തിരുവനന്തപുരം:പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ ഭരണാനുകൂല എംപിമാരില്‍നിന്ന് സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം. പ്രതിപക്ഷ എംപിമാര്‍ ബഹിഷ്കരിച്ച യോഗത്തില്‍ എംപി ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത അലംഭാവമാണ് കാട്ടുന്നതെന്ന വിമര്‍ശനമാണുണ്ടായത്. ഫണ്ട് വിനിയോഗത്തില്‍ എംപിയാണ് പദ്ധതി നിര്‍ദ്ദേശിക്കുന്നതെങ്കിലും സംസ്ഥാന സര്‍ക്കാരിനാണ് അത് നടപ്പിലാക്കുന്നതിനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം. അത് ഫലപ്രദമായി നിര്‍വ്വഹിക്കപ്പെടാത്തതിനാല്‍ ഫണ്ട് പലപ്പോഴും പ്രയോജനകരമായി വിനിയോഗിക്കാന്‍ കഴിയുന്നില്ലെന്നാണ് എംപിമാരുടെ വിമര്‍ശനം. പ്രതിഷേധം ഒരുഘട്ടത്തില്‍ വാക്കേറ്റത്തിന്റെ വക്കോളമെത്തി. സര്‍ക്കാര്‍ വകുപ്പുകള്‍ കുറ്റകരമായ അലംഭാവം കാട്ടുകയാണെന്ന് ചിലര്‍ തുറന്നടിച്ചു. പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി കെ.സി.ജോസഫ് വിമര്‍ശനമുണ്ടായതായി അറിയിക്കുകയും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാട്ടിയതായി സമ്മതിക്കുകയും ചെയ്തു. ഇത് മറികടക്കാന്‍ നടപടികളുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
അടുത്തമാസം അഞ്ചിന് തുടങ്ങുന്ന സമ്മേളനത്തിന്റെ മുന്നോടിയായി യോഗം വിളിച്ചത് ഇന്നലെയാണ്. യോഗം പ്രഹസനമാക്കിയെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. പാര്‍ലമെന്റില്‍ ഉന്നയിക്കേണ്ട ചോദ്യങ്ങള്‍ 15 ദിവസംമുമ്പ് നല്‍കണമെന്ന ചട്ടം നിലനില്‍ക്കേ യോഗംകൊണ്ട് വലിയ പ്രയോജനമില്ല. സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടിയെ ബഹിഷ്കരിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ എംപിമാര്‍ യോഗം ബഹിഷ്കരിച്ചത്. എന്നാല്‍ വികസനക്കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് കേരളത്തിന്റെ ഭാവിക്ക് നല്ലതല്ലെന്ന് പറഞ്ഞ മന്ത്രി കെ.സി.ജോസഫ് പ്രതിപക്ഷത്തിന്റെ ബഹിഷ്കരണം നിര്‍ഭാഗ്യകരമാണെന്ന് പ്രതികരിച്ചു.
അഞ്ച് സംസ്ഥാന മന്ത്രിമാരും മൂന്ന് കോണ്‍ഗ്രസ് എംപിമാരും യോഗത്തില്‍ നിന്ന് വിട്ടു നിന്നു. എ.പി. അനില്‍കുമാര്‍, കെ.പി.മോഹനന്, പി.ജെ.ജോസഫ്, ഷിബു ബേബി ജോണ്‍, വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നി മന്ത്രിമാരും കെ.സുധാകരന്, പി.ടി.തോമസ്, എം.ഐ.ഷാനവാസ് എന്നീ എംപിമാരുമാണ് വിട്ടുനിന്നത്. പങ്കെടുത്ത മന്ത്രിമാരില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.കെ.അബ്ദുള്റബ്ബും മഞ്ഞളാംകുഴി അലിയും യോഗം തുടങ്ങി പത്തു മിനിട്ടിനുള്ളില്‍ മടങ്ങുകയും ചെയ്തു. എ.കെ.ആന്റണി, വയലാര്രവി, മുല്ലപ്പള്ളി രാമചന്ദ്രന്, ഇ.അഹമ്മദ്, കെ.സി.വേണുഗോപാല്‍ എന്നിവര്‍ ദല്‍ഹിയിലെ തിരക്കു കാരണം യോഗത്തിനെത്തില്ലെന്ന് അറിയിച്ചതായി കെ.സി.ജോസഫ് പറഞ്ഞു.
കേരളത്തിന് റെയില്‍വേ സോണ്‍ ലഭിക്കുന്നതിനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ എം.പിമാരുടെ യോഗത്തില്‍ തീരുമാനമായി. ഇതുള്‍പ്പടെ കുറേക്കാലമായി എം.പിമാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന അജണ്ടയാണ് യോഗത്തിനുണ്ടായിരുന്നത്. റെയില്‍വേസോണ്‍ സംബന്ധിച്ച് പഠനം നടത്താന്‍ ചുമതലപ്പെടുത്തിയ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലുടന്‍ ഇതു സംബന്ധിച്ച തുടര്‍ നടപടികള്‍ സ്വീകരിക്കും. റെയില്‍വേ സോണിന്റെ ആസ്ഥാനം സംബന്ധിച്ച് തര്‍ക്കങ്ങളൊന്നുമില്ലെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. റബ്ബറിന്റെ ഇറക്കുമതി തീരുവ ഇരുപത് ശതമാനമായി നിലനിര്‍ത്തണമെന്ന് കേന്ദ്രത്തോടാവശ്യപ്പെടും.
കാലവര്ഷക്കെടുതികള്ക്കുളള ധനസഹായമായി 607 കോടിരൂപ ആവശ്യപ്പെടാന്‍ യോഗത്തില്‍ തീരുമാനമായി. കേന്ദ്ര മാനദണ്ഡപ്രകാരം 407 കോടിരൂപയ്ക്കു മാത്രമേ കേരളത്തിന് അര്‍ഹതയുള്ളൂവെങ്കിലും കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് 607 കോടി രൂപ ആവശ്യപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു. കടലാക്രമണത്തില്‍ വരുന്ന നാശങ്ങളും, ഇടിമിന്നല്‍ കാരണമുണ്ടാകുന്ന മരണങ്ങളും ദേശീയദുരന്തത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് കോച്ച് ഫാക്ടറിയുടെ നിര്‍മ്മാണവുമായി സഹകരിക്കാന്‍ സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യ തയ്യാറായിട്ടുണ്ട്.
ഇക്കാര്യത്തില്‍ ആവശ്യമായ നടപടിയെടുക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെടും. വിദ്യാഭ്യാസ വായ്പകള്‍ എടുക്കുന്നതില്‍ വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും യോഗം ചര്‍ച്ച ചെയ്തു. മൂന്നുലക്ഷംവരെ വാര്‍ഷിക വരിസംഖ്യയുള്ള വിദ്യാര്‍ഥികള്‍ക്ക് പലിശയിളവ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ പല ബാങ്കുകളും റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങള്‍ക്ക് ക്രമവിരുദ്ധമായാണ് വിദ്യാഭ്യാസ വായ്പകള്‍ക്കായി ചട്ടങ്ങളുണ്ടാക്കുന്നത്. അറുപത് ശതമാനം മാര്‍ക്കുണ്ടെങ്കില്‍ മാത്രമേ വിദ്യാഭ്യാസലോണ്‍ ലഭിക്കൂയെന്ന് പല ബാങ്കുകളും പ്രചാരണം നടത്തുന്നുണ്ട്. അത് റിസര്‍വ് ബാങ്കിന്റെ ചട്ടമല്ല മറിച്ച് ഇന്ത്യന്‍ ബാങ്കേഴ്സ് അസോസിയേഷന്റെതാണ്. 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് വിദ്യാഭ്യാസ ലോണുകള്‍ ലഭിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഇക്കാര്യം അടുത്ത സ്റ്റേറ്റ് ബാങ്കേഴ്സ് കമ്മറ്റിയില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: