ഡ്രൈവര്‍മാരും സ്വകാര്യ ബസ്സ് ഡ്രൈവര്‍മാരും ടിപ്പര്‍ ലോറി ഡ്രൈവര്‍മാരും ഈ അടുത്തകാലത്തായി ഡ്രൈവിംഗില്‍ ആത്മസംയമനം പാലിക്കാത്തത് പൊതുനിരത്ത് ചോരക്കളമായി മാറുന്നതിന് ഇടവരുത്തിയിരിക്കയാണ്.
വീതി കുറഞ്ഞ റോഡുകളില്‍ പോലും അമിത വേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നത് ചെറുപ്പക്കാരായ ഡ്രൈവര്‍മാര്‍ക്ക് ഒരു രസമായിത്തീര്‍ന്നിരിക്കുന്നു. ഇത് പലപ്പോഴും നിരപരാധികളായ ആളുകളുടെ ജീവനെടുക്കുന്നു. റോഡപകടങ്ങളില്‍ പെടുന്ന പലരും കുടുംബത്തിന്റെ അത്താണിയായിരിക്കാം. അതോടെ കുടുംബങ്ങള്‍ അനാഥമായിത്തീരുന്നു. കുടുംബങ്ങളുടെ വരുമാന സ്രോതസ്സ് അടയുന്നു. മിക്കവാറും റോഡപകടങ്ങള്‍ അപകടത്തിനിരയാകുന്നവരുടെ ചലനശേഷി തകര്‍ത്ത് നിത്യരോഗികളാക്കുന്നു. അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയിലാക്കുന്നതുവരെ മാത്രമേ മാധ്യമങ്ങള്‍ക്കും അധികാരികള്‍ക്കും താല്‍പ്പര്യമുള്ളൂ. തുടര്‍ന്നുള്ള ചികിത്സ, ചെലവുകളും ദുരിതങ്ങളും അപകടം പറ്റുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മാത്രമായിരിക്കും.
ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം ഡ്രൈവര്‍മാരുടെ ഇടയില്‍ വ്യാപിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ലഹരി പദാര്‍ത്ഥങ്ങളുടെ ഗന്ധം മിക്കവാറും ബ്രീത്ത് അനലൈസറുകളില്‍ കണ്ടുപിടിക്കാനാകില്ല. ദേശീയ-സംസ്ഥാന പാതകളിലല്ലാതെ 2012 ല്‍ മാത്രം 20,081 വാഹന അപകടങ്ങള്‍ ഉണ്ടായി. 2011 ല്‍ ഇത് 19,296 ആയിരുന്നു. ദേശീയപാതകളില്‍ 9,375 ഉം സംസ്ഥാന പാതകളില്‍ 6,718 ഉം വാഹന അപകടങ്ങള്‍ 2012 ല്‍ ഉണ്ടായി. 2012 ല്‍ മാത്രം സംസ്ഥാനത്ത് മൊത്തം 36,174 വാഹന അപകടങ്ങള്‍ സംഭവിച്ചു. ഇതില്‍ 26,034 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 4,286 പേരാണ് 2012 ല്‍ മാത്രം വാഹനാപകടങ്ങളില്‍ സംസ്ഥാനത്ത് മരണമടഞ്ഞത്. 2011 ല്‍ ഇത് 4,145 ആയിരുന്നു. 2012 ല്‍ എറണാകുളത്ത് 5,718 വാഹന അപകടങ്ങളും തിരുവനന്തപുരത്ത് 4,618 അപകടങ്ങളും ഉണ്ടായി. വയനാട്ടിലാണ് കേരളത്തില്‍ ഏറ്റവും കുറവ് വാഹന അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അത് 579 എണ്ണം.
25,445 ഇരുചക്രവാഹന അപകടങ്ങള്‍ സംസ്ഥാനത്ത് 2012 ല്‍ ഉണ്ടായി. കഴിഞ്ഞവര്‍ഷം 10,365 കാറപകടങ്ങളും 7,222 ഓട്ടോറിക്ഷാ അപകടങ്ങളും 3,819 പ്രൈവറ്റ് ബസ് അപകടങ്ങളും ഉണ്ടായി. കെഎസ്ആര്‍ടിസിയുടെ 1435 ബസ്സുകള്‍ അപകടത്തില്‍പ്പെട്ടു. 2072 ലോറി അപകടങ്ങളും 1967 മിനി ലോറി അപകടങ്ങളും 1019 ജീപ്പ്പ് അപകടങ്ങളും 2012 ല്‍ സംസ്ഥാനത്തുണ്ടായി; 1019 ജീപ്പ്പ് അപകടങ്ങളും. 2012 ലെ മിക്കവാറും അപകടങ്ങള്‍ അശ്രദ്ധയോടെ വാഹനങ്ങളോടിച്ചതുകൊണ്ടും ഡ്രൈവര്‍മാര്‍ മദ്യപിച്ചിരുന്നതിനാലാണെന്നുമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടങ്ങളില്‍ 2012 ല്‍ 168 പേരാണ് മരണമടഞ്ഞത്.
വാഹനം ഓടിക്കുമ്പോള്‍ മൊബെയില്‍ ഫോണ്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് എറണാകുളത്താണ്. പിടിക്കപ്പെട്ടാല്‍ വെറും 1000 രൂപ മാത്രം ഫൈനടച്ചാല്‍ മതിയെന്നതിനാല്‍ ഇത്തരം നടപടികളില്‍ നിന്നും വാഹനം ഓടിക്കുന്നവരെ പിന്തിരിക്കുവാനാകുന്നില്ല. ദല്‍ഹിയില്‍ മൊബെയില്‍ ഫോണ്‍ ഉപയോഗിച്ചും മദ്യപിച്ചും വാഹനം ഓടിക്കുന്നവരെ ഒരു ദിവസം മുഴുവന്‍ പോലീസ് സ്റ്റേഷനില്‍ നിര്‍ത്തുന്നതിനാല്‍ ഇത്തരം സംഭവങ്ങള്‍ ദല്‍ഹിയില്‍ കുറവാണെന്ന് പറയുന്നു. വാഹനങ്ങള്‍ ആളുകളെ ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്നതും അപകടം പറ്റിയ ആളെ ആശുപത്രിയിലാക്കുവാന്‍ ആളുകള്‍ തയ്യാറാകാത്തതും സംസ്ഥാനത്തെ സാമൂഹ്യ വ്യവസ്ഥിതിയുടെ അധഃപതനത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. നിരുത്തരവാദപരമായ ഡ്രൈവിംഗ് സംസ്ഥാനത്തെ വാഹന അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയും അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ട്.
കേരളത്തില്‍ ഏറ്റവും അധികം അഴിമതി നടക്കുന്നത് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ്. സംസ്ഥാനത്ത് ഒരു റോഡുപോലും നിശ്ചിത മാനദണ്ഡങ്ങളും ഉന്നതനിലവാരത്തിലും പണിയുന്നില്ല. എന്നാല്‍ മേല്‍ത്തരം റോഡുപണിക്കായി സംസ്ഥാനം പണം ചെലവാക്കുന്നുണ്ടുതാനും. ഇക്കാര്യത്തിലുള്ള ഖജനാവ് ചോര്‍ച്ച സര്‍ക്കാര്‍ വകുപ്പിന്റെ ഒത്താശയോടെ തന്നെയാണ് നടക്കുന്നത് എന്നുകൂടി അറിയുമ്പോള്‍ റോഡുകള്‍ കുറ്റമറ്റതായി പണിതീര്‍ന്നാല്‍ മാത്രമേ അത്ഭുതപ്പെടാനുള്ളൂ. റോഡ് പണിക്കുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നില്ല എന്നുള്ളതും അഴിമതി മൂലം പലപ്പോഴും അനുവദിച്ച തുകയും പത്ത് ശതമാനം പോലും റോഡ് പണിക്കായി ഉപയോഗിക്കുന്നില്ല എന്നുള്ളതും സംസ്ഥാനത്തെ റോഡുകള്‍ പണി തീരും മുമ്പെ നാമാവശേഷമാകുന്നതിന് ഇടവരുത്തുന്നു.
കരാറനുസരിച്ച് നിര്‍മാണത്തിന് ശേഷമുള്ള അറ്റകുറ്റ പണികള്‍ തീര്‍ക്കുന്നതിനും നിശ്ചിത കാലയളവിനുള്ളില്‍ റോഡ് കേട് വന്നാല്‍ കോണ്ട്രാക്ടര് പിഴയടക്കുന്നതിനും മറ്റുമുള്ള നിബന്ധനകള്‍ പാലിക്കാത്തിടത്തോളം നമ്മുടെ റോഡുപണികള്‍ പണം തട്ടിയെടുക്കുവാനുള്ള തന്ത്രമായി തന്നെ തുടരും. റോഡിന് വശങ്ങളിലുള്ള അശ്ലീല പരസ്യങ്ങളില്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ പതിയുന്നതുകൊണ്ടും അപകടം സംഭവിക്കുന്നുണ്ട്. സ്ത്രീകളുടെ അര്‍ദ്ധ നഗ്നതാ പ്രദര്‍ശനം വഴിയരികിലെ പരസ്യബോര്‍ഡുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് വാഹന അപകടങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുന്നു.
രാത്രികാലങ്ങളിലെ ഡ്രൈവിംഗിന് ഡ്രൈവര്‍മാരുടെ കാഴ്ച കുറവ് പലപ്പോഴും അപകടങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഹെഡ്ലൈറ്റ് ഡിം ചെയ്ത് എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സഹായം ചെയ്യാത്തത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുണ്ട്. രാത്രികാലങ്ങളിലെ വാഹന പാര്‍ക്കിംഗ് അടുത്തകാലത്തായി അപകടങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. വാഹനങ്ങള്‍ തെറ്റായ സൈഡിലൂടെ ഓവര്‍ ടേക്കിംഗ് നടത്തുന്നതും ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കാതെയുള്ള ഡ്രൈവിങ്ങും മറ്റ് വാഹനങ്ങള്‍ക്ക് അവശ്യം വേണ്ട സിഗ്നലുകള്‍ ഡ്രൈവര്‍മാര്‍ നല്‍കാത്തതും റോഡപകടങ്ങള്‍ക്ക് കാരണമാകുന്നു.
വാഹനമോടിക്കുന്നവര്‍ക്ക് മാത്രമല്ല റോഡപകടങ്ങളില്‍ പങ്ക്. റോഡ് മുറിച്ചു കടക്കുമ്പോള്‍ പോലും മൊബെയില്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് നടക്കുന്ന കാല്‍നട യാത്രക്കാര്‍ അശ്രദ്ധയോടെയുള്ള റോഡ് ഉപയോഗം എന്നിവയെല്ലാം റോഡപകടങ്ങള്‍ കൂട്ടുകയാണ്.
e-mail: [email protected]
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: