ന്യൂദല്‍ഹി : വിദേശകാര്യ സെക്രട്ടറിയായി സുജാത സിംഗ് ചുമതലയേറ്റു. മലയാളിയായ രഞ്ജന്‍ മത്തായി വിരമിച്ച ഒഴിവിലേക്കാണ് 59കാരിയായ സുജാത സിംഗ് നിയമിതയായിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് രാജ്യത്ത് വിദേശകാര്യ സെക്രട്ടറിയായി ഒരു വനിത എത്തുന്നത്. ചൊകില അയ്യരും നിരുപമ റാവുവുമാണ് നേരത്തെ ഈ പദവിയിലിരുന്ന വനിതകള്‍.
1976 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥയായാണ് സുജാത സര്‍വീസിലെത്തിയത്. ഇന്ത്യന്‍ എംബസികളില്‍ വിവിധ മേഖലകളില്‍ സേവനം അനുഷ്ടിച്ച ശേഷമാണ് സുജാതയുടെ വിദേശകാര്യ സെക്രട്ടറി പദ പ്രവേശനം. നിലവില്‍ ജര്‍മ്മനിയിലെ ഇന്ത്യന്‍ സ്ഥാനപതിയാണ് ഇവര്‍. അയല്‍ രാജ്യങ്ങളുമായുള്ള സൗഹൃദത്തിന് പ്രാധാന്യം നല്‍കുമെന്ന് സ്ഥാനമേറ്റ ശേഷം സുജാത സിംഗ് പറഞ്ഞു.
2015ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കും വരെ വിദേശകാര്യ സെക്രട്ടറിയായി സുജാത തുടരും. ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നം, പക്കിസ്ഥാനിലെ പുതിയ സര്‍ക്കാരുമായുള്ള നയ സമീപനം തുടങ്ങിയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇനി സുജാതയായിരിക്കും.
അരുണാചല്‍ പ്രദേശ്, സിക്കിം, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ഗവര്‍ണറായിരുന്ന ടി.വി രാജേശ്വറിന്റെയും മഹാലക്ഷ്മിയുടെയും പുത്രിയാണ് സുജാത. സഞ്ജയ് സിംഗാണ് സുജാതയുടെ ഭര്‍ത്താവ്. ചൈനയിലെ ഇന്ത്യന്‍ അമ്പാസഡര്‍ എസ് ജയ്ശങ്കര്, ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ജമിനി ഭഗവതി, വിദേശകാര്യ മന്ത്രാലയത്തിലെ വാണിജ്യ വിഭാഗം സെക്രട്ടറി രഞ്ജന്‍ ചക്രവര്‍ത്തി എന്നിവരുടെ പേരുകളും വിദേശകാര്യ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: