പാലക്കാട്: കോടികള്‍ മുടക്കി അട്ടപ്പാടിയില്‍ നിര്‍മ്മിച്ച വീടുകള്‍ നശിച്ചുകൊണ്ടിരിക്കുന്നു. ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡവലപ്മെന്റ് പദ്ധതി വഴി അട്ടപ്പാടിയില്‍ നിര്‍മ്മിച്ച അയ്യായിരത്തിലധികം വീടുകള്‍ പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പുതുക്കി പണിയണമെന്നാണ് നിയമമെങ്കിലും അവയെല്ലാം ഇന്ന് ഏറെക്കൂറെ തകര്‍ന്ന നിലയിലാണ്. പത്തു മുതല്‍ നാല്‍പ്പത് വരെ വര്‍ഷം പഴക്കമുള്ള വീടുകളാണ് ഇപ്പോള്‍ അട്ടപ്പാടിയിലുള്ളത്. പുതുക്കി പണിയുന്നതിനുള്ള തുക യഥാസമയം ലഭിക്കാത്തതുമുലമാണ് പലവീടുകളും നിലംപതിച്ചത്. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഇത് നടത്തേണ്ടതെങ്കിലും ഇതുവരെ അവരുടെ ഭാഗത്തു നിന്നും യാതൊരുവിധ സഹായങ്ങളും ലഭ്യമായിട്ടില്ലെന്ന് അവര്‍ പറയുന്നു. അട്ടപ്പാടിയിലെ 186 ഊരുകളിലായി 14 ഭവനപദ്ധതികള്‍ പൂര്‍ത്തിയാക്കിയാതായാണ് സര്‍ക്കാര്‍ രേഖകളിലുള്ളത്.അതേസമയം അട്ടപ്പാടിയിലെ എല്ലാവര്ക്കും കക്കൂസുകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോള്‍ അവയില്‍ ഒന്നുപോലും ആദിവാസികള്‍ക്ക് പ്രയോജനപ്പെടുന്നില്ല എന്നതാണ് വാസ്തവം.
ആദിവാസി ഊരുകളുടെ വികസനത്തിനും പുരോഗതിക്കുമുള്ള വിഹിതം ഗ്രാമപഞ്ചായത്താണ് തീരുമാനിക്കുന്നത്. എന്നാല്‍ തുക തികയാതെ വന്നാല്‍ വിവിധ പ്ലാന്‍ ഫണ്ടുകള്‍ക്കായി വകയിരുത്തിയതില്‍ നിന്നും വിനിയോഗിക്കും. ഒരു വീടുനിര്‍മ്മിക്കുന്നതിന് കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത് 48,500 രൂപയാണ്. ഇത്തവണയത് 70000 രൂപയായി ഉയര്‍ത്തിയെങ്കിലും വീട് നിര്‍മ്മിക്കാന്‍ രണ്ട് ലക്ഷം രൂപയോളം ചിലവ് വരും.
1960 ല്‍ മൂവായിരം രൂപ ചിലവില്‍ നിര്‍മ്മിച്ച വീടുകളും അട്ടപ്പാടിയില്‍ ഉണ്ട് . ഇവയെല്ലാം കാലപ്പഴക്കത്താല്‍ തകര്‍ന്ന നിലയിലാണ്. അറ്റകുറ്റ പണികള്‍ക്കുള്ള തുക പിന്നീട് ലഭ്യമായില്ലെന്നതാണ് കാരണം. ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡവലപ്മെന്റ് പദ്ധതി വഴി 2006-2011 കാലയളവില്‍ അനുവദിച്ച 430 വീടുകളില്‍ 2011 മാര്‍ച്ച് 31 വരെ 49 വീടുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത് . ബാക്കിയുള്ള 37 വീടുകളുടെ പണി പൂര്‍ത്തിയാകാനുമുണ്ട്.
ഊരുകൂട്ടം വഴി തെരഞ്ഞടുക്കപ്പെടുന്നവര്ക്കാണ് വീടു നിര്‍മ്മാണത്തിനുള്ള തുക അനുവദിക്കുന്നത്..സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ചായിരിക്കണം വീടു നിര്‍മ്മിക്കേണ്ടത്. എഗ്രിമെന്റ് പ്രകാരമാണ് തുക നല്‍കുക. ആദ്യഘട്ടത്തില്‍ അനുവദിക്കുന്ന തുക കൊണ്ട് പണിപൂര്ത്തിയായല് മാത്രമേ രണ്ടാംഘട്ട തുക ലഭിക്കുകയുള്ളു. ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ തന്നെ പ്രസ്തുത തുക തികയാറില്ല . എന്നാല്‍ ആദിവാസികളായ ഇവര്‍ക്ക് നിത്യനിദാന ചിലവുകള്‍ക്ക് തന്നെ ബുദ്ധിമുട്ടുമ്പോള്‍ പണി പൂര്‍ത്തിയാക്കാന്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയാണ്. നിത്യചിലവിന് തന്നെ നിവൃത്തിയില്ലാത്ത ഇവര്‍ പണി പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി ആദ്യഘട്ടം പോലും പൂര്‍ത്തിയാക്കാത്ത നിരവധി ആദിവാസി കുടുംബങ്ങളുണ്ട് അട്ടപ്പാടിയില്‍. ഓരോഘട്ടം പൂര്‍ത്തിയാക്കുന്നതിനുസരിച്ച് രൂപ നല്‍കുമെന്നാണ് ഐടിഡിപി അധികൃതരുടെ മറുപടി. ഇത്തരത്തില്‍ ഓരോ വര്‍ഷവും അനുവദിക്കുന്ന വീടുകളാണ് വര്ഷങ്ങളായും പണിതീരാതെ കിടക്കുന്നത്.എന്നാല്‍ വീടു നിര്‍മ്മാണത്തിനായി അനുവദിക്കുന്ന തുക ഓരോ ഘട്ടം പൂര്‍ത്തിയാക്കാന്‍ എത്രവര്‍ഷം കഴിഞ്ഞാലും അവര്‍ക്കു ലഭികുമെന്നാണ് ഐടിഡിപി ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്.
2012-13 കാലയളവില്‍ അനുവദിച്ച 68 വീടുകളുടെ പണി പൂര്‍ത്തിയായിട്ടില്ലെന്നിരിക്കെ . അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് രണ്ടരലക്ഷം രൂപയുടെ 80വീടുകള്‍ നിര്‍മ്മിക്കുവാനാണ് സര്‍ക്കാര്‍ തീരുമാനം.ഇതിനനുസരിച്ച് ആദിവാസി കുടുംബങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.
സിജ പി.എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: