കോഴഞ്ചേരി: ശിവദാസന്‍ നായര്‍ എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തിന്റെ പേരില്‍ കോണ്‍ഗ്രസ്പ്രവര്‍ത്തകരും പോലീസും നടത്തിയ അക്രമങ്ങളോടു വ്യാപകപ്രതിഷേധം. വിവാദ വിമാനത്താവള പദ്ധതിയുടെ വക്താവായ ആറന്മുള എംഎല്‍എ ശിവദാസന്‍നായര്‍ പ്രതിഷേധം വകവയ്ക്കാതെ വള്ളസദ്യ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിന്റെ പേരില്‍ തെരുവിലിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആറന്മുള പോലീസ് സ്റ്റേഷന് ആക്രമിക്കുകയും പൈതൃകഗ്രാമ കര്‍മസമിതി പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. പൈതൃകഗ്രാമ സമിതി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകളും സംഘപരിവാര്‍ സംഘടനകളുടെ കൊടിമരങ്ങളും നശിപ്പിച്ച അക്രമങ്ങളില്‍ വിമാനത്താവള കമ്പനി ഏര്‍പ്പാട് ചെയ്ത ഗുണ്ടകളും ഉള്‍പ്പെട്ടിരുന്നു.
സംഭവത്തിന്റെ പേരില്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന പോലീസ് പൈതൃകഗ്രാമകര്‍മസമിതി ഓഫീസി ലും ആര്‍എസ്എസ് ജില്ലാകാര്യാലയത്തിലും കയറി നിരപരാധികളെ അറസ്റ്റ്ചെയുകയായിരുന്നു. അറസ്റ്റ് ചെയ്ത ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സഹകാര്യവാഹ് എന്‍.ജി. ഉണ്ണികൃഷ്ണന്, ജില്ലാ കാര്യകാരി സദസ്യന്‍ എന്‍.കെ. നന്ദകുമാര്‍, പൈതൃക ഗ്രാമ കര്‍മസമിതി പ്രവര്‍ത്തകരായ ആറന്മുള വിജയകുമാര്‍, ഉത്തമന് കുറുന്താര്‍, വി.ജി.മോഹനന് എന്നിവരെ റിമാന്റ് ചെയ്തു.
പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് പൈതൃക ഗ്രാമ കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണ്ണമായിരുന്നു. ഹര്‍ത്താലിനോടനുബന്ധിച്ച് കോഴഞ്ചേരിയില്‍ പ്രകടനവും സമ്മേളനവും നടന്നു. യോഗം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രദീപ് ചെറുകോല്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി വി.ജി.ശ്രീകാന്ത്. കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി എം.അയ്യപ്പന് കുട്ടി, ഷാജി എന്നിവര്‍ സംസാരിച്ചു. അക്രമം നടത്തിയ കോണ്‍ഗ്രസ് ഗുണ്ടകളെ ഉടന്‍ അറസ്റ്റ് ചെയ്യാത്ത പക്ഷം ശക്തമായ സമരങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: