മഞ്ചേരി: മകളുടെ കൂട്ടുകാരിയായ ഒമ്പതുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി മരണം വരെ തൂക്കി കൊല്ലാന്‍ വിധിച്ചു. പൂക്കോട്ടുംപാടം ചുള്ളിയോട് പൊന്നാംകല്ല് പാലപ്പറമ്പത്ത് അബ്ദുള്‍ നാസര്‍(45)നാണ് ജില്ലാ ജഡ്ജി പി കെ ഹനീഫ വധശിക്ഷ വിധിച്ചത്.
2012 ഏപ്രില്‍ നാലിനാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം അരങ്ങേറിയത്. രാവിലെ ഏഴുമണിക്ക് മദ്രസയിലേക്ക് പോകുകയായിരുന്ന ഒമ്പതുകാരി സല്‍വ എന്ന പൂവി കൂട്ടുകാരിയെ വിളിക്കാനായി പ്രതിയുടെ വീട്ടിലെത്തിയതായിരുന്നു. ഭാര്യയും മകളും സമീപത്തെ മരണ വീട്ടില്‍ പോയതിനാല്‍ തനിച്ചായിരുന്ന പ്രതി കുട്ടിയെ വീട്ടിനകത്തേക്ക് വിളിച്ചു വരുത്തി ബലാല്‍സംഗം ചെയ്യുകയും സംഭവം പുറത്തറിയുമെന്ന് ഭയന്ന് ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു.
പൊന്നാംകല്ല് മദ്രസയിലേക്ക് പോയ സല്‍വ തിരിച്ചു വന്നില്ലെന്ന് കാണിച്ച് കുട്ടിയുടെ മാതൃ സഹോദരന് സലീം നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സിഐ എ പി ചന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ സല്‍വയുടെ മൃതദേഹം പ്രതിയുടെ വീട്ടിലെ ബാത്ത്റൂമില്‍ കണ്ടെത്തുകയായിരുന്നു. തെരച്ചില്‍ നടത്താന്‍ പ്രതി അബ്ദുല്‍ നാസറും സജീവമായി രംഗത്തുണ്ടായിരുന്നു. മൃതദേഹം കണ്ടെത്തിയതോടെ കസ്റ്റഡിയിലായ പ്രതിയെ പൊലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രതിയെ കാണാന്‍ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരുമടക്കം വന്‍ ജനാവലി തടിച്ചു കൂടിയിരുന്നു. ഹൈക്കോടതിയുടെ സ്ഥിരീകരണത്തിനു വിധേയമായി നിങ്ങളെ മരണം വരെ തൂക്കി കൊല്ലാന്‍ വിധിക്കുന്നുവെന്ന് ജഡ്ജി പ്രതിയോട് നേരിട്ട് പ്രസ്താവിക്കുകയായിരുന്നു. 67 പേജുള്ള വിധിന്യായത്തില്‍ പ്രോസിക്യൂഷന് ഹാജരാക്കിയ ശാസ്ത്രീയമായ വാദമുഖങ്ങള്‍ കോടതി പൂര്‍ണ്ണമായും അംഗീകരിച്ചു. പ്രതിക്ക് 45 വയസ്സുണ്ടെന്നും വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവാണെന്നതും കുറ്റകൃത്യത്തിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. കുട്ടിയുടെ രഹസ്യഭാഗങ്ങളിലേറ്റ മുറിവ് ഭയാനകമായിരുന്നു. കൂട്ടുകാരിയുടെ പിതാവ് എന്ന സല്‍വയുടെ വിശ്വാസം പ്രതി ദുരുപയോഗം ചെയ്തതായും കോടതി നിരീക്ഷിച്ചു. ടെറസിനു മുകളിലേക്ക് വലിച്ചെറിഞ്ഞ കുട്ടിയുടെ പുസ്തകം, പേന, റൈറ്റിംഗ് പാഡ്, പ്ലാസ്റ്റിക് കവര്‍, ഷാള്‍, ചെരിപ്പ് എന്നിവ പ്രതി തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചു കൊടുത്തത്. ഇവ സല്‍വയുടെ മാതാവ് സുഹ്റ തിരിച്ചറിഞ്ഞിരുന്നു. മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളാന്‍ പ്രതി ശ്രമിച്ചിരുന്നു. എന്നാല്‍ സ്ലാബ് ഉയര്‍ത്താന്‍ കഴിയാത്തതിനാല്‍ മൃതദേഹം ബാത്ത് റൂമില്‍ ഉപേക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: