തിരുവനന്തപുരം :തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ കൂടുംകുളം ആണവപദ്ധതിയെ കേരളം ശക്തമായി എതിര്‍ക്കുന്നു എന്ന വാദമുയര്‍ത്തി കേരളത്തിന് വൈദ്യുതി നല്കാതിരിക്കുവാനുളള തമിഴ്നാടിന്റെ ശ്രമം പ്രതിക്ഷേധാര്ഹവും വസ്തുതകള്‍ക്ക് വിരുദ്ധവുമാണെന്ന് ഊര്‍ജ്ജ ഗതാഗത വകുപ്പ് മന്ത്രി ആര്യാടന് മുഹമ്മദ് അറിയിച്ചു. തമിഴ്നാടിന്റെ ഈ വാദം സര്‍ക്കാര്‍ നിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഗാഡ്ഗില്‍ ഫോര്‍മുല അനുസരിച്ച് കൂടംകുളത്ത് ഉല്‍പ്പാദിപ്പിക്കുന്ന 2000 മെഗാവാട്ട് വൈദ്യുതിയുടെ 13 ശതാമനം (266 മെഗാവാട്ട്) കേരളത്തിന് 2007 ല്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നതാണ്. എന്നാല്‍ അനുവദനീയമായ 266 മെഗാവാട്ടിനു പുറമേ, കേരളത്തിന്റെ ഊര്‍ജ്ജ ദൗര്‍ലഭ്യം കണക്കിലെടുത്ത് അണ് അലോക്കേറ്റഡ് ക്വാട്ടയില്‍ നിന്ന് കൂടുതല്‍ വൈദ്യുതി (അധികമായി 250 മെഗാവാട്ടെങ്കിലും) അനുവദിക്കണമെന്ന് കേരളം നിരന്തരമായി ആവശ്യപ്പെട്ടുവന്നിരുന്നു.
ഇക്കാര്യത്തിനായി കാലാകാലങ്ങളില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര ഊര്ജ്ജമന്ത്രിക്കും നിരവധി കത്തുകളും നിവേദനങ്ങളും കേരളം നല്‍കിയിട്ടുണ്ട്. 2012 ഡിസംബറില്‍ കേരളത്തിന് കൂടംകുളം ആണവനിലയത്തില്‍ നിന്നും 266 മെഗാവാട്ട് ഇതിനകം തന്നെ അലോട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചിട്ടുണ്ട്. കൂടംകുളത്തു നിന്നും കേരളത്തിന് അവകാശപ്പെട്ട 266 മെഗാവാട്ട് ലഭിക്കും എന്നുറപ്പായതിനെ തുടര്‍ന്ന് കൂടംകുളത്തുല്പ്പാദിപ്പിക്കുന്ന വൈദ്യുതി കേരളത്തിന് നല്‍കുന്നത് നടയുന്നതിനാണ് തമിഴ്നാട് പുതിയ വാദം ഉയര്‍ത്തുന്നത്. കേരളം ആണവ പദ്ധതിയെ എതിര്‍ത്തിട്ടില്ല എന്നുമാത്രമല്ല ഈ പദ്ധതിയില്‍ നിന്ന് കൂടുതല്‍ വൈദ്യുതി ആവശ്യപ്പെടുകയുമാണ് ചെയ്തിട്ടുളളത്. ഈ വസ്തുതകള്‍ മറച്ചുവച്ച് കേരളം ആണവ പദ്ധതിയെ എതിര്‍ക്കുന്നു എന്ന വാദം ഉയര്‍ത്തിയതിലൂടെ കേരളത്തിന് കൂടംകുളത്തു നിന്നുളള വൈദ്യുതി നിഷേധിക്കാനാണ് തമിഴ്നാടിന്റെ ശ്രമം എന്ന് കരുതേണ്ടിയിരിക്കുന്നു. കൂടംകുളം ഒരു കേന്ദ്ര ജനറേറ്റിംഗ് സ്റ്റേഷനാണ്. കേന്ദ്ര ജനറേറ്റിംഗ് സ്റ്റേഷനില്‍ നിന്നും ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി നല്‍കുന്നതിന് കേന്ദ്രം ഉണ്ടാക്കിയ ഫോര്‍മുലയാണ് ഗാര്‍ഡ്ഗില്‍ ഫോര്‍മുല. അതിനാല്‍ കേരളത്തിന് കൂടംകുളത്തു നിന്ന് അനുവദിക്കപ്പെട്ട 266 മെഗാവാട്ട് ലഭിക്കുകതന്നെ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: