തിരുവനന്തപുരം: ജീവന് നല്‍കിയും ആറന്മുള വിമാനത്താവള പദ്ധതിയെ എതിര്‍ക്കുമെന്നും ഒരുകാരണവശാലും അവിടെ വിമാനത്താവളം വരാന്‍ അനുവദിക്കില്ലെന്നും ബിജെപി. ആറന്മുളയില് സംഘര്‍ഷമുണ്ടാക്കി സര്‍ക്കാര്‍ സോളാര്‍ പ്രശ്നത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന ജനരോഷത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ശിവദാസന്‍നായരും കൂട്ടരും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശിവദാസന്‍നായര്‍ അവിടെ വലിയനാടകമാണ് കഴിഞ്ഞ ദിവസം നടത്തിയത്. ക്ഷമിക്കാത്ത സദ്യക്ക് പോയി വിളക്കുകൊളുത്താനാണ് ശ്രമിച്ചത്. ആറന്മുള വള്ളസദ്യയുടെ പരിപാടിക്ക് അദ്ദേഹത്തെ ക്ഷണിച്ചിരുന്നില്ല. മനപ്പൂര്‍വ്വം പ്രശ്നങ്ങളുണ്ടാക്കാനായാണ് വിളിക്കാത്ത പരിപാടിക്ക് അദ്ദേഹമെത്തിയത്. പുറത്ത് ഗുണ്ടകളെ നിര്ഡത്തിയാണ് അദ്ദേഹം എത്തിയത്. ആറന്മുള വിമാനത്താവളത്തിനെതിരെ സമരം ചെയ്യുന്നവരുടെ സമരസമിതി ഓഫീസ് ഉള്‍പ്പടെ ഗുണ്ടകള്‍ അടിച്ചു തകര്‍ത്തു.
സോളാര്‍ വിഷയിത്തുള്ള ജനവികാരം അട്ടിമറിക്കാനാണ് ആറന്മുളയിലും എംജി കോളേജ് വിഷയത്തില്‍ തിരുവനന്തപുരത്തും കോണ്ഗ്രസ്സുകാര് പ്രശ്നങ്ങളുണ്ടാക്കുന്നത്. ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കി ജനശ്രദ്ധതിരിക്കാനാണ് നീക്കം. ശിവദാസന്‍ നായരല്ല, റോബര്‍ട്ട് വധേര വന്നാലും ആറന്മുളയില് വിമാനത്താവളം അനുവദിക്കില്ല. പരിസ്ഥിതിയെ നശിപ്പിക്കലും സാംസ്കാരിക അധിനിവേശവുമാണ് ആറന്മുളയില് നടക്കുന്നത്. പ്രധാനമന്ത്രിയുടെ ഉപദേശകന് ടി.കെ.എ നായര്‍ക്കും പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കും വിമാനത്താവളകമ്പനിയായ കെ.ജി.എസ് ഗ്രൂപ്പില്‍ പങ്കാളിത്തമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്.
കെപിസിസി പ്രസിഡന്റിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രിക്ക് ലീഗ്ഓഫീസില്‍ പോയി കെട്ടിക്കിടക്കേണ്ട ദയനീയ അവസ്ഥയാണ് ഉള്ളതെന്ന് സുരേന്ദ്രന് പറഞ്ഞു. അഞ്ചാം മന്ത്രിസ്ഥാനം നേടിയെടുത്തതുപോലെ മറ്റു പല നേട്ടങ്ങളും ലക്ഷ്യമിട്ട് മുസ്ലീം ലീഗ് സമ്മര്‍ദ്ദ തന്ത്രമാണ് ഇപ്പോള്‍ പയറ്റുന്നത്. സികെജിയുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച് പ്രസംഗിച്ച രമേശ് ചെന്നിത്തലയുടെ നട്ടെല്ലിനു പകരം വാഴപ്പിണ്ടിയാണുള്ളതെന്ന് സുരേന്ദ്രന് പരിഹസിച്ചു. ആഭ്യന്തരമന്ത്രിയെ മാറ്റിയാല്‍ അദ്ദേഹം ബോംബ് പൊട്ടിക്കുമെന്നാണ് ഭീഷണി. ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയമായും വ്യക്തിപരമായും ഇല്ലായ്മ ചെയ്യാനുള്ള എന്തോ തെളിവുകള്‍ സോലാര്‍ കേസുമായി ബന്ധപ്പെട്ട് തിരുവഞ്ചൂര്‍ ശേഖരിച്ചു വച്ചിരിക്കുന്നതായാണ് വാര്‍ത്തകളെന്നും സുരേന്ദ്രന് വ്യക്തമാക്കി.
ജയകൃഷ്ണന്‍മാസ്റ്റര്‍ വധകേസ് സിബിഐക്ക് വിടുന്നതായി പ്രസ്താവനയിറക്കിയ മുഖ്യമന്ത്രി അതിന്റെ തുടര്‍ നടപടികള്‍ ചെയ്യാത്തതില്‍ ദുരൂഹതയുണ്ടെന്ന് സുരേന്ദ്രന് പറഞ്ഞു. സിബിഐ അന്വേനണത്തിന്റെ ഉത്തരവ് എന്തുകൊണ്ടിറക്കുന്നില്ലെന്ന് വ്യക്തമാക്കണം. ചാണ്ടി ഉമ്മന്‍ ഉള്‍പ്പടെ അഞ്ചുപേര്‍ തനിക്കെതിരെ ആരോപണമുന്നയിച്ചതിന് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ആരോപണങ്ങളിലെല്ലാം ഉറച്ചു നില്‍ക്കുകയാണ്. കോടതിയില്‍ ആവശ്യമായ തെളിവുകള്‍ നല്‍കുമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: