പെരുമ്പാവൂര്‍: സോളാര്‍ പാനല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നടി ശാലുമേനോനെതിരെ പെരുമ്പാവൂര്‍ കോടതിയില്‍ നിലവിലുണ്ടായിരുന്ന കേസില്‍ ജാമ്യം ലഭിച്ചു. മേല്‍ക്കോടതി നിര്‍ദ്ദേശപ്രകാരം പെരുമ്പാവൂര്‍ കോടതി ശാലുവിന് ജാമ്യം നല്‍കുകയായിരുന്നു. 25,000 രൂപ വീതം വരുന്ന രണ്ട് ആള്‍ജാമ്യത്തിലാണ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ജാമ്യക്കാരുടെ വസ്തുവിന്റെ കരംതീര്‍ത്ത രസീതുകള്‍ ഇല്ലാതിരുന്നതിനാല്‍ അമ്പതിനായിരം രൂപ പണമായി കെട്ടിവച്ചാണ് ശാലുവിനെ ജാമ്യത്തിലിറക്കിയത്. ശാലുമേനോന്റെ അമ്മാവന് രാധാകൃഷ്ണന്, ബന്ധുവായ പ്രദീപ് എന്നിവരാണ് ജാമ്യക്കാരായി കോടതിയില്‍ എത്തിയത്. മുടിക്കല്‍ സ്വദേശി സുജാതില്നിന്നും സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 40 ലക്ഷംരൂപ തട്ടിയ കേസിലെ ഒന്നാം പ്രതിയായ ബിജുരാധാകൃഷ്ണനെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് ശാലുവിനെതിരെ കേസെടുത്തിരുന്നത്. ഈ കേസില്‍ മൂന്നാം പ്രതിയായിരുന്ന ശാലുവിന്റെ ജാമ്യാപേക്ഷ പെരുമ്പാവൂര്‍ കോടതി തള്ളിയിരുന്നു. പിന്നീട് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: