തിരുവനന്തപുരം : ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി നാടും കാടും ഇളക്കി നടന്ന കോണ്‍ഗ്രസ്സിലെ ഐ ഗ്രൂപ്പിന് വീണ്ടും തിരിച്ചടി. ഉപമുഖ്യമന്ത്രി വേണ്ടെന്ന് ഉമ്മന്‍ചാണ്ടിയുടെ നിലപാട് ഹൈക്കമാണ്ടും അംഗീകരിച്ചു. ഘടകകക്ഷികളുടെ എതിര്‍പ്പാണ് ഉപമുഖ്യമന്ത്രിയുടെ പദവി സൃഷ്ടിക്കേണ്ടെന്ന നിലപാടിന് ന്യായീകരണം പറയുന്നത്. ഉപമുഖ്യമന്ത്രി പദവി ലീഗിന് അവകാശപ്പെട്ടതെന്ന് നേരത്തെ അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍ രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെടുത്ത് ഐ ഗ്രൂപ്പിനെ വരുതിയിലാക്കാമെന്ന് ഹൈക്കമാണ്ട് കരുതുന്നു. എ.കെ. ആന്റയുടെ ഇടപെടലാണ് ഇത്തരമൊരു ധാരണയ്ക്ക് വഴിവച്ചത്.
ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ഒഴിയേണ്ടെന്ന് തന്നെയാണ് ആന്റണിയുടെ തീരുമാനം. എന്നാല്‍ രമേശിന് മന്ത്രിസഭയില്‍ ചേര്‍ക്കുന്നതിനോട് ആന്റണിക്ക് യോജിപ്പുമാണ്. വകുപ്പേത് നല്‍കണമെന്ന് കേരളത്തില്‍ തന്നെ തീരുമാനമെടുക്കും. ആഭ്യന്തരം രമേശിന് ലഭിക്കുന്ന കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. രമേശ് ഇപ്പോള്‍ മന്ത്രിസഭയില്‍ ചേരുന്നതില്‍ ഐ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന് ശക്തമായ വിജോയിപ്പുണ്ട്. മന്ത്രിസഭയും മുന്നണിയാകെയും നാണം കെട്ടുനില്‍ക്കുന്ന അവസ്ഥയില്‍ കെപിസിസി പ്രസിഡന്റ് മന്ത്രിയാകുന്നതിനോട് അവര്‍ക്ക് വിയോജിപ്പ്. രമേശിന്റെ പക്ഷംപിടിച്ച് കെ. മുരളീധരന് രംഗത്തുണ്ട്. മുരളീധരനെതിരെ എ ഗ്രൂപ്പുകാര്‍ പരസ്യമായി കളത്തിലിറങ്ങുകയും ചെയ്തു. എം.എം. ഹസ്സനും മുരളീധരനും തമ്മിലുള്ള വാഗ്വാദം അതിന്റെ തെളിവാണ്.
കോണ്‍ഗ്രസിലെ തര്‍ക്കങ്ങളും കേരളത്തിലെ വിവാദങ്ങളും കൊടുമ്പിരിക്കൊണ്ടിരിക്കെ പരിഹാരം പ്രതീക്ഷിച്ച് ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദല്‍ഹിയിലെത്തും. രമേശ് ചെന്നിത്തല ദല്‍ഹിയിലുണ്ട്. ഇന്ന് എന്തെങ്കിലും പാക്കേജിന് ദല്‍ഹിയില്‍ രൂപമുണ്ടാകുമെന്നാണ് ഭരണക്കാരുടെ പ്രതീക്ഷ.
ഇന്നത്തെ സാഹചര്യത്തില്‍ ഒരു മന്ത്രിയുടെ ഒഴിവ് കേരളത്തിലുണ്ട്. അത് കെ.ബി. ഗണേശ്കുമാര്‍ രാജിവച്ചത് മൂലമാണ്. ഗണേശിനെ വീണ്ടും മന്ത്രിയാക്കണമെന്ന ആവശ്യം ആര്. ബാലകോഷ്ണപിള്ള ഉന്നയിച്ചത് മുന്നണിക്ക് വീണ്ടു തലവേദനയാകും. മകനെ മന്ത്രിയാക്കിയിലെങ്കില് മുന്നോക്ക കോര്പ്പറേഷന് മേധാവി സ്ഥാനം. ഒഴിയുമെന്ന ഭീഷണിയും ഉയര്‍ത്തിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് (മാണി) പുതിയ ആവശ്യവുമായി രംഗത്തുണ്ട്. കേന്ദ്രത്തില്‍ ഒരു മന്ത്രിസ്ഥാനം കിട്ടണം എന്നാണത്. ലോകസഭയിലേക്ക് ഒരു സീറ്റുകൂടി കിട്ടണമെന്ന ആവശ്യവുമുണ്ട്. എല്ലാം ഉള്‍ക്കൊള്ളിച്ച് പാക്കേജ് ഉണ്ടാക്കാന്‍ കുറെ വെള്ളം കുടിക്കേണ്ടിവരുമെന്നുറപ്പാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: