തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകളില്‍നിന്ന് ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി യുഡിഎഫിലെ ചെറുകക്ഷികള്‍. കേരളാ കോണ്‍ഗ്രസ്(ബി), സിഎംപി, കേരളാ കോണ്‍ഗ്രസ് ജേക്കബ്, ജെഎസ്എസ് എന്നീ കക്ഷികളാണ് അവഗണനയില്‍ യുഡിഎഫ് നേതൃത്വത്തെ അതൃപ്തി അറിയിച്ചത്. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ മുസ്ലിം ലീഗുമായും മാണി ഗ്രൂപ്പുമായും മാത്രം നടത്തിയതാണ് ചെറുകക്ഷികളെ പ്രകോപിപ്പിച്ചത്. പി.കെ. കുഞ്ഞാലിക്കുട്ടിക്കും കെ.എം. മാണിക്കും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വഴങ്ങുകയാണെന്നാണ് ഇവരുടെ ആരോപണം.
കേരളാ കോണ്‍ഗ്രസ്(ബി) നേതാവ് ആര്. ബാലകൃഷ്ണപിള്ള, കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍, ജെഎസ്എസ് നേതാവ് കെ.കെ. ഷാജു, സിഎംപി നേതാവ് കെ.ആര്. അരവിന്ദാക്ഷന് എന്നിവരാണ് പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയത്. യുഡിഎഫിലെ കാര്യങ്ങള്‍ കണ്‍വീനര്‍ പി.പി. തങ്കച്ചന്പോലും അറിയാറില്ലെന്ന് ബാലകൃഷ്ണപിള്ള ആരോപിച്ചു. യുഡിഎഫിലെ കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ അറിയേണ്ട അവസ്ഥയിലേക്ക് ഘടകകക്ഷികള്മാറിയെന്നായിരുന്നു കേരളാ കോ ണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂരിന്റെ പ്രതികരണം.
ബാലകൃഷ്ണപിള്ളയും എം.വി. രാഘവനും ഗൗരിയമ്മയും യുഡിഎഫിന്റെ ഇപ്പോഴത്തെ പോക്കില്‍ ദുഃഖിതരാണ്. ഇത്രയും അപമാനം ഒരുകാലത്തുമുണ്ടായിട്ടില്ല. തങ്ങളെ ഒഴിവാക്കി യുഡിഎഫ് പുനഃസംഘടിപ്പിച്ച മട്ടാണ് ഇപ്പോള്‍. കടുത്ത അവഗണന സഹിച്ച് മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്നും ജോണി നെല്ലൂര്‍ മുന്നറിയിപ്പ് നല്കി. ചെറിയ കക്ഷികള്‍ക്കും സ്ഥാനമുണ്ടെന്ന് യുഡിഎഫ് തിരിച്ചറിയണമെന്നാണ് ജെഎസ്എസ് നേതാവ് കെ.കെ. ഷാജു പ്രതികരിച്ചു.
ദല്‍ഹിയില്‍ എന്തുനടക്കുന്നു എന്നറിയേണ്ട ബാധ്യത ഞങ്ങള്‍ക്കില്ല. കൈയൂക്കുള്ളവന് കാര്യക്കാരന്‍ എന്നതാണ് നില. രണ്ടു പാര്‍ട്ടികള്‍ മാത്രം വിചാരിച്ചാല്‍ യുഡിഎഫ് ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഘടകകക്ഷികള്‍ എന്നത് ഇപ്പോള്‍ പത്രത്തില്‍ മാത്രമുള്ള കാര്യമായെന്ന് സിഎംപി സെക്രട്ടറി ജനറല്‍ കെ.ആര്. അരവിന്ദാക്ഷന് പ്രതികരിച്ചു. എല്ലാവരെയും ചേര്‍ത്ത് മുന്നോട്ടുപോകുമെന്ന ഉമ്മന്‍ചാണ്ടിയുടെ വാക്ക് വെറും പാഴ്വാക്കായെന്നും അരവിന്ദാക്ഷന് ചൂണ്ടിക്കാട്ടി.
ഘടകകക്ഷികളുടെ അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തില്‍ യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കക്ഷികളുടെ പരാതിയില്‍ അടിസ്ഥാനമില്ലെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം അറിയിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: