ന്യൂദല്‍ഹി: ആന്ധ്രാപ്രദേശിനെ രണ്ട് സംസ്ഥാനങ്ങളായി വിഭജിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഇന്ന് നടക്കും. വൈകിട്ട് 5.30ന് ചേരുന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി യോഗത്തില്‍ സംസ്ഥാന വിഭജനം പ്രഖ്യാപിക്കും.
എന്നാല്‍ സംസ്ഥാന വിഭജനം സംബന്ധിച്ച അവസാന ധാരണകള്‍ ഇന്നലെയും വ്യക്തമായിട്ടില്ല. മൂന്നിന പരിഹാരമാര്‍ഗ്ഗങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നിലെത്തിയിരിക്കുന്നത്. ഇന്നത്തെ യോഗത്തിനുശേഷം മാത്രമേ വിഭജനം ഏതു തരത്തിലായിരിക്കുമെന്ന് വ്യക്തമാകൂ.
സംസ്ഥാനത്തെ തീര ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിങ്ങനെ രണ്ടായി വിഭജിക്കുന്ന ഫോര്‍മുല യാഥാര്‍ത്ഥ്യമാകാനാണ് കൂടുതല്‍ സാധ്യത. ഹൈദ്രാബാദിനെ പത്തു വര്‍ഷത്തേക്ക് കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടായിരിക്കും വിഭജനപ്രക്രിയ.
പത്തു ജില്ലകളെ ഉള്‍പ്പെടുത്തി തെലുങ്കാനയും 13 ജില്ലകളുമായി തീര ആന്ധാപ്രദേശും രൂപീകരിക്കണമെന്നതാണ് രണ്ടാമത് ഫോര്‍മുല. റായല്‍ തെലങ്കാന രൂപീകരിക്കണമെന്ന മൂന്നാമത്തെ ഫോര്‍മുലയില്‍ തെലങ്കാന,തീര ആന്ധ്രാപ്രദേശ്,റായല്‍സീമ എന്നിങ്ങനെ മൂന്നായി വിഭജിക്കും. ഇതില്‍ തെലങ്കാനയില്‍ 10 ജില്ലകളും തീര ആന്ധ്രയില്‍ 9 ജില്ലകളും റായല്‍സീമയില്‍ 4 ജില്ലകളും ഉള്‍പ്പെടും. അവസാന നിമിഷം തീര ആന്ധ്രയില്‍ നിന്ന് രണ്ട് ജില്ലകളെക്കൂടി റായല്സീമയിലേക്ക് ഉള്‍പ്പെടുത്താമെന്ന ധാരണയും ഉണ്ടായിട്ടുണ്ട്.
മുഖ്യമന്ത്രിയും പതിനഞ്ച് മന്ത്രിമാരും രാജിക്കത്ത് നല്കി സംസ്ഥാന വിഭജനം തടയാന്‍ ശ്രമിച്ചെങ്കിലും വര്‍ഷങ്ങളായി കോണ്‍ഗ്രസിനെ കുഴക്കിയ തെലങ്കാന പ്രശ്നം പരിഹരിക്കാന്‍ മറ്റുവഴികള്‍ കണ്ടെത്താന്‍ കോണ്‍ഗ്രസ്സിനായില്ല. ആന്ധ്രാപ്രദേശ് മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാര്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് ചര്‍ച്ച നടത്തിയെങ്കിലും വിഭജന പ്രക്രിയയുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനം.
ഇതോടെ സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ പിന്തുണയും ഉറപ്പിക്കാമെന്ന കണക്കു കൂട്ടലിലാണ് കോണ്‍ഗ്രസ്. എന്നാല്‍ വിഭജനം കോണ്‍ഗ്രസിന് എതിരായി മാറുമെന്ന വികാരമാണ് ആന്ധ്രാപ്രദേശിലെ വലിയൊരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്.
ഇതിനു പുറമേ തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവും വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് വിജയമ്മയും ആന്ധ്രാപ്രദേശിനെ വിഭജിക്കരുതെന്ന ആവശ്യം ഉന്നയിച്ച് സംയുക്തമായി രംഗത്തെത്തി. കേന്ദ്രമന്ത്രിമാരും ആന്ധ്രയില്‍ നിന്നുള്ള എംപിമാരും സംസ്ഥാന വിഭജനത്തെ എതിര്‍ക്കുകയാണ്.
2009ലാണ് സംസ്ഥാന വിഭജനത്തിന് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം അനുകൂല നിലപാടെടുത്തത്. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ പ്രതിഷേധം ശക്തമായതോടെ നിലപാടില്‍നിന്നും കോണ്‍ഗ്രസ് പിന്നോട്ടു പോയി. ഇതിനുശേഷം നിരവധി എംഎല്‍എമാരും സംസ്ഥാന മന്ത്രിമാരും തെലങ്കാന രൂപീകരിക്കണമെന്നാവശ്യപ്പെട്ട് രാജിവെച്ചതോടെയാണ് വീണ്ടും വിഭജനത്തിന് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
വിഭജനം കോണ്‍ഗ്രസിനെ വീണ്ടും വലിയ തകര്‍ച്ചയിലേക്ക് നയിക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതീക്ഷിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: