തിരുവനന്തപുരം: ശ്രീ പത്മനാഭ ക്ഷേത്രഭരണം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും പത്മനാഭവിഗ്രഹത്തിന്റെ സ്ഥിതി അതിദയനീയമാണെന്നും അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിയ്ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ക്ഷേത്രത്തിലെ സുരക്ഷയില്‍ വന്‍ പാളിച്ചയുണ്ട്. ക്ഷേത്രസുരക്ഷയ്ക്കായി നിയോഗിച്ച പൊലീസും ക്ഷേത്ര ഭരണസമിതിയും തമ്മില്‍ ഏകോപനം ഇല്ലെന്നും ഗോപാല്‍ സുബ്രമണ്യം സുപ്രീംകോടതിയെ അറിയിച്ചു. ക്ഷേത്ര ഭരണം പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണെന്നും അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ക്ഷേത്രത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നും ഗോപാല്‍ സുബ്രഹ്മണ്യം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജി. ജയശേഖരന് നായര്‍ അഴിമതിക്കാരനാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ജീവനക്കാരുടെ നിയമനത്തിന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കൈക്കൂലി വാങ്ങുന്നു. ക്ഷേത്രത്തിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കുവാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ടെന്‍ഡര്‍ ലഭിക്കുന്നവരില്‍ നിന്നും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സമ്മാനങ്ങള്‍ സ്വീകരിക്കാറുണ്ട്. ജയശേഖരന് നായരുടെ നിയമനംതന്നെ മതിലകം ചട്ടങ്ങള്‍ക്ക് എതിരാണ്. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ നിരവധികേസുകളുണ്ട്. ഇദ്ദേഹത്തിന്റെ കാലത്ത് അഞ്ച് എക്സിക്യുട്ടീവ് ഓഫീസര്‍മാരാണ് മാറ്റപ്പെട്ടത്. ക്ഷേത്രം കാര്‍ കുടുബകാര്യത്തിനായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ദുരുപയോഗം ചെയ്യുന്നു. ബാര്‍ ഹോട്ടലുകളില്‍ പാര്‍ട്ടികള്‍ക്കുപോലും ഈ കാര്‍ കൊണ്ടുപോകാറുണ്ട്. ശിവസേനാ പ്രവര്‍ത്തകനായ ഇയാള്‍ക്കെതിരെ നടപടി എടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ഭയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്ഷേത്ര ഗൈഡുമാരെ തിരഞ്ഞെടുത്തതിലും അഴിമതി നടന്നിട്ടുണ്ട്. ഇന്റര്‍വ്യൂവിന് പരാജയപ്പെട്ട 4 പേരെ ഗൈഡുമാരായി നിയമിച്ചു. ഈ നാല് പേരും ശിവസേന പ്രവര്‍ത്തകരാണ്. ശിവസേനയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് നിയമനങ്ങള്‍ നടക്കുന്നത്. അന്നദാന പുരയ്ക്ക് സമീപമുള്ള ശിവസേനയുടെ ഓഫീസ് ക്ഷേത്ര സുരക്ഷയ്ക്ക് വന്‍ ഭീഷണിയാണ്.
കോടതിയെ അറിയിക്കാതെ മൂന്നംഗ ക്ഷേത്ര വിജിലന്‍സ് സംഘത്തെ നിയമിച്ചതില്‍ ദുരൂഹതയുണ്ട്. ഇതില്‍ ഒരാളായ ബബ്ലൂ ശങ്കറിന്റെ ഇടപെടല്‍ അപകടകരമാണ്. ശിവസേന പ്രവര്‍ത്തകനായ ഇയാള്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജയശേഖരന് നായരുടെ ഗുണ്ടയാണെന്നും ഗോപാല്‍ സുബ്രഹ്മണ്യം റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്ഷേത്രത്തിനുള്ളില്‍ അടിക്കടി മോഷണങ്ങള്‍ നടക്കുന്നുണ്ട്. ചിലതില്‍ ജീവനക്കാര്‍ തന്നെയാണു പ്രതിസ്ഥാനത്തു വന്നത്. എന്നാല്‍ രാഷ്ട്രിയസ്വാധീനം കാരണം ഇവയില്‍ പലതും ഒതുക്കിത്തീര്‍ക്കുകയാണ്. അടുത്തിടെ രാജ്ഭവനിലെ ഉദ്യോഗസ്ഥന്റെ മകളുടെ വള ക്ഷേത്രത്തിനുള്ളില്‍ നഷ്ടപ്പെട്ടു. ക്യാമറ ദൃശ്യങ്ങളില്‍ നിന്നു ക്ഷേത്രത്തിലെ വനിതാ ജീവനക്കാരിയാണു മോഷ്ടിച്ചതെന്നു വ്യക്തമായി. രാഷ്ട്രീയസമ്മര്ദങ്ങളെത്തുടര്ന്ന് ഇവര്‍ക്കെതിരെ തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ക്ഷേത്രത്തില്‍ കാണിക്കയായി ലഭിക്കുന്ന പണവും മറ്റും എണ്ണുന്നിടത്തു രണ്ടു ക്യാമറകള്‍ സ്ഥാപിക്കണമെന്ന തന്റെ നിര്‍ദേശവും അവഗണിക്കപ്പെട്ടു. ആദ്യ തവണ മാത്രം 45 ലക്ഷം രൂപയാണ് എണ്ണിത്തിട്ടപ്പെടുത്തിയത്.കെല്‍ട്രോണ്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചതിലും പിഴവുണ്ട്. ശരിയായ എര്‍ത്തിങ് നല്കാത്തതിനാല് പലതും അടിക്കടി തകരാറിലാകുന്നുണ്ട്. ഇതു ഗുരുതരമായ സുരക്ഷാഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്ഷേത്രത്തില്‍ നിന്ന് വിതരണം ചെയ്യുന്ന ശ്രീ പത്മനാഭന്റെ ചിത്രം പതിച്ച സ്വര്‍ണനാണയത്തിലും വ്യാപകമായ അഴിമതി നടക്കുന്നു. 8 ഗ്രാം എന്ന പേരില്‍ വിതരണം ചെയ്യുന്ന സ്വര്‍ണനാണയം 6 ഗ്രാം മാത്രമാണുള്ളത്. ക്ഷേത്ര ഭരണസമിതിയിലെ ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് നഗരത്തിലെ ജ്വവലറികളുമായി ബന്ധമുണ്ട്. ക്ഷേത്രത്തിന് ലഭിക്കുന്ന സ്വര്‍ണ്ണവും പണവും ജ്വവലറികളുമായി ചേര്‍ന്ന് തിരിമറി നടത്തുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
വിഗ്രഹത്തിന്റെ അഞ്ചു പത്തികളും തകരുന്ന അവസ്ഥയിലാണ്. പത്തികള്‍ക്ക് വിള്ളല്‍ വീണിട്ടുണ്ട്്. പത്മനാഭ വിഗ്രഹത്തിന്റെ അരഭാഗത്ത് വലിയ ദ്വാരം വീണിട്ടുണ്ട്. എലികളും പെരുച്ചാഴികളുമാണ് ദ്വാരം ഉണ്ടാക്കിയത്. ശ്രീ കോവിലിലേക്കുള്ള മൂന്നു വാതിലുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ശ്രീകോവില്‍ നവീകരിക്കാന്‍ കാണിപ്പയ്യൂര്‍ കൃഷ്ണന് നമ്പൂതിരിപ്പാട് സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ ക്ഷേത്ര ഭരണസമിതി യാതൊരു നടപടിയുമെടുത്തില്ലെന്നും ഗോപാല്‍ സുബ്രഹ്മണ്യം പറയുന്നു.
ദേവ പ്രശ്നത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ദുരുപയോഗം ചെയ്ത് തിരുവമ്പാടി ഗേറ്റിന് സമീപം പുതിയ ഗണപതി ക്ഷേത്രം നിര്‍മ്മിക്കുന്നത് അഴിമതിക്ക് വേണ്ടിയാണ്. അതേ സമയം ഇപ്പോഴത്തെ ഗണപതി ക്ഷേത്രം ജീര്‍ണ്ണാവസ്ഥയിലാണ്.
പ്രധാന നിലവറകളുടെ താക്കോല്‍ സൂക്ഷിപ്പിന്റെ ചുമതലയുള്ള നാലു നമ്പിമാരുടെ സുരക്ഷാക്കാര്യത്തിലും അമിക്കസ് ക്യൂറി ആശങ്ക ഉന്നയിക്കുന്നു. ഒരു സുരക്ഷയും ഇവര്‍ക്കില്ല. ഇവരുടെ ശമ്പളം ഉയര്‍ത്തണം. ഇവരുടെ മഠങ്ങള്ക്കു പാചകക്കാര്‍ പോലുമില്ല. പൂജ കഴിഞ്ഞു വീട്ടിലെത്തിയാണ് ഇവര്‍ ഭക്ഷണം പാകം ചെയ്തു കഴിക്കുന്നത്. ക്ഷേത്രത്തില്‍ ഒന്നോ രണ്ടോ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണം. 166 ക്ഷേത്രജീവനക്കാര്‍ക്കായി ഇപ്പോള്‍ ഒരു ടോയ്ലറ്റ് മാത്രമാണുള്ളത്. പുതിയ ടോയ്ലറ്റുകള് നിര്‍മിക്കണം. പത്മതീര്‍ത്ഥക്കുളം മലിനീകരിക്കപ്പെടുകയാണ്. ചുറ്റുമുള്ള കെട്ടിടങ്ങളുടെ കക്കൂസുകളില്‍ നിന്നുള്ള മാലിന്യം പത്മതീര്ത്ഥക്കുളത്തിലേക്ക് ഒലിച്ചിറങ്ങുകയാണ്. ശുദ്ധീകരിക്കണമെന്ന നിര്‍ദേശം നടപ്പായില്ല. സമീപത്തെ മാലിന്യങ്ങള്‍ മുഴുവന്‍ കുളത്തിലേക്ക് ഒഴുകുന്നു. റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: