ന്യൂദല്‍ഹി: വര്‍ഷങ്ങളായി കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളുടെ സമ്മര്‍ദത്താല്‍ തഴയപ്പെട്ടിരുന്ന സരസ്വതിനദിയുടെ ഉദ്ഭവം സംബന്ധിച്ച പഠനം നടത്താന്‍ ഒടുവില്‍ സര്‍ക്കാരും തയ്യാറാകുന്നു.
സരസ്വതി നദിയുടെ ഉദ്ഭവം സംബന്ധിച്ച വ്യക്തത വരുത്തുന്നതിന് പഠനത്തിനായി ഒരു കമ്മറ്റിയെ നിയോഗിച്ചിരിക്കുകയാണെന്ന് നിയമമന്ത്രി വി. നാരായണസ്വാമി ലോക്സഭയില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഐഎസ്ആര്‍ഒ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ഇതുസംബന്ധിച്ച പഠനം നടത്തുന്നതായി മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സരസ്വതി നദിയുടെ കൈവഴികളെങ്കിലും കണ്ടെത്തുന്നതിന് ഐഎസ്ആര്‍ഒ പ്രത്യേകസമിതിയെ നിയോഗിച്ചിട്ടില്ലെന്നും മന്ത്രി മാര്‍ച്ചില്‍ പറഞ്ഞിരുന്നു.
ഹിമാലയത്തില്‍ നിന്നും കച്ച് വരെയുള്ള സരസ്വതി നദി ഒഴുകിയിരുന്ന സാങ്കല്പിക മാര്‍ഗരേഖ തയ്യാറാക്കിയിരുന്നു. സത്ലജിലും യമുനാനദിയിലുമായി ഒഴുകിയിരുന്ന ഹിമാലയത്തില്‍ നിന്നുള്ള നശിക്കാത്ത നദീമാര്ഗവും കണ്ടെത്തിയിരുന്നു.
ഇന്ത്യന്‍ റിമോട്ട് സെന്‍സിംഗ് സാറ്റ്ലൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍ ക്രോഡീകരിച്ചാണ് സരസ്വതി നദിയുടെ ഭൂഗര്‍ഭ പാത സംബന്ധിച്ച പഠനങ്ങള്‍ മുന്നോട്ട് പോകുന്നത്. പൗരാണിക ഭൂപടങ്ങളും പുരാവസ്തുരേഖകളും ജലഭൂഗര്ഭ പഠനങ്ങളും ഉദ്ഖനന വിവരങ്ങളും വിലപ്പെട്ടതാണ്. പ്രധാന ഹാരപ്പന്‍ പ്രദേശങ്ങളായ രാജസ്ഥാനിലെ കലിബംഗാന്, ഹരിയാനയിലെ ബന്വാലിയും രാഖിഗാര്ഹിയും ഗുജറാത്തിലെ ധോലാവിരയും ലോത്തലും സരസ്വതി നദിയുടെ തീരത്താണെന്നാണ് നിരീക്ഷക്കപ്പെട്ടിരിക്കുന്നത്.
സിന്ധുനദീതട സംസ്കാരത്തെ യഥാര്‍ഥത്തില്‍ സരസ്വതീ തടസംസ്കാരമെന്ന് വിശേഷിപ്പിക്കുന്നുണ്ട്. ഉത്തരാഖണ്ഡിലെ ബന്ധാപുഞ്ചില് നിന്നുമാണ് സരസ്വതിയുടെ നീര്‍ച്ചാലുകള്‍ ഉദ്ഭവിച്ചിരുന്നതെന്ന് ഭൂഗര്‍ഭ-മഞ്ഞ്പാളികളെക്കുറിച്ചുള്ള പഠനം ചൂണ്ടിക്കാട്ടുന്നു.
ആദിബദ്രി, ഭവാനിപൂര്‍, ബല്ചാപൂര് എന്നിവിടങ്ങളിലൂടെ കുതിച്ചൊഴുകി പഞ്ചാബിലെ സമതലങ്ങളും കടന്ന് ഹരിയാന, രാജസ്ഥാന്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെ കുളിരണിയിച്ച് അവസാനം സരസ്വതി അറേബ്യന്‍ സമുദ്രത്തില്‍ പതിച്ചിരുന്നു. കച്ചിലെ മഹാറാണയെ പൊതിഞ്ഞ് പ്രഭാസ് പഠാണിലാണ് നദി സമുദ്രത്തില്‍ പതിക്കുന്നത്.
സരസ്വതി നദിക്ക് കുറഞ്ഞത് മൂന്ന് പോഷകനദികളെങ്കിലും ഉണ്ടായിരുന്നതായി ഭൂഗര്‍ഭ ശാസ്ത്രജ്ഞര്‍ പറയുന്നു. കൈലാസ പര്‍വതത്തില്‍ നിന്നും ഉദ്ഭവിക്കുന്ന ശതദ്രുവാണ് ആദ്യത്തേത്. ശിവാലിക് കുന്നുകളില്‍ നിന്നും ഉദ്ഭവിക്കുന്ന ദ്രിശദ്വതിയും പഴയ യമുനയും ആണ് അടുത്ത രണ്ടെണ്ണം. ഇവയെല്ലാം ഒരേ ദിശയിലേക്കാണ് ഒഴുകിയിരുന്നത്. ഇപ്പോഴിത് അറിയപ്പെടുന്നത് പഞ്ചാബിലെ ഗഗ്ഗര്‍, ഹക്ര, നാര എന്നിങ്ങനെയാണ്.
ഈ പ്രദേശത്തെ ജലനിര്‍ഗമന സംവിധാനങ്ങള്‍ക്ക് കുറഞ്ഞത് 8,000 വര്‍ഷത്തെ പഴക്കമുണ്ടെന്ന് ശാസ്ത്രജ്ഞന്മാര് വ്യക്തമാക്കുന്നു. പടിഞ്ഞാറന്‍ രാജസ്ഥാനിലെ ജെയ്സാല്‍മര്‍ മരുഭൂമിക്കടിയിലാണ് ഇത് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നതെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: