ന്യൂദല്‍ഹി: നേതൃമാറ്റം കൊണ്ടു മാത്രമേ കേരളത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകൂവെന്നും മന്ത്രിസഭാ പുന:സംഘടനയല്ല വേണ്ടതെന്നും ഐ ഗ്രൂപ്പ് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടു. ദല്‍ഹിയില്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍, ജോസഫ് വാഴയ്ക്കന്, വി.ഡി സതീശന് തുടങ്ങിയവര്‍ പങ്കെടുത്ത ഗ്രൂപ്പ് യോഗമാണ് ഇക്കാര്യം ഹൈക്കമാന്റിനെ അറിയിച്ചത്. ഇതോടെ സോണിയാഗാന്ധി ഇടപെട്ട് നടക്കുന്ന ചര്‍ച്ചയില്‍ കേരളത്തിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകില്ലെന്നാണ് സൂചന.
മന്ത്രിസഭയിലേക്കില്ലെന്ന മുന്‍നിലപാടില്‍ ഉറച്ചു നില്ക്കാന് ഗ്രൂപ്പ് യോഗം ചെന്നിത്തലയോട് ആവശ്യപ്പെട്ടു. സോളാര്‍ വിവാദം കെട്ടടങ്ങിയതിനു ശേഷം മാത്രമേ രമേശ് മന്ത്രിസഭയിലെത്താവൂ. നിലവിലെ സാഹചര്യത്തില്‍ ആഭ്യന്തരവകുപ്പ് ഏറ്റെടുത്താല്‍ സോളാര്‍ വിഷയത്തില്‍ സര്‍ക്കാരിനെ സംരക്ഷിക്കേണ്ട ചുമതല രമേശ് ചെന്നിത്തലയ്ക്ക് ഏല്‍ക്കേണ്ടി വരും. ഇത് ലക്ഷ്യമിട്ടാണ് എ ഗ്രൂപ്പ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം നല്‍കാമെന്ന നിലപാടിലെത്തിയത്. കെപിസിസി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടാല്‍ ഐ ഗ്രൂപ്പിന്റെ സ്ഥിതി കൂടുതല്‍ പരുങ്ങലിലാകുമെന്നും ഗ്രൂപ്പ് നേതാക്കളുടെ യോഗത്തില്‍ തീരുമാനമായി.
ഇന്നലെ രമേശ് ചെന്നിത്തല എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായും അഹമ്മദ് പട്ടേലുമായും ചര്‍ച്ച നടത്തി. നിലവിലെ സാഹചര്യത്തില്‍ ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് കൊണ്ടു വന്ന് സര്‍ക്കാരിന്റെ പ്രതിച്ഛായ വീണ്ടെടുക്കാനാണ് ഹൈക്കമാന്റിന്റെ നീക്കം. എന്നാല്‍ ഇതുകൊണ്ട് സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു ഫലവും ഉണ്ടാകില്ലെന്ന യാഥാര്‍ത്ഥ്യം കെപിസിസി പ്രസിഡന്റ് എഐസിസി പ്രതിനിധികളെ അറിയിച്ചു. പ്രശ്നം മന്ത്രിസഭാ പുന:സംഘടനയില്‍ അവസാനിക്കില്ലെന്നും നേതൃമാറ്റം മാത്രമാണ് ഏക മാര്‍ഗ്ഗമെന്നുമുള്ള നിലപാടും ചെന്നിത്തല ഹൈക്കമാന്റിനോട് വ്യക്തമാക്കി. എന്നാല്‍ തന്റെ മന്ത്രിസഭാ പ്രവേശനം തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നാണ് കൂടിക്കാഴ്ചയ്ക്കു ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞത്. രമേശ് മന്ത്രിസഭയിലെത്തണമെന്ന ഉമ്മന്‍ചാണ്ടിയുടെ ദൂതുമായി മന്ത്രി കെ.സി ജോസഫ് ഇതിനിടെ ചെന്നിത്തലയെ സന്ദര്‍ശിച്ചെങ്കിലും ഫലമുണ്ടായില്ല. ചെന്നിത്തല മന്ത്രിസഭയിലെത്തണമെന്ന എ ഗ്രൂപ്പ് നിലപാട് കെ.സി ജോസഫ് കെപിസിസി പ്രസിഡന്റിനെ നേരിട്ട് അറിയിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ രാത്രി 8.45ഓടെ ദല്‍ഹിയിലെത്തിയിട്ടുണ്ട്. തുടര്‍ന്ന് എ.കെ.ആന്റണിയുമായി രാത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തി. ചെന്നിത്തലയോട് മന്ത്രിസഭയില്‍ പ്രവേശിക്കണമെന്ന് ആന്റണി നേരിട്ട് ആവശ്യപ്പെടണമെന്ന് ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ചയില്‍ പറഞ്ഞതായറിയുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായും നടത്തുന്ന ചര്‍ച്ചകള്‍ക്കു ശേഷം പാര്‍ട്ടി അദ്ധ്യക്ഷ സോണിയാഗാന്ധിയുമായും ഉമ്മന്‍ചാണ്ടി ഇന്ന് ചര്‍ച്ച നടത്തും. കേരളത്തിലെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി പരിഹാരമുണ്ടാക്കുമെന്ന് സോണിയാഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് അഹമ്മദ് പട്ടേല്‍ അറിയിച്ചിട്ടുണ്ട്. ഉച്ചയ്ക്കു ശേഷം രമേശ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും സോണിയാഗാന്ധി സംയുക്തമായി വിളിപ്പിക്കുമെന്നറിയുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: