കോഴിക്കോട്: ആദിവാസി കുടിലുകളില്‍ ശിശുമരണങ്ങള്‍ വര്‍ധിക്കുമ്പോഴും ആദിവാസി-പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ അവതാളത്തിലാകുമ്പോഴും പട്ടികജാതി-വര്‍ഗ വികസന വകുപ്പുകള്‍ക്ക് സ്വന്തമായി തലവനില്ല. എസ്. ഹരികിഷോര്‍ ഐഎഎസ് ആണ് ഈ രണ്ടുവകുപ്പുകളുടെയും ഡയറക്ടര്‍. എന്നാല്‍ ഈ വകുപ്പുകളുടെ ഭരണം ശ്രദ്ധിക്കാന്‍ ഡയറക്ടര്‍ക്ക് സമയം കിട്ടാത്ത അവസ്ഥയാണിന്നുള്ളത്. കാരണം മറ്റുരണ്ട് പ്രധാനചുമതലകളുടെ തിരക്കിലാണദ്ദേഹം. ടൂറിസംവകുപ്പിന്റെ ഡയറക്ടര്‍, കെടിഡിസിയുടെ മാനേജിംഗ് ഡയറക്ടര്‍ എന്നീ ചുമതലകളുടെ ഭാരം കൂടി സര്‍ക്കാര്‍ ഇദ്ദേഹത്തെയാണ് ഏല്പിച്ചിരിക്കുന്നത്. നാല് മേജര്‍ വകുപ്പുകളുടെ സമ്പൂര്‍ണ ചുമതലയും ഒരുദ്യോഗസ്ഥനില്‍ നിക്ഷിപ്തമാകുമ്പോള്‍ ഒരുവകുപ്പിന്റെയും ഭരണനിര്‍വഹണം കാര്യക്ഷമമാകുന്നില്ലെന്നാണ് അനുഭവമെന്ന് ബന്ധപ്പെട്ടവരും സമ്മതിക്കുന്നു.
2012 ആഗസ്റ്റ് 26നാണ് ഇദ്ദേഹം ചുമതലയേല്‍ക്കുന്നത്. ഇതിന് മുമ്പ് പട്ടികജാതി-വര്‍ഗ വികസന വകുപ്പുകള്‍ക്ക് പ്രത്യേകം ഡയറക്ടര്‍മാര്‍ ഉണ്ടായിരുന്നു. രണ്ടുവകുപ്പുകളുടെ ചുമതലകള്‍ വഹിച്ചുകൊണ്ടിരിക്കവെയാണ് മറ്റുരണ്ട് പ്രധാന ചുമതലകള്‍കൂടി ഇദ്ദേഹത്തിന് നല്‍കുന്നത്. പട്ടികജാതിവികസനവകുപ്പിന്റെ കീഴില്‍ വിദ്യാഭ്യാസ-സാമ്പത്തിക വികസന-സാമൂഹ്യക്ഷേമ-സാംസ്കാരിക-നിയമാധിഷ്ഠിത സേവനമേഖലകളിലായി നിരവധി പദ്ധതികളാണ് നടപ്പിലാക്കാനുള്ളത്. വിവിധക്ഷേമപദ്ധതികള് കൂടാതെ 91 പ്രീമെട്രിക് ഹോസ്റ്റലുകള്‍, 18 പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ എന്നിവയുടെ നടത്തിപ്പും ഇതിന്റെ കീഴില്‍ വരും. പട്ടികവര്‍ഗ വികസനവകുപ്പിനാകട്ടെ 65 പദ്ധതികള്‍ തന്നെ നേരിട്ട് നടപ്പിലാക്കേണ്ടതായിട്ടുണ്ട്. ഗ്രാമവികസനവകുപ്പ്, തൃത്താലപഞ്ചായത്തുകള് മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍ വേറെയും. 219 സ്ഥാപനങ്ങളുടെ ഭരണചുമതലയും പട്ടികവര്‍ഗ വികസനവകുപ്പിന് കീഴിലാണ്. ഭാരിച്ച ഈ ഭരണചുമതലകള്‍ നിര്‍വ്വഹിക്കുന്നതിനിടയിലാണ് അധിക ചുമതല കൂടി നിര്‍വ്വഹിക്കേണ്ടത്.
ഒരുഭാഗത്ത് ആദിവാസി-പിന്നാക്കവിഭാഗങ്ങ ള്‍ക്കായി പദ്ധതികളും ബജറ്റ്വിഹിതവും നീക്കി വയ്ക്കുന്നുണ്ടെങ്കിലും അവ കാര്യക്ഷമമായി നട ത്താനുള്ള ഉത്തരവാദിത്വം സര്ക്കാര്കയ്യൊഴിഞ്ഞ മട്ടാണ്. കേരള കേഡറില്‍ ഐഎഎസുകാരുടെ കുറവാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 1998 മുതല്‍ 2008വരെ 10ല്‍ താഴെ ജൂനിയര്‍ ഐഎഎസുകാരെ മാത്രമാണ് കേരളത്തിന് ലഭിച്ചത്. അടുത്ത വര്‍ഷങ്ങളില്‍ സ്ഥിതിമാറുമെന്ന പ്രതീക്ഷയാണ് സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ അതുവരേക്കും പട്ടികജാതി-വര്‍ഗ വികസനവകുപ്പുകളുടെ ഭരണം ടൂറിസംവകുപ്പുകളുടെ ഭാരത്തിലമരുമെന്നുറപ്പാണ്.
എം.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: