ന്യൂദല്‍ഹി: ആന്ധ്രാപ്രദേശിനെ രണ്ടാക്കി വിഭജിച്ചുകൊണ്ട് രാജ്യത്തെ 29-ാമത് സംസ്ഥാനമായി തെലങ്കാന രൂപീകരിക്കാന്‍ നിവൃത്തിയില്ലാതെ കോണ്‍ഗ്രസ് പ്രമേയം പാസാക്കി. ആന്ധ്രാപ്രദേശ്,തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ തലസ്ഥാനമായി അടുത്ത പത്ത് വര്‍ഷത്തേക്ക് ഹൈദരാബാദ് തുടരുന്നതുള്‍പ്പെടെയുള്ള തീരുമാനം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ഇന്നലെ പാസാക്കി. എന്നാല്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയുടേയും വലിയൊരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടേയും വിയോജിപ്പോടെ സ്വീകരിച്ച തീരുമാനം കോണ്‍ഗ്രസിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
തെലങ്കാന രൂപീകരിക്കുന്നതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലുണ്ടാകും. ഇന്നലെ ദല്‍ഹിയില്‍ നടന്ന യുപിഎ ഏകോപന സമിതിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും സംസ്ഥാന വിഭജനത്തിന് അംഗീകാരം നല്‍കുകയായിരുന്നു. ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ വളരെ നേരത്തെ അംഗീകരിച്ച വിഭജനം പ്രതിഷേധങ്ങള്‍ ശക്തമായതോടെയാണ് കോണ്‍ഗ്രസിന് അംഗീകരിക്കേണ്ടിവന്നത്.
സീമാന്ദ്ര, റായല തെലുങ്കാന എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങളായുള്ള ആന്ധ്രാപ്രദേശിന്റെ വിഭജനത്തിന് പാര്‍ലമെന്റിന്റെയും ആന്ധ്രാ നിയമസഭയുടെയും അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിക്കു മുമ്പിലുള്ള കടമ്പ ഇനി ഇതാണ്. ആഗസ്ത് 5ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനു മുമ്പ് വിഭജനം സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ മണ്‍സൂണ്‍ സെഷനില്‍ ബില്‍ പാര്‍ലമെന്റില്‍ വരാനുള്ള സാധ്യത കുറവാണ്.
തെലങ്കാന രൂപീകരണത്തിന്റെ പശ്ചാത്തലത്തില്‍ ആന്ധ്രാപ്രദേശിലെങ്ങും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആന്ധ്രാവിഭജനത്തിനെതിരെ വലിയ പ്രതിഷേധം ഉയരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പ്രതിഷേധക്കാരെ തണുപ്പിക്കുന്നതിനായി ചില പ്രഖ്യാപനങ്ങളും ഇന്ന് കേന്ദ്രമന്ത്രിസഭായോഗത്തിലുണ്ടായേക്കും.
പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ വസതിയില്‍ നടന്ന യുപിഎ ഏകോപന സമിതി യോഗത്തിലാണ് തെലങ്കാന രൂപീകരണത്തില്‍ ആദ്യ തീരുമാനമുണ്ടായത്. യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അജിത് സിംഗാണ് യോഗ തീരുമാനം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. തെലുങ്കാന രൂപീകരണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നിലനില്ക്കുകയാണെങ്കിലും സംസ്ഥാന വിഭജന നിലപാട് കൈക്കൊള്ളുകയാണെന്ന് അജിത് സിംഗ് പറഞ്ഞു. ഇതിനുശേഷം വൈകിട്ട് 5.30ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലും സംസ്ഥാന വിഭജന തീരുമാനം പാസാക്കി.
മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അതൃപ്തി മറികടന്നാണ് സംസ്ഥാന വിഭജനക്കാര്യത്തില്‍ കോണ്‍ഗ്രസ് അന്തിമ തീരുമാനമെടുത്തത്. മുഖ്യമന്ത്രിയും 15 മന്ത്രിമാരും വിഭജനത്തിനെതിരെ കോണ്‍ഗ്രസ് അദ്ധ്യക്ഷയ്ക്ക് രാജിക്കത്ത് നല്‍കിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ യോഗശേഷം കിരണ്‍കുമാര്‍ റെഡ്ഡി പെട്ടെന്നു തന്നെ ഹൈദ്രാബാദിലേക്ക് തിരിച്ചു.
ആന്ധ്രപ്രദേശിലെ ജനസംഖ്യയുടെ 42 ശതമാനത്തോളം വരുന്ന പ്രദേശങ്ങളെ ചേര്‍ത്ത് തെലങ്കാന സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം ക്രമസമാധാന പ്രശ്നമായി വളര്‍ന്നതോടെ നിരവധി ആത്മഹത്യകളും കൊലപാതകങ്ങളും സംസ്ഥാനത്ത് നടന്നിരുന്നു. എന്നാല്‍ അന്ന് തെലങ്കാനയ്ക്കെതിരെ നിലപാടു സ്വീകരിച്ച കോണ്‍ഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജനവികാരം അനുകൂലമാക്കുന്നതിനാണ് ഇപ്പോള്‍ സംസ്ഥാന വിഭജനത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്.
റായലസീമയിലെ കര്‍ണൂല്‍ , ആനന്ദ്പൂര്‍ ജില്ലകള്‍ കൂടി തെലുങ്കാനയില്‍ ഉള്‍പ്പെടുത്തുന്നതിനെ തെലുങ്കാന രാഷ്ട്ര സമിതി എതിര്‍ത്തെങ്കിലും തെലങ്കാന രൂപീകരണ തീരുമാനത്തെ സ്വാഗതം ചെയ്തു. ജനങ്ങള്‍ വര്‍ഷങ്ങളായി ആഗ്രഹിച്ച തീരുമാനം ഇപ്പോഴെങ്കിലും സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായത് ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ സമ്മര്‍ദ്ദഫലമായാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. തെലുങ്കുദേശം പാര്‍ട്ടി,സിപിഐ എന്നീ കക്ഷികളും വിഭജനത്തെ അനുകൂലിച്ചു.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: