ന്യൂദല്‍ഹി: 2008ലെ ബട്ല ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് ജീവപര്യന്തം തടവുശിക്ഷ. ഏറ്റുമുട്ടലിനിടെ പോലീസ് ഉദ്യോഗസ്ഥനായ എം.സി ശര്‍മ്മ കൊല്ലപ്പെടുകയും മറ്റു രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസിലാണ് പ്രതി ഷെഹ്സാദ് അഹമ്മദിനെ ശിക്ഷിച്ചത്. കൂടാതെ പിഴയായി 95000 രൂപയും വിധിച്ചു. ഇതില്‍ 40000 രൂപ മരിച്ച എം.സിശര്മ്മയുടെ ബന്ധുക്കള്‍ക്കും 20000 രൂപവീതം പരിക്കേറ്റവര്‍ക്കും നല്‍കണമെന്ന് അഡീഷണല്‍ സെഷന്‍സ് ജഡജ് രാജേണ്ടര്‍ കുമാര്‍ ശാസ്ത്രി ഉത്തരവിട്ടു.
പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂട്ടര്‍ സത്വീന്ദര് കൗര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. സമൂഹത്തിന് ആപത്താണ് പ്രതി ഷെഹ്സാദ് അഹമ്മദെന്നും പ്രോസിക്യൂഷന് വാദിച്ചു. എന്നാല്‍ അത്യപൂര്‍വ്വമായ കേസായിരുന്നില്ല എന്ന് വിലയിരുത്തിയ കോടതി പ്രതിയെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയയായിരുന്നു.
വ്യാജ ഏറ്റുമുട്ടലെന്ന് ആരോപിക്കപ്പെട്ട ദല്‍ഹിയിലെ ബട്ട്ല ഹൗസ് ഏറ്റുമുട്ടല്‍ യഥാര്‍ത്ഥമാണെന്നും ഏറ്റുമുട്ടലിനിടെ പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ട കേസില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരനായ പ്രതി ഷെഹ്സാദ് അഹമ്മദ് കുറ്റക്കാരനാണെന്നും കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ദല്‍ഹിയിലെ സാകേത് കോടതിയില്‍ നടന്ന കേസില്‍ ആറ് ദൃക്സാക്ഷികളെ ഉള്‍പ്പെടെ 70 സാക്ഷികളെ പ്രോസിക്യൂഷന് വിസ്തരിച്ചു. റെയ്ഡില്‍ പങ്കെടുത്ത ദല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലിലെ ഉദ്യോഗസ്ഥരുള്‍പ്പെടെ കേസില്‍ ദൃക്സാക്ഷികളായിരുന്നു.
2008 സപ്തംബര്‍ 19ന് ബട്ല ഹൗസില്‍ നടന്ന വെടിവെയ്പില്‍ കൂട്ടു പ്രതിയായ ജുനൈദിനൊപ്പം ഷെഹ്സാദ് അഹമ്മദ് ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും ചാടി വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിചാരണ വേളയില്‍ പ്രോസിക്യൂഷന് വാദിച്ചത്. ബട്ല ഹൗസിലെ ജാമിയാ നഗര്‍ ഫല്‍റ്റില്‍ പോലീസിന് നേരെ വെടിയുതിര്‍ത്തവര്‍ക്കൊപ്പം ഷെഹ്സാദ് അഹമ്മദ് ഉണ്ടായിരുന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ച കോടതി പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സാഹചര്യ തെളിവുകളും ഫോണ്‍ റെക്കോര്‍ഡുകളും പ്രോസിക്യൂഷന് വാദത്തിനിടെ ഹാജരാക്കിയിരുന്നു. വെടിവെയ്പ് നടന്ന ഫ്ലാറ്റില്‍ ഷെഹ്സാദ് അഹമ്മദ് ഇല്ലായിരുന്നെന്ന പ്രതിഭാഗത്തിന്റെ വാദങ്ങള്‍ കോടതി തള്ളിക്കളയുകയായിരുന്നു.
2008 സപ്തംബര്‍ 13ന് ദല്‍ഹിയിലെ കരോള്‍ ബാഗ്,കൊണാട്ട്പ്ലേസ്,ഗ്രേറ്റര്‍ കൈലാഷ്, ഇന്ത്യാഗേറ്റ് എന്നിവിടങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്തിയ കേസിലെ പ്രതികളാണ് കൊല്ലപ്പെട്ട മുഹമ്മദ് ആതിഫ്,മുഹമ്മദ് സജിദ്, ഷെഹ്സാദ് അഹമ്മദ്, ജുനൈദ്,മുഹമ്മദ് സെയ്ഫ് എന്നിവര്‍.ഇവരില്‍ ആതിഫും സാജിദും വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ഷെഹ്സാദ് അഹമ്മദ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. വെടിവെപ്പുണ്ടായ ഉടന്‍ തന്നെ ടോയ്ലറ്റില് കയറി ഒളിച്ച മുഹമ്മദ് സെയ്ഫ് കീഴടങ്ങിയിരുന്നു. സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട ജുനൈദ് ഒളിവിലാണ്. ദല്‍ഹി സ്ഫോടനങ്ങളില്‍ 26 പേര് മരിക്കുകയും 133 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: