കണ്ണൂര്‍: നാറാത്ത് നടന്ന ക്യാമ്പുമായി ഇന്ത്യന്‍ മുജാഹിദ്ദീന്‍ ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് കേസന്വേഷിച്ച ഡിവൈഎസ്പി പി. സുകുമാരന്‍ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പോലീസ് ക്യാമ്പ് റെയ്ഡ് ചെയ്യുന്നതിനിടയില്‍ രക്ഷപ്പെട്ട കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കമറുദ്ദീന് വിദേശത്തേക്ക് കടന്നതായി അദ്ദേഹം പറഞ്ഞു. ക്യാമ്പിന്റെ കൂടുതല്‍ തീവ്രവാദ ബന്ധം വെളിപ്പെടാതിരിക്കാനാണ് ഇയാള്‍ ഒളിവില്‍ കഴിയുന്നത്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകന്‍ സനവുള്ള സാബിദലിയുടെ അക്കൗണ്ടില്‍ നിന്ന് ആയുധ പരിശീലന ക്യാമ്പില്‍ പങ്കെടുത്തവരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തിരിക്കുന്നതെന്നും ഡിവൈഎസ്പി പറഞ്ഞു.
നാറാത്ത് നിരവധി ആയുധങ്ങളും ബോംബ് നിര്‍മ്മാണ സാമഗ്രികളും കണ്ടെടുത്ത കേസ് എന്‍ഐഎ അന്വേഷിക്കും. എന്‍ഐഎയുടെ ഹൈദരാബാദ് യൂണിറ്റാണ് കേസന്വേഷിക്കുക. കേസ് എന്‍ഐഎ ഏറ്റെടുത്തുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന ഡിജിപിക്ക് ലഭിച്ചു. നാറാത്ത് സംഭവത്തില്‍ തീവ്രവാദ സ്വഭാവമുണ്ടെന്നും വിദേശത്ത് നിന്നുള്ള സാമ്പത്തിക സഹായം ക്യാമ്പിന് ലഭിച്ചിട്ടുണ്ടെന്നും കേസന്വേഷിച്ച കണ്ണൂര്‍ ഡിവൈഎസ്പി പി.സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്.അടുത്തദിവസം എന്‍ഐഎ സംഘം കണ്ണൂരിലെത്തി അന്വേഷണ സംഘത്തില്‍ നിന്നും കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഏറ്റുവാങ്ങും.
കഴിഞ്ഞ ഏപ്രില്‍ 23ന് ഉച്ചയോടെയായിരുന്നു നാറാത്തെ തണല്‍ എന്ന പേരിലുള്ള ട്രസ്റ്റിന്റെ ഓഫീസ് കെട്ടിടത്തില്‍ ആയുധ പരിശീലനം നടത്തവെ 21 പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടിയത്. പരിശീലന കേന്ദ്രത്തില്‍ നിന്നും ബോംബുകളും സ്ഫോടക വസ്തു നിര്‍മ്മാണ സാമഗ്രികളും ആയുധങ്ങളും കൃത്രിമമായി നിര്‍മ്മിച്ച മനുഷ്യരൂപമുള്പ്പെടെയുള്ള വസ്തുക്കളും കേന്ദ്രത്തില്‍ നിന്ന് കണ്ടെടുത്തിരുന്നു. തീവ്രവാദ സ്വഭാവമുള്ള കേസ് എന്ന നിലയില്‍ യുഎപിഎ ചുമത്തപ്പെട്ട 21 പ്രതികളും ഇപ്പോഴും റിമാന്റില്‍ കഴിയുകയാണ്. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന റെയ്ഡിനിടെ രക്ഷപ്പെട്ട കമറുദ്ദീനെന്ന പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്റെ വീട്ടില്‍ 21 പേരെ അറസ്റ്റ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസം നടത്തിയ റെയ്ഡില്‍ നിരവധി ആയുധങ്ങളും തീവ്രവാദ സ്വഭാവമുള്ള ലഘുലേഖകളും കണ്ടെത്തിയിരുന്നു.
മൂന്ന് മാസം പിന്നിട്ടിട്ടും കേസിന്റെ തുടരന്വേഷണം വൈകുന്നതില്‍ സംഘപരിവാര്‍ സംഘടനകള്‍ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കേസില്‍ ഉള്‍പ്പെട്ട പ്രതികളെ രക്ഷപ്പെടുത്താനും എന്‍ഐഎ അന്വേഷണം ഇല്ലാതാക്കാനും കണ്ണൂര്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ ശ്രമം നടത്തുന്നതായി വിവിധ കോണുകളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്‍ഐഎ കേസന്വേഷണം ആരംഭിക്കുന്നതോടെ ജില്ലയില്‍ കഴിഞ്ഞകാലങ്ങളില്‍ നടന്ന തീവ്രവാദ സ്വഭാവമുള്ള വധക്കേസുള്‍പ്പെടെയുള്ള നിരവധി കേസുകള്‍ തെളിയുകയും ഇത്തരം കേസുകളില്‍ തീവ്രവാദ സംഘടനകളുടെ ഉന്നത നേതാക്കളുടെ ബന്ധങ്ങള്‍ പുറത്തുവരികയും ചെയ്യും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: