കോഴിക്കോട്: ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരന് വധക്കേസ്സിന്റെ സാക്ഷി വിസ്താരം എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേകകോടതിയില്‍ ഇന്നലെ പൂര്‍ത്തിയായി. ഫെബ്രുവരി 11 മുതലാണ് ജഡ്ജി ആര്. നാരായണപിഷാരടി മുമ്പാകെ പ്രോസിക്യൂഷന് സാക്ഷികളുടെ വിസ്താരം ആരംഭിച്ചത്. 94 ദിവസമെടുത്താണ് 166 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയത്. അന്വേഷണ സംഘാംഗം ഡി.വെ.എസ്.പി ജോസി ചെറിയാനെയാണ് ഇന്നലെ അവസാനമായി കോടതി മുമ്പാകെ വിസ്തരിച്ചത്. നാളെ മുതല്‍ സി.ആര്.പി.സി 313 പ്രകാരം കിട്ടിയ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ പ്രതികളെ കോടതി ചോദ്യം ചെയ്യും.
284 പേരാണ് സാക്ഷിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. രണ്ട് പേരെ പട്ടികയിലേക്ക് പിന്നീട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. സാക്ഷിപ്പട്ടികയില്‍ ഉണ്ടായിരുന്ന 120 പേരെ വിസ്തരിക്കുന്നതില്‍ നിന്നും പ്രോസിക്യൂഷന് ഒഴിവാക്കിയിരുന്നു. ശേഷിച്ച 166 പേരെയാണ് വിചാരണക്കോടതി മുമ്പാകെ വിസ്തരിച്ചത്. സാക്ഷി വിസ്താരത്തിനിടെയില്‍ 52 പേര് കൂറുമാറി. 10,000 ത്തോളം പേജുകളിലായാണ് സാക്ഷികളുടെ മൊഴികള്‍ ജഡ്ജി രേഖപ്പെടുത്തിയിരിക്കുന്നത്. 574 രേഖകളും 105 തൊണ്ടി മുതലുകളുമാണ് പ്രോസിക്യൂഷന് തെളിവിനായി കോടതിയില്‍ ഹാജരാക്കിയത്. പ്രതികളടക്കമുള്ളവരുടെ 1000ത്തോളം മൊബെയില്‍ കാള്‍ അടക്കമുള്ള വിശദാംശങ്ങളും, ടി.പി ചന്ദ്രശേഖരന് കൊല്ലപ്പെടുമ്പോള്‍ സഞ്ചരിച്ച ബൈക്ക്, ടി.പി ഉപയോഗിച്ച വസ്ത്രങ്ങള്‍, കൈവശം ഉണ്ടായിരുന്ന വസ്തുക്കള്‍, കൊലപ്പെടുത്താന്‍ ഉപയോഗിച്ച വാളുകള്‍, കൊലയാളികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍, ടി.പി കൊല്ലപ്പെടുമെന്ന സൂചന നല്കിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും. 31 രേഖകള്‍ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു. 18 രേഖകള്‍ കോടതി നേരിട്ടും രേഖപ്പെടുത്തി.
76 പ്രതികളാണ് കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടു പേരെ വിചാരണയ്ക്ക് മുമ്പ് തന്നെ കോടതി ഒഴിവാക്കിയിരുന്നു. 15 പേരുടെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. സാക്ഷി വിസ്താരത്തിനിടെയാണ് കേസിലെ പ്രതിയും എന്‍.ജി.ഒ യൂണിയന് നേതാവുമായിരുന്ന സി.എച്ച് അശോകന് മരിച്ചത്. പ്രതികളായ രണ്ട് പേരെ ഇപ്പോഴും പിടികൂടാനായിട്ടില്ല. ശേഷിക്കുന്ന 56 പ്രതികളെയാണ് നാളെ മുതല്‍ കോടതി മുമ്പാകെ ചോദ്യം ചെയ്യുക.
ജൂലൈ 31 ന് മുമ്പ് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു വിചാരണക്കോടതിക്ക് ഹൈക്കോടതി നല്‍കിയിരുന്ന നിര്‍ദ്ദേശം. എന്നാല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതി നല്കിയ അപേക്ഷയെത്തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നവംബര്‍ 30 വരെ ഹൈക്കോടതി സമയം അനുവദിച്ചിട്ടുണ്ട്. അഡ്വ. സി.കെ ശ്രീധരന് സ്പെഷ്യല്‍ പ്രോസിക്യൂട്ടറും അഡ്വ. പി. കുമാരന് കുട്ടി അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറുമാണ്. അഡ്വ. ബി. രാമന്‍പിള്ള, അഡ്വ. എം. അശോകന്, അഡ്വ. പി.വി. ഹരി, അഡ്വ. കെ. വിശ്വന്, അഡ്വ. കെ. ഗോപാലകൃഷ്ണകുറുപ്പ്, അഡ്വ. സി. ശ്രീധരന് നായര്‍, അഡ്വ. രാംദാസ്, അഡ്വ. ദാമോദരന്‍ നമ്പ്യാര്‍, അഡ്വ. പി.എന്‍, സുകുമാരന്‍, അഡ്വ. പി. ശശി തുടങ്ങി 14 ഓളം പേരാണ് പ്രതികള്‍ക്കായി കോടതിയില്‍ ഹാജരാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: