കൊച്ചി: കെ.പി. ജോസഫ് സ്മാരക 11-ാമത് സംസ്ഥാന ഇന്റര്‍ ക്ലബ് അത്ലറ്റിക് മത്സരങ്ങള്‍ക്ക് തുടക്കമായി. ആദ്യ ദിവസത്തെ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ ഓവറോള്‍ നിലയില്‍ 90 പോയിന്റുമായി നിലവിലെ ജേതാക്കളായ കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസ് മുന്നിലെത്തി. രണ്ട് സ്വര്‍ണ്ണവും 6 വീതം വെള്ളിയും വെങ്കലവുമടക്കമാണ് സെന്റ് ജോര്‍ജ് എച്ച്എസ്എസ് ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടും മൂന്നും സ്ഥാനങ്ങളും എറണാകുളം ജില്ലക്ക് തന്നെയാണ്.
സെന്റ് ജോര്‍ജ് എച്ച്എസ്എസിന്റെ എതിരാളികളായ കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസ് രണ്ടാമതും കോതമംഗലത്തെ തന്നെ എംഎ കോളേജ് മൂന്നാമതുമാണ്. മൂന്ന് സ്വര്‍ണ്ണവും 5 വീതം വെള്ളിയും വെങ്കലവും സ്വന്തമാക്കി 85.5 പോയിന്റുമായാണ് മാര്‍ബേസില്‍ എച്ച്എസ്എസ് രണ്ടാമത് നില്‍ക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള എംഎ കോളേജിന് 5 സ്വര്‍ണ്ണവും നാല് വെള്ളിയും രണ്ട് വെങ്കലവുമടക്കം 73 പോയിന്റാണുള്ളത്. പാലക്കാട് ജില്ലയിലെ പറളി സ്കൂളാണ് ഓവറോള്‍ നിലയില്‍ നാലാം സ്ഥാനത്ത്. അഞ്ച് സ്വര്‍ണ്ണവും മൂന്ന് വെള്ളിയുമടക്കം 67 പോയിന്റാണ് അവരുടെ സമ്പാദ്യം.
മീറ്റിന്റെ ആദ്യ ദിനം 11 റെക്കോര്‍ഡുകളാണ് പിറവിയെടുത്തത്. വനിതകളുടെ 10000 മീറ്ററില്‍ പാലക്കാട് പറളി എച്ച്എസിലെ എം.വി. രാമേശ്വരി, 20 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പാലക്കാട് പറളി എച്ച്എസിലെ എം.ഡി. താര, ഹൈജമ്പില്‍ പാലാ അല്‍ഫോണ്‍സാ കോളേജിലെ ഏയ്ഞ്ചല്‍ പി. ദേവസ്യ, 18 വയസ്സിന് താഴെ വിഭാഗം പോള്‍വോള്‍ട്ടില്‍ പാലാ അല്‍ഫോണ്‍സാ കോളേജിലെ മരിയ ജെയ്സണ്‍, 16 വയസ്സിന് താഴെയുള്ളവരുടെ ഡിസ്കസ് ത്രോയില്‍ പറളി എച്ച്എസിലെ ഇ. നിഷ, അണ്ടര്‍ 14 ഷോട്ട്പുട്ടില്‍ തിരുവനന്തപുരം സായിയിലെ മേഘ മറിയം മാത്യു എന്നിവരും പുരുഷവിഭാഗം ഷോട്ട്പുട്ടില്‍ കോതമംഗലം എംഎ കോളേജിലെ ആല്ഫിന്. വി.പിയും, 10,000 മീറ്ററില്‍ തിരുവനന്തപുരം സായിയിലെ ഷിജു സി.പി., 20 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിലെ ബിനു പീറ്റര്‍, 400 മീറ്ററില്‍ കോഴിക്കോട് സായിയിലെ നോഹ നിര്‍മല്‍ ടോം, 16 വയസ്സിന് താഴെയുള്ളവരുടെ ഹൈജമ്പില്‍ എറണാകുളം സിഎസ്എച്ചിലെ മനു ഫ്രാന്‍സിന് എന്നിവരാണ് ആദ്യദിവസത്തെ റെക്കോര്‍ഡിന് അവകാശികളായത്.
പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ 15.24 മീറ്റര്‍ എറിഞ്ഞാണ് എംഎ കോളേജിന്റെ താരമായ വി.പി. ആല്ഫിന് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 2008-ല്‍ കോഴിക്കോട് സായിയിലെ രഞ്ജിത്ത് സ്ഥാപിച്ച 13.44 മീറ്ററിന്റെ റെക്കോര്‍ഡാണ് ആല്ഫിന് മുന്നില്‍ വഴിമാറിയത്. 10000 മീറ്ററില്‍ സി.പി. ഷിജു 32 മിനിറ്റ് 18.5 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് പുതിയ റെക്കോര്‍ഡിന് അവകാശിയായത്. 2008-ല്‍ പാലക്കാട് മുണ്ടൂര്‍ ഹൈസ്കൂളിലെ വി.കെ. അനില്‍കുമാര്‍ സ്ഥാപിച്ച 33 മിനിറ്റ് 39.06 സെക്കന്റിന്റെ റെക്കോര്‍ഡാണ് ഷിജുവിന് മുന്നില്‍ വഴിമാറിയത്. രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യന്‍ നേവി കൊച്ചിയുടെ ആശിഷ്കുമാറും നിലവിലെ റെക്കോര്‍ഡ് മറികടന്നു. 20 വയസ്സിന് താഴെയുള്ളവരുടെ 10000 മീറ്ററില്‍ 33മിനിറ്റ് 50.1 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിന്റെ ബിനു പീറ്റര്‍ പുതിയ റെക്കോര്‍ഡിന് അവകാശിയായത്. 2008-ല്‍ എംഎ കോളേജിന്റെ മുഹമ്മദ് അലി സ്ഥാപിച്ച 33 മിനിറ്റ് 59.54 സെക്കന്റിന്റെ റെക്കോര്‍ഡാണ് ബിനു മറികടന്നത്. 400 മീറ്ററില്‍ 48.15 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് കോഴിക്കോട് സായിയിലെ നോഹ നിര്‍മല്‍ ടോം പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 2010-ല്‍ എംഎന്‍കെഎം അത്ലറ്റിക് ക്ലബിലെ വി. സജിന്‍ സ്ഥാപിച്ച 48.45 സെക്കന്റിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്.
വനിതകളുടെ 10000 മീറ്ററില്‍ 36 മിനിറ്റ് 59 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് പാലക്കാട് പറളി എച്ച്എസിലെ എം.വി. രാമേശ്വരി റെക്കോര്‍ഡ് സ്വന്തമാക്കിയത്. 2008-ല്‍ കൊല്ലം സെന്‍ട്രലൈസ്ഡ് ഹോസ്റ്റലിലെ ഡി. ഷീബ സ്ഥാപിച്ച 40 മിനിറ്റ് 55.8 സെക്കന്റിന്റെ റെക്കോര്‍ഡാണ് രാമേശ്വരിക്ക് മുന്നില്‍ വഴിമാറിയത്. രണ്ടാം സ്ഥാനത്തെത്തിയ പാലാ അല്‍ഫോണ്‍സ കോളേജിലെ ജിന്റു ജോസും നിലവിലെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു. 20 വയസ്സിന് താഴെയുള്ളവരുടെ 5000 മീറ്ററില്‍ സ്കൂള്‍ മീറ്റുകളിലെ സൂപ്പര്‍താരം എം.ഡി. താര പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. 17 മിനിറ്റും 55.8 സെക്കന്റും കൊണ്ട് ഫിനിഷ് ചെയ്താണ് താര 2011-ല്‍ പറളി സ്കൂളിലെ തന്നെ കെ.എം. മീഷ്മ സ്ഥാപിച്ച 18 മിനിറ്റ് 5.86 സെക്കന്റിന്റെ റെക്കോര്‍ഡ് മറികടന്നത്. പറളി സ്കൂളിലെ തന്നെ പി.ഡി. വിബിത വെള്ളിമെഡല്‍ കരസ്ഥമാക്കി. ഹൈജമ്പില്‍ പാലാ അല്‍ഫോണ്‍സാ കോളേജിലെ ഏയ്ഞ്ചല്‍ പി. ദേവസ്യ 1.66 മീറ്റര്‍ ഉയരം താണ്ടിയാണ് പുതിയ റെക്കോര്‍ഡിന് അവകാശിയായത്. 2009-ല്‍ തൃശൂര്‍ സായി ട്രെയിനിങ്ങ് സെന്ററിലെ ഗീതു സക്കറിയ സ്ഥാപിച്ച 1.65 മീറ്ററിന്റെ റെക്കോര്‍ഡാണ് ഏയ്ഞ്ചലിന് മുന്നില്‍ വഴിമാറിയത്. 18 വയസ്സിന് താഴെയുള്ളവരുടെ പോള്‍വോള്‍ട്ടില്‍ മൂന്ന് ഉയരം ചാടിയാണ് പാല അല്‍ഫോണ്‍സാ കോളേജിലെ മരിയ ജെയ്സണ്‍ റെക്കോര്‍ഡ് നേടിയത്. 2008-ല്‍ പാലാ ജമ്പ്സ് അക്കാദമിയിലെ കെ.സി. ദിജ സ്ഥാപിച്ച 2.95 മീറ്റര്‍ ഉയരമാണ് മരിയ മറികടന്നത്. 16 വയസ്സിന് താഴെയുള്ളവരുടെ ഡിസ്കസ് ത്രോയില്‍ പാലക്കാട് പറിളി എച്ച്എസിലെ ഇ. നിഷ 32.37 മീറ്റര്‍ ദൂരത്തേക്ക് എറിഞ്ഞാണ് 2010-ല്‍ കോട്ടയം കാര്‍മല്‍ സ്പോര്‍ട്സ് ക്ലബിന്റെ ആതിര മുരളീധരന് സ്ഥാപിച്ച 31.37 മീറ്ററിന്റെ റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്. അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ തിരുവനന്തപുരം സായിയിലെ മേഘ മരിയം മാത്യു 9.59 മീറ്റര്‍ എറിഞ്ഞാണ് റെക്കോര്‍ഡ് തിരുത്തിയത്. 2010-ല്‍ കൊല്ലം സ്പോര്‍ട്സ് ഹോസ്റ്റലിലെ അശ്വനി ശ്യാംഗോപന്റെ പേരിലായിരുന്നു (9.07 മീറ്റര്‍) നിലവിലെ റെക്കോര്‍ഡ്.
സ്പോര്‍ട്സ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: